UPDATES

സോഷ്യൽ വയർ

‘കോളജ് കാലത്തെ തൃശ്ശൂർ സുഹൃത്തുക്കളിലൊരാളാണ് ബിജു മേനോൻ; ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്’; ലാല്‍ ജോസ്

അക്കാലത്ത് രാത്രി ബസ്സുകൾ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാൻറിലെ ഉരുളൻ തൂണുകൾ തലയിണകളായി

ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബിജു മേനോനാണ് നായകന്‍. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നാല്‍പത്തിയൊന്നിന്റെ ചിത്രീകരണം നടക്കുമ്പോള്‍ പഴയകാല ഓര്‍മ്മകളാണ് ലാല്‍ ജോസിനെ തേടി എത്തിയത്. തൃശ്ശൂര്‍ സ്റ്റാന്റും പഴയകാല ഓര്‍മ്മകളും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ഒറ്റപ്പാലത്ത് നിന്നുള്ള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു തങ്ങളുടെ ഇടത്താവളമെന്നും ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്നും താന്‍ ഈ സ്റ്റാന്റിലൂടെ യാത്രചെയ്തിട്ടുണ്ടെന്നും ലാല്‍ ജോസ് തന്റെ കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍

നാൽപ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻറിലായിരുന്നു. ഇവിടെ നിൽക്കുമ്പോൾ കാതോരത്ത് എത്രയെത്ര ഓർമ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..
ദീർഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ? ഒറ്റപ്പാലത്ത് നിന്നുളള യാത്രകളിൽ തൃശ്ശൂർ സ്റ്റാൻറായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റിൽ കിടന്ന് വരെ ഞാൻ ഈ സ്റ്റാൻറിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ..
എന്റെ പ്രിഡിഗ്രി മാർക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിൻസിപ്പാൾമാർ ഞെട്ടിയതിനാൽ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷൻ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒൻപതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകൾ.? ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എൻ.എസ്.എസ്സിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ തൃശ്ശൂർ രാത്രികൾക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയിൽ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെൽറ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂർ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു. ക്യാന്റീനിൽ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങൾ..അക്കാലത്ത് രാത്രി ബസ്സുകൾ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാൻറിലെ ഉരുളൻ തൂണുകൾ തലയിണകളായി. വഴിനീളെ കണ്ണിൽ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാനശ്വാസവുമായി തൃശ്ശൂർവരെ എത്താനായാൽ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങൾ.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോൻ?അവനാണ് നാൽപ്പത്തിയൊന്നിലെ നായകൻ. ബിജുവുമായി തൃശ്ശൂർ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോൾ ഓർക്കാപ്പുറത്ത് ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ചതിന്റെ കിക്ക്.?

#41 #Fortyone #Nalpathiyonnu #Laljose #BijuMenon #location #newmovie#Thalasserry

Read More : വീണ്ടും കള്ളവോട്ട് ആരോപണം, തളിപ്പറമ്പില്‍ 25 കള്ളവോട്ടുകളെന്ന് കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍