UPDATES

സോഷ്യൽ വയർ

‘അവിടെ മുത്തലാഖ്, ഇവിടെ കല്യാണം’; കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ അണികളുടെ ട്രോളും പ്രതിഷേധവും

മുത്തലാഖ് ബിൽ പാർലിമെന്റിൽ ചർച്ചചെയ്യുമ്പോഴും വോട്ടിനിടുമ്പോഴും മുസ്ലിം ലീഗ് എം പി കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ സാന്നിധ്യം അറിയിക്കാതെ വന്നത് വിമർശിക്കപ്പെടുമ്പോൾ അത് അന്ധമായ ലീഗ് വിരോധം കൊണ്ടാണെന്ന് പറഞ്ഞ് തടി തപ്പാൻ ഒരു ലിഗുകാരനും ആവില്ലെന്നാണ് മറ്റൊരു കമന്‍റ്.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്ലീം ലീഗിനുള്ളിലും നവമാധ്യമങ്ങളിലും ചർച്ചയായാതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക് പേജിൽ അണികളുടെ ട്രോളും പ്രതിഷേധവും. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം നിരവധി പേരാണ് വിമര്‍ശനവും ട്രോളുമായി എത്തിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത് മാസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ച കാര്യമാണ്. എന്നിട്ടും എംപി പങ്കെടുക്കാത്തത് ശരിയല്ലെന്നാണ് അണികളടക്കം വിമര്‍ശിക്കുന്നത്.

‘ലീഗ് നേതാക്കളുടെ ഇമയനങ്ങുന്നത് പോലും സെക്കന്‍റുകൾ വെച്ച് സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്ന കാലത്ത് ശത്രുക്കൾക്ക് തല്ലാൻ പാകത്തിൽ നടുമ്പുറം കാണിച്ചു കൊടുത്ത് നാണക്കേട് ഇരന്നു വാങ്ങുന്നത് പരമ ബോറാണു സാഹിബേ’ എന്നാണ് ഒരു ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. മുത്തലാഖ് ബിൽ പാർലിമെന്റിൽ ചർച്ചചെയ്യുമ്പോഴും വോട്ടിനിടുമ്പോഴും മുസ്ലിം ലീഗ് എം പി കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ സാന്നിധ്യം അറിയിക്കാതെ വന്നത് വിമർശിക്കപ്പെടുമ്പോൾ അത് അന്ധമായ ലീഗ് വിരോധം കൊണ്ടാണെന്ന് പറഞ്ഞ് തടി തപ്പാൻ ഒരു ലിഗുകാരനും ആവില്ലെന്നാണ് മറ്റൊരു കമന്‍റ്. ഇടി മുഹമ്മദ് ബഷീറിനെ പ്രശംസിക്കുകയും കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കുന്നതുമാണ് കമന്‍റുകളെല്ലാം.

അതെ സമയം ഇ ടി മുഹമ്മദ് ബഷീർ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്,

ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലീം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.

അതെ സമയം മൂന്നു തവണ തലാഖ് ചൊല്ലി മുസ്ലിം പുരുഷൻ മുസ്ലിം സ്ത്രീയെ വിവാഹമോചനം ചെയ്യുന്ന ആചാരം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോകസഭ ഇന്നലെ ആണ് പാസ്സാക്കിയത്. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ പാസ്സായത്. കോൺഗ്രസ്സ്, എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കുന്നതിനെതിരെ നിലപാടെടുത്തായിരുന്നു വാക്കൗട്ട്. ബില്ല് പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു പാർലമെന്ററി കമ്മറ്റി ആവശ്യമാണെന്ന നിലപാടും ഈ പാർട്ടികൾ മുമ്പോട്ടു വെച്ചു. എന്നാൽ പ്രതിപക്ഷം ബില്ലിനെ രാഷ്ട്രീയക്കണ്ണുകളോടെയാണ് കാണുന്നതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മാനുഷികതയുടെ കണ്ണുകളോടെ ബില്ലിനെ കാണണമെന്ന് അദ്ദേഹം ഉപദേശിച്ചു. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാരിന്റെ വാദങ്ങളെ മിക്ക പ്രതിപക്ഷ പാർ‌ട്ടികളും തള്ളുകയാണുണ്ടായത്. എഐഎഡിഎംകെ, കോൺഗ്രസ്സ്, ബിജു ജനതാദൾ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സമാജ്‍വാദി പാര്‍ട്ടി തുടങ്ങിയ പാർട്ടികൾ എതിർ വാദമുഖങ്ങളുമായി എത്തി. പാർലമെന്റിന്റെ രണ്ട് സഭകളുടെയും ഒരു പാർലമെന്ററി കമ്മറ്റിയുടെ പരിഗണനയ്ക്ക് ബിൽ വിടണമെന്ന് ഇവരെല്ലാം വാദിച്ചു.

ബില്ലോ കല്യാണമോ വലുത്? മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്‍റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചർച്ചയാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍