UPDATES

സോഷ്യൽ വയർ

വിവാഹാശംസ നേര്‍ന്ന് മകള്‍ക്ക് ജയിലിൽ നിന്നും മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്

ഒന്നിച്ചുള്ള ദീർഘകാലത്തെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ പരസ്പരം അറിയുന്നവരാണവർ

തന്റെ മകള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ടു മാവോയിസ്റ്റ് നേതാവ് രൂപേഷ് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. നാലു വര്‍ഷമായി ജയിലില്‍ കഴിയുകയാണ് രൂപേഷ്. ജയിലില്‍ നിന്നാണ് രൂപേഷ് മകള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ടു കത്തയച്ചത്. രൂപേഷിന്റെ മകള്‍ ആമി തന്നെയാണ് പിതാവ് അയച്ച കത്ത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ.മദന്‍ ഗോപാലിന്റേയും ശ്രീമതി ടുള്‍ടുളിന്റെയും മകനായ സഖാവ് ഓര്‍ക്കോദീപാണ് മകളുടെ പങ്കാളിയാകാന്‍ പോകുന്നതെന്ന് രൂപേഷ് കത്തില്‍ പറയുന്നു. മുഴുനീള വിപ്ലവ പ്രവര്‍ത്തത്തിന്റെയും അതിജീവനത്തിനായുള്ള കുഞ്ഞു ജോലികള്‍ ചെയ്യുന്നതിന്റെയും ഇടയിലാണ് ആമി ജനിച്ചതെന്നും സമരങ്ങള്‍, പൊതുപരിപാടികള്‍, യോഗങ്ങള്‍, സമ്മേളനങ്ങള്‍ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതല്‍ മകള്‍ തങ്ങളോടൊപ്പമുണ്ടായിരുന്നെന്നും രൂപേഷ് പറയുന്നു.

രൂപേഷിന്റെ കത്ത് പൂര്‍ണരൂപത്തില്‍,

രൂപേഷ് ജയിലിൽ നിന്നയച്ച കത്ത് 
——————————————————-

1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവർഷം മുമ്പുള്ള ഒരു വർഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ് ഞാനും ഷൈനയും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്. മുഴുനീള വിപ്ലവ പ്രവർത്തനം, അതിജീവനത്തിനായുള്ള കുഞ്ഞു കുഞ്ഞു ജോലികൾ ഇതിനിടയിലേക്കാണ് ആമിമോൾ കടന്നുവരുന്നത്. വിപ്ലവ പ്രവർത്തനങ്ങൾക്ക് കുഞ്ഞുങ്ങൾ തടസ്സമാകുമോ എന്ന ആധി അക്കാലത്തു ഞങ്ങൾക്കുണ്ടായിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന ചെറിയ ഇടവേളകൾ മാറ്റിവെച്ചാൽ അവൾ എല്ലായിടത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. . സമരങ്ങൾ, പൊതുപരിപാടികൾ, യോഗങ്ങൾ, സമ്മേളനങ്ങൾ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതൽ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു.

നെല്ലിയാമ്പതിയിലേയും പുൽപ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങൾ, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങൾ, വൈപ്പിൻ കർഷകരുടെ സമരങ്ങൾ, തൃശ്ശൂരിലെ ഉൾനാടൻ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങൾ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികൾക്കിടയിലെ പ്രവർത്തനങ്ങളും അവളോടൊന്നിച്ചായിരുന്നു. അക്കാലത്ത് അവളുടെ ജന്മദിനങ്ങളും വെക്കേഷനുകളും ഈ തൊഴിലാളികളുടെ നാട്ടിലും വീട്ടിലും ആയിരുന്നല്ലോ. ഏഴാം വയസ്സുമുതൽ ഷൈനയോടൊന്നിച്ചുള്ള യാത്രകളായിരുന്നു. റാഞ്ചിയിലും കൽക്കത്തയിലും ഡൽഹിയിലും ബോംബെയിലും ബാംഗ്ലൂരുമൊക്കെ നടന്ന അഖിലേന്ത്യ പരിപാടികളിൽ ഷൈനയോടൊപ്പം ആമിമോളുമുണ്ടായിരുന്നു. പതിമൂന്നാം വയസ്സുമുതൽ കാര്യങ്ങൾ ഇത്തിരി മാറിമറിഞ്ഞു. എല്ലാതും സ്വന്തം മുൻകൈയിൽ ആയി. പോകുന്നിടത്തെല്ലാം താച്ചുമണി (സവേര) യെ കൂട്ടി. കാതിക്കൂടമടക്കമുള്ള നിരവധി ജനകീയ സമരങ്ങളിലും യുവജനക്കൂട്ടായ്മകളുടേയും പാഠാന്തരത്തിലുമൊക്കെ മുൻനിരയിൽ ഉണ്ടായിരുന്നു.

പാതിരാത്രിക്ക് വീടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചുള്ള റെയിഡുകൾ പതിവായത് അക്കാലത്തായിരുന്നു. മാവേലിക്കരയിലെ ഒരു പൊതുപരിപാടിയിൽ വച്ച് 16 ഉം 10 ഉം വയസ്സായ രണ്ടു പേരെയും അറസ്റ്റു ചെയ്തു മഹിളാമന്ദിരത്തിൽ അടച്ചതും അക്കാലത്തായിരുന്നു. സഖാവ്. കാനം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനാധിപത്യ ശക്തികളുടേയും ശക്തമായ ഇടപെടലില്ലായിരുന്നെങ്കിൽ ആമിമോളെ കോയമ്പത്തുർ കേസിലുൾപ്പെടുത്തി ഞങ്ങളോടൊപ്പം ജയിലിലടക്കുമായിരുന്നേനെ. ഞങ്ങളുടെ ജയിൽ ജീവിതത്തിന്റെ ഇരുണ്ട നാളുകളിൽ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റേയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളിൽ നിന്നും ജയിലുകളിലേക്കും കോടതികളിൽ നിന്നും കോടതികളിലേക്കും അലഞ്ഞു.

ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി. പഠിച്ച കോളേജുകളിൽ നിന്നും വേണ്ടത്ര ഹാജറില്ലാത്തതിനാൽ പുറത്താക്കപ്പെടുമ്പോഴും ഞങ്ങൾക്ക് വായിക്കാൻ പുസ്തകങ്ങൾക്കായും എഴുതാൻ എഴുത്തുസാമഗ്രികൾക്കും അവൾ ഓടി നടന്നു. അവസാനം നീണ്ട ശ്രമങ്ങൾക്കൊടുവിൽ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ വിമോചനത്തിനായി മറ്റു പലരോടുമൊപ്പം മുന്നിൽ നിന്നു. 

ഞങ്ങളുടെ ആമിമോൾ പുതുജീവിതത്തിലേക്ക് കടക്കുകയാണ്. ഇണയും തുണയുമായ ജീവിത പങ്കാളിയെ അവൾ തന്നെ കണ്ടെത്തിയിരിക്കുന്നു. ബാഗാളിലെ ദക്ഷിണ 24 പർഗാനയിലെ ശ്രീ. മദൻ ഗോപാലിന്റേയും ശ്രീമതി. ടുൾടുളിന്റെയും മകനായ സഖാവ് ഓർക്കോദീപാണ് അവളുടെ പങ്കാളിയാകാൻ പോകുന്നത്. ഒന്നിച്ചുള്ള ദീർഘകാലത്തെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ പരസ്പരം അറിയുന്നവരാണവർ. ഈ വരുന്ന മെയ് 19 ന് ഞായറാഴ്ചയാണ് ഒന്നിച്ചുള്ള ജീവിതമാരംഭിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി വിചാരണ തടവിൽ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാൻ ഉണ്ടാകാൻ സാധിക്കുമോ എന്നറിയില്ല. അതിനാൽ നിങ്ങളുടെ മുൻകൈയിലാകട്ടെ അവരുടെ കൂടിച്ചുചേരൽ. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണം.

2019 ഏപ്രിൽ 20
സ്നേഹാദരങ്ങളോടെ 
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും 
രൂപേഷ്

*ബംഗ്ലാ ഭാഷയിൽ ഓർക്കോദീപ് എന്നാൽ സൂര്യപ്രകാശം എന്നാണത്രെ അർത്ഥം.’

 

Read More : സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍