UPDATES

സോഷ്യൽ വയർ

സ്ത്രീപ്രവേശനത്തിന് ഹരജി നൽകിയ അഭിഭാഷക ഇപ്പോള്‍ ‘ചൗക്കിദാർ പ്രേരണാകുമാരി’; ശബരിമലയിലെ സംഘപരിവാർ ഗൂഢാലോചന ചൂണ്ടിക്കാട്ടി കടകംപള്ളി

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി ഹരജി നൽകിയ അഞ്ച് യുവതികളിൽ പ്രധാനിയായിരുന്ന പ്രേരണാ കുമാരിയുടെ ബിജെപി ബന്ധം കൂടുതൽ വെളിപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പ്രേരണാകുമാരിയുടെ ട്വിറ്റർ ഹാൻഡിലിന്റെ ഇപ്പോഴത്തെ പേര് ‘ചൗക്കിദാർ പ്രേരണ’ എന്നാണ്. ‘കാവൽക്കാരൻ കള്ളനാണ്’ എന്ന രാഹുൽ‌ ഗാന്ധിയുടെ പ്രചാരണത്തെ ചെറുക്കാൻ എല്ലാ അനുയായികളോടും സ്വന്തം പേരിനു മുന്നിൽ ‘ചൗക്കിദാർ’ എന്ന് ചേർക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

പ്രേരണാകുമാരി, ഭക്തി പ്രസീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി ഹരജി നൽകിയത്. കേരളത്തെ ലാക്കാക്കിയുള്ള സംഘപരിവാർ കുത്തിത്തിരിപ്പാണ് ശബരിമലയിലെ സ്ത്രീപ്രവേശന ഹരജിയെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നതാണ്. ഈ ഹരജിക്കാരെല്ലാം ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന വാദവും ശക്തമായിരുന്നു. ഇവരുടെ ഭർത്താക്കന്മാരും മറ്റ് ബന്ധുക്കളും ബിജെപിയിലും ആർഎസ്എസ്സിലും മറ്റ് സംഘപരിവാർ സംഘടനകളിലും ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരാണെന്ന വസ്തുതയും നേരത്തെ പുറത്തു വന്നിരുന്നതാണ്.

‘ചൗക്കിദാർ പ്രേർണ’യുടെ (@PrernakumariAdv) ട്വിറ്ററ്‍ ഹാൻഡിലിൽ തന്നെ താൻ ബിജെപി ലീഗൽ സെല്ലിന്റെ സുപ്രീംകോടതി യൂണിറ്റ് സെക്രട്ടറിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവാണ് താനെന്നും പ്രൊഫൈലിൽ പറയുന്നുണ്ട്.

പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് താൻ പ്രസംഗിച്ചപ്പോൾ അന്ന് അവർ വക്കീൽ നോട്ടീസ് അയച്ചിരുന്നെന്നും എന്നാൽ അവർ കേസ് കൊടുക്കാൻ തയ്യാറായില്ലെന്നും കടകംപള്ളി തന്റെ പോസ്റ്റിൽ പറയുന്നു. പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നും കടകംപള്ളി ചൂണ്ടിക്കാട്ടുന്നു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.

ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബ‍ഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.

“കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….”

– കടകംപളളി സുരേന്ദ്രൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍