പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് 29 കാരനായ അനൂപ്. ടൂറിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയാണ് ജൂബി.
15 കോടി ആസ്തിയുള്ള 48 കാരിയെ 25 കാരൻ വിവാഹം കഴിച്ചെന്നായിരുന്നു ദിവസങ്ങളായി മലയാളം സോഷ്യൽ മീഡിയ ഫീഡുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച അധിക്ഷേപങ്ങളിൽ ഒന്ന്. പത്രത്തിൽ നൽകിയ കണ്ണൂർ ചെറുപുഴ സ്വദേശികൾ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിൻറേയും വിവാഹ പരസ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പരിഹാസമായി മാറിയത്. എന്നാൽ തങ്ങളുടെ രുപം അളന്ന് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നവ ദമ്പതികളായ അനൂപും ജൂബിയും അറിയിച്ചു. മലയാളികൾക്കിടയിൽ സർവസാധരാണമായ ബോഡി ഷെയ്മിങ്ങിന്റെ മറ്റൊരുദാഹരണമാണിതെന്നാണ് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചുവിട്ടത്. മോശം വാക്കുകൾ ഉപയോഗിച്ചുള്ള അധിക്ഷേപങ്ങളാണ് വാട്സാപിലും ഫെയ്സ്ബുക്കിലും മറ്റും ഇവര്‍ക്കെതിരെ പ്രചരിച്ചത്. ‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്നായിരുന്നു ഇത്.
എന്നാൽ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങളുടെ ഫോട്ടോ വച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം എന്നും അനൂപ് വ്യക്തമാക്കുന്നു . വ്യാജ വാർത്തകൾ വേദനിപ്പിച്ചത് തങ്ങളെ മാത്രമല്ല ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് 29 കാരനായ അനൂപ്. ടൂറിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയാണ് ജൂബി.
ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടെയും വിവാഹം. കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജൂബിയേക്കാൾ രണ്ട് വയസ്സിന് മുതിർന്നയാളാണ് അനൂപ്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.