UPDATES

സോഷ്യൽ വയർ

‘പ്രിയപ്പെട്ട സഞ്ജീവ് ഭട്ട്, നിങ്ങളെന്തൊരു മണ്ടനാണ്‌’; ഒരു തുറന്ന കത്ത്

നിങ്ങൾക്കു മാത്രമായെന്തിനാണിത്ര അഭിമാനബോധം.? നീതിബോധം.?

മുപ്പത് വർഷം മുൻപുള്ള കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയeണ് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട്. ബിജെപിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നിരന്തരം പ്രതികരിച്ചിരുന്ന സഞ്ജീവ് ഭട്ട് മറ്റൊരു കേസിൽ തടവിൽ കഴിയവെയാണ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെടുന്നത്. 2018 സെപ്തംബർ മുതൽ ജയിലിൽ കഴിയുന്ന ഭട്ടിനെതിരായ വിധി ആശങ്കയോടെയാണ് കേരളം കേട്ടത്.

സഞ്ജീവ് ഭട്ടിനെതിരായ വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഒരു തുറന്ന കത്തെഴുതുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ജോബിഷ് വികെ. സഞ്ജീവ് ഭട്ടിനൊരു കത്ത് എന്ന പേരിൽ തയ്യാറിക്കിയിരിക്കുന്ന കുറിപ്പ് മാതൃഭാഷ പഠിക്കാത്ത നിങ്ങൾ എന്തൊരു മണ്ടനാണ് എന്ന ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്. നിങ്ങൾക്കു മാത്രമായെന്തിനാണിത്ര അഭിമാനബോധമെന്നും, നീതിബോധം മെന്നും ചോദിക്കുന്ന കുറിപ്പ് സഞ്ജീവ് ഭട്ടിനെ പോലെ ബാക്കിവരുന്ന ചിലര്‍ക്കുകൂടിയുള്ള കൂടിയുള്ള കത്താണിതെന്നും ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു ജോബിഷ് വികെയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം.

സഞ്ജീവ് ഭട്ടിനൊരു കത്ത്.
…………………………

പ്രിയപ്പെട്ട സഞ്ജീവ് ഭട്ട്,

നിങ്ങളെന്തൊരു മണ്ടനാണ്‌.!
നിങ്ങളോട് ഈ രാജ്യം എത്രവട്ടം പറഞ്ഞിരുന്നു ഞങ്ങളുടെ മാതൃഭാഷ പഠിക്കാൻ.
നിങ്ങൾ കൂട്ടാക്കിയില്ല.
അനുഭവിച്ചോ.!
അല്ലാതെ ഇപ്പോൾ മറ്റെന്ത് പറയാൻ.
നിങ്ങൾ ഞങ്ങളുടെ മാതൃഭാഷ ശീലമാക്കാത്തതു കൊണ്ടുമാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് എനിക്കുറപ്പാണ്.
എനിക്കുമാത്രമല്ല.
ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കുമുറപ്പാണ്.
ഒരായിരംവട്ടം നിങ്ങൾക്ക് സൂചന കിട്ടിയിരുന്നു.
എന്നിട്ടും ഒരിക്കൽപ്പോലും നിങ്ങൾ ഞങ്ങളുടെ ഭാഷ രുചിക്കാൻ കൂട്ടാക്കിയില്ല.!
നിങ്ങൾ മാത്രമല്ല.
നിങ്ങളെപ്പോലുള്ള ചിലരുംകൂടി ബാക്കിയുണ്ടിവിടെ.
അവർക്കും കൂടിയുള്ള കത്താണിത്.
നിങ്ങൾക്കു മാത്രമായെന്തിനാണിത്ര അഭിമാനബോധം.?
നീതിബോധം.?
ഞങ്ങളും ഈ മാതൃഭാഷയിൽ ജനിച്ചു വീണതൊന്നുമല്ല.
ചെറിയ ഒച്ചയുണ്ടാക്കിക്കൊണ്ടു തന്നെയാണ് ഞങ്ങളും ഈ ലോകത്തിലേക്ക് കണ്ണു തുറന്നത്.
പക്ഷെ ഇപ്പോൾ ഒരിലയനക്കത്തേക്കാൾ നിശ്ശബ്ദമായി ഇവിടെ ജീവിക്കാൻ ഞങ്ങൾ പഠിച്ചു കഴിഞ്ഞിട്ടുണ്ട്.
മനുഷ്യരെ കൊത്തിയരിഞ്ഞ് തീക്കുണ്ഡത്തിലേക്കെറിഞ്ഞപ്പോഴോ,
ഗർഭപാത്രം കുത്തിക്കീറി കുഞ്ഞിനെയെടുത്ത്
റോഡിലേക്കെറിഞ്ഞപ്പോഴോ ഒക്കെ
ഞങ്ങൾ ഈ ഭാഷയിൽ പിന്നെയും പിന്നെയും ഇരിപ്പുറപ്പിക്കുകയായിരുന്നു.
നിങ്ങളിൽച്ചിലർക്ക് മാത്രമാണ് അതൊരനീതിയാണെന്ന് തോന്നിയത്.!
അത് ഈ ഭാഷ പഠിക്കാത്തതു കൊണ്ടു മാത്രമാണ്.
ഈ ഭാഷ ആദ്യം വിഴുങ്ങുന്നത് ഈ നീതിബോധത്തെയാണ്.
അതാണ് ഈ ഭാഷയുടെ വ്യാകരണഗുണം.
എന്തൊരു സുന്ദരമാണത്.!
പഠിച്ചു തുടങ്ങുമ്പോൾ മനസിലാകുമത്.
ഇപ്പോൾ ചിലർക്കതെളുപ്പം മനസിലാവുന്നുണ്ട്.
വൈകിവന്നവർ ഇപ്പോൾ ആദ്യം വന്നവരെപ്പോലെ പെരുമാറിത്തുടങ്ങി.!
എന്നിട്ടും നിങ്ങളെപ്പോലുള്ള ചിലർ മാത്രം ഇത് പഠിക്കാൻ കൂട്ടാക്കിയില്ല.
നോക്കൂ…
നിയമം പോലും ഇപ്പോൾ നിങ്ങളെ ഒരാളെ മാത്രമാണ് കുറ്റവാളിയാക്കിയിരിക്കുന്നത്.
മറ്റാരുമില്ലാഞ്ഞിട്ടാണോ.?
അല്ല.
അവരൊക്കെ ഞങ്ങളുടെ മാതൃഭാഷ ശീലമാക്കിയതുകൊണ്ടുമാത്രമാണ്.!
ഇതാ ഇപ്പോൾ നിങ്ങളെ,
നിങ്ങളെ മാത്രം
ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ ഭാഷയ്ക്ക് പിന്നെയും കരുത്തുണ്ടായിരിക്കയാണ്.
അതിന് പിന്നെയും പിന്നെയും വേരുകൾ പൊട്ടുകയാണ്.
ആ വേരുകൾ ദേശം മുഴുവൻ പായുകയാണ്.
അതെ
മൗനം.
മൗനം….
മൗനം തന്നെ.!
ഇപ്പോൾ ഇത് ഞങ്ങളുടെ മാത്രം മാതൃഭാഷയല്ല.
ഒരു ജനതയുടെ മുഴുവൻ മാതൃഭാഷയാകുന്നു.!
അതുകൊണ്ട്
‘പ്രിയപ്പെട്ട പോലീസുകാരാ’
നിങ്ങളുടെ ജീവപര്യന്തം ഞങ്ങൾക്ക് ഒറ്റ ദിവസത്തെ വാർത്ത മാത്രമാണ്.
ഒറ്റ ദിവസത്തേത് മാത്രം.!
അല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവർ ഞങ്ങളുടെ മാതൃഭാഷ പഠിക്കാൻ കൂട്ടാക്കാത്തവരാണ്.!
അവർ നിങ്ങൾക്ക് പിന്നിലെ ക്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ കാത്തിരിക്കുന്നവർ മാത്രം.
ഇപ്പോൾ നിർത്തുന്നു.
ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും
ജീവപര്യന്തം തടവിലാകുന്ന ഒരു രാജ്യത്തിൽ നിന്നും
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ
ഞങ്ങൾ നോക്കുകുത്തികൾക്ക് സമാധാനമുണ്ടാവില്ല.!
അതുകൊണ്ട് മാത്രം, ഇത്രയെങ്കിലും.

വിശ്വസ്തതയോടെ,
അജ്ഞാതനും വിനീതനുമായ ഒരു ‘രാജ്യസ്നേഹി’

 

മുണ്ടത്തടം ക്വാറിയില്‍ കരിങ്കല്‍ക്കെട്ട് തകര്‍ന്നുവീണു; സര്‍വ്വകക്ഷിയോഗ തീരുമാനം അട്ടിമറിച്ച് പാറ ഖനനം തുടരുന്നതായി സമരക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍