രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു- കെ.ആര്‍ മീരയുടെ കുറിപ്പ്
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ജനുവരി 30-ന് അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് വെടിയുതിര്‍ക്കുന്ന ഹിന്ദു മഹാ സഭാ നേതാക്കളുടെ നടപടി വന്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായും ചടങ്ങിൽ പ്രദർശിപ്പിച്ചു. വെടിയുതിർത്ത ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്.
ഇതിനെക്കുറിച്ച് എഴുത്തുകാരി കെ.ആര്‍ മീര ഇങ്ങനെ കുറിക്കുന്നു. “അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും”, ദൈവമേ എനിക്ക് പേടിയാകുന്നു എന്നും അവര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പ്
ദൈവമേ, എനിക്കു പേടിയാകുന്നു.
രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.
നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.
എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ്!
ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ്!
ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.
എനിക്കു പേടിയാകുന്നു.
അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.
മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.
ടി.പി സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.
ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും.
ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.
അതിനു മുമ്പ്,
ഇടതുപക്ഷമേ,
നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.
വെറുതെ.
ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം
Also Read: രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാഗാന്ധിയെ ‘വെടിവച്ച്’ ഹിന്ദു മഹാസഭ നേതാവ്