UPDATES

സോഷ്യൽ വയർ

‘മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യരുത്’: വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ച സാറ ജോസഫിന് സുജ സൂസൻ ജോർജിന്റെ തുറന്ന കത്ത്

രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം,പികെ ശശി പ്രശ്നത്തില്‍ യുവതിക്ക് നീതി ലഭിക്കണം. ഇതിലൊന്നും സംശയമില്ല.പക്ഷേ, അതു കിട്ടിയിട്ട് മതി എസ് എൻ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാർ തെരുവിലിറങ്ങുന്നതിനെ ഉയർത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ ?.

വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ച സാറ ജോസഫിന് സാമൂഹ്യ പ്രവർത്തകയും, അധ്യാപികയുമായ സുജ സൂസൻ ജോർജിന്റെ തുറന്ന കത്ത്. “രാഷ്ട്രീയ പക്വത ഉള്ള ഒരു തീരുമാനമാണോ അത് എന്ന് വിനയത്തോടെ ഞാൻ ചോദിക്കട്ടെ? ടീച്ചറിന്‍റെ ചിന്തകളും എഴുത്തുകളും നിലപാടുകളും വലിയ സ്വാധീനം ചെലുത്തിയ തലമുറയിലാണ് ഞാനും നിലപാടുറപ്പിച്ചത്. പെണ്ണെഴുത്തിന്‍റെ ആദി കൂട്ടായ്മകളും കോട്ടയത്ത് നടന്ന എഴുത്തുകാരികളുടെ ശില്പശാലയും ഒക്കെയുമൊക്കെയും സ്നേഹാദരവുകളോടെ ഓര്‍ക്കുന്നു.രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം,പികെ ശശി പ്രശ്നത്തില്‍ യുവതിക്ക് നീതി ലഭിക്കണം. ഇതിലൊന്നും സംശയമില്ല.പക്ഷേ, അതു കിട്ടിയിട്ട് മതി എസ് എൻ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാർ തെരുവിലിറങ്ങുന്നതിനെ ഉയർത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ “?  അവർ ചോദിച്ചു.

ലൈംഗികകാരോപണ വിധേയനായ ഷൊര്‍ണൂർ എംഎൽഎ പി കെ ശശിയെ പുറത്താക്കാതെ വനിതാ മതിൽ ഉൾപ്പെടെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ് അറിയിച്ചിരുന്നു. ശശിയെ പോലീസിന് കൈമാറാൻ പാർട്ടി നടപടിയെടുക്കണം. ശശിയെ പുറത്താക്കാതെ, ശശി ചെയ്തത് തെറ്റല്ല എന്ന് ന്യായീകരിക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിൽ‌ സംസാരിക്കുകയായിരുന്നു അവർ.

ഇതിനോടുള്ള പ്രതികരണമാണ് സുജ സൂസൻ ജോർജ് ഫേസ്ബുക്കിൽ നടത്തിയിരിക്കുന്നത്.

സുജ സൂസൻ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

പ്രിയപ്പെട്ട സാറ ടീച്ചർ,

2019 ജനുവരി 1 ൻറെ വനിതാ മതിലിൽ പങ്കെടുക്കില്ല എന്ന് ടീച്ചർ പറഞ്ഞതായി കണ്ടു. രാഷ്ട്രീയ പക്വത ഉള്ള ഒരു തീരുമാനമാണോ അത് എന്ന് വിനയത്തോടെ ഞാൻ ചോദിക്കട്ടെ? ടീച്ചറിന്‍റെ ചിന്തകളും എഴുത്തുകളും നിലപാടുകളും വലിയ സ്വാധീനം ചെലുത്തിയ തലമുറയിലാണ് ഞാനും നിലപാടുറപ്പിച്ചത്. പെണ്ണെഴുത്തിന്‍റെ ആദി കൂട്ടായ്മകളും കോട്ടയത്ത് നടന്ന എഴുത്തുകാരികളുടെ ശില്പശാലയും ഒക്കെയുമൊക്കെയും സ്നേഹാദരവുകളോടെ ഓര്‍ക്കുന്നു.

വനിതാ മതിൽ എന്ന പരിപാടി ശബരിമലയിലെ യുവതി പ്രവേശനം നേരിട്ടുയർത്തുന്നില്ല എന്നതാണ് ഒരു വിമർശനം. പൊതുവേ ആധുനിക സ്വതന്ത്ര സ്ത്രീ എന്ന സങ്കല്പത്തിന് എതിര് നില്ക്കുന്ന സമുദായ സംഘടനാ നേതാക്കളാണ് ഈ പരിപാടി നിർദേശിച്ചതും ചുമതല വഹിക്കുന്നതും എന്നതാണ് വേറെ ഒരു വിമർശനം. ശബരിമലയിൽ പോകാൻ ശ്രമിച്ച രഹ്ന ഫാത്തിമ ജയിലിൽ കിടക്കുമ്പോൾ എന്ത് വനിതാ മതിൽ എന്നതായിരുന്നു ഇനിയൊരു ചോദ്യം. ഈ ചോദ്യങ്ങളൊക്കെ പ്രസക്തം തന്നെ. സംവാദം അർഹിക്കുന്നവ തന്നെ. രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ടീച്ചര്‍ വനിതാമതിലിനോട് അനുകൂലമായി എടുത്ത നിലപാട് ഞങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്കിയിരുന്നു.  പി.കെ ശശി യ്ക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍റേതെന്ന പേരില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് വീണ്ടും ടീച്ചറുടെ നിലപാട് മാറ്റി.നിരാശാജനകമാണ് ആ നിലപാട് മാറ്റം.എല്ലാം പരിഹരിച്ചിട്ടേ ഇന്നത്തെ അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളോട് പ്രതികരികരണമായൊരുങ്ങുന്ന പ്രതിരോധത്തിനൊപ്പം അണിചേരൂ എന്ന് തീരുമാനിക്കുന്നത് ശരിയോ ടീച്ചറേ..

നമ്മുടെ നാട് നേരിടുന്ന ഫാഷിസ്റ്റിക് ഭീഷണി കാണാത്ത ആളല്ലല്ലോ ടീച്ചർ. സംഘപരിവാരം കാണിക്കുന്ന ഒരു ഭീഷണകൃത്യം അതിൻറെ ഇരകളെത്തന്നെ അതിൻറെ പോരാളികളായി രംഗത്തിറക്കുന്നു എന്നതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ആദിവാസികളെ തെരുവിലിറക്കുക, മുസ്ലിങ്ങൾക്കെതിരെ പിന്നോക്ക ജാതിക്കാരെയും ദളിതരെയും കലാപത്തിനിറക്കുക എന്നിവയൊക്കെയാണ് ഫാഷിസവാദികളുടെ ഇന്ത്യൻ രീതി.

ഇവരുടെ ഒരു മുഖ്യ ഇര സ്ത്രീകളാണെന്നതിൽ തർക്കമില്ലല്ലോ. സ്ത്രീകളെ അവരുടെ എതല്ലാ മനുഷ്യാവകാശങ്ങളിൽ നിന്നും, അവരിന്നു വരെ പോരാടി നേടിയ ജനാധിപത്യാവകാശങ്ങളിൽ നിന്നുമെല്ലാം തുരത്തിയോടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ കൂട്ടം അതിന്നായി തെരുവിലിറക്കുന്നുതും സ്ത്രീകളെ തന്നെയാണ്. എന്തു പരിതാപകരമായ അവസ്ഥയാണിത്! ഞങ്ങൾ ആർത്തവമെന്ന അശുദ്ധിയുള്ളവരാണ്, ഞങ്ങളെ അമ്പലത്തിൽ കയറ്റരുത് എന്ന് തെരുവിലിറങ്ങി ജപിക്കുന്നത് നമ്മുടെ സഹോദരിമാർ തന്നെയാണ്. ജാതി വിവേചനം തിരിച്ചു കൊണ്ടുവരാനും ഇതേ സ്ത്രീകളെ തെരുവിലിറക്കാൻ സംഘപരിവാരത്തിനാവും. നാമജപക്കാരായ വലിയൊരു പങ്ക് സ്ത്രീകൾ സംവരണത്തിനെതിരും കീഴ് ജാതി സ്ത്രീകളോട് താഴ്ന്നവരെന്ന മനോഭാവം ഉള്ളവരുമാണ്.

എന്നാൽ കേരളത്തിലെ കീഴ് ജാതി സ്ത്രീകളും പുരോഗമനവാദികളായ സ്ത്രീകളും കേരള നവോത്ഥാനത്തിൻറെ മൂല്യങ്ങൾ ഇന്നും ഉയർത്തിപ്പിടിക്കുന്നവരാണ്. അവർ ആർത്തവസമരത്തിന് തെരുവിലില്ല. എസ് എൻ ഡി പി യോഗത്തിൻറെയും കേരള പുലയ മഹാ സഭയുടെയും പ്രവർത്തകരായ സ്ത്രീകളെയും കേരള നവോത്ഥാന മൂല്യങ്ങൾക്കെതിരായി തെരുവിലിറക്കാൻ സംഘപരിവാരം ശ്രമിക്കുന്നുണ്ട്. തങ്ങളുടെ പക്ഷത്തേക്ക് എളുപ്പം കൊണ്ടുവരാവുന്നവരാണ് അമ്പല വിശ്വാസികളായ ഈ സ്ത്രീകൾ എന്നാണവർ കരുതുന്നത്. ഈ സ്ത്രീകളെ സംഘപരിവാരപക്ഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കേരളത്തിൻറെ നവോത്ഥാന മൂല്യങ്ങളുടെ കഥ കഴിഞ്ഞു. അതനുവദിച്ചു കൂട. ഈ സ്ത്രീകൾ മാറി നില്ക്കുന്നത് ഉയർത്തിപ്പിടിക്കേണ്ടത് അതിനാൽ തന്നെ പ്രധാനമാണ്.

നേരിട്ട് ശബരിമലയിലെ യുവതി പ്രവേശനം ഉന്നയിക്കുന്നുവോ എന്നതു മാത്രമല്ല പ്രശ്നം, യുവതികൾ ശബരിമലയിൽ കയറരുത് എന്ന് സംഘപരിവാരം പതിനെട്ടക്ഷൌഹിണിയും നിരത്തി ആക്രോശിക്കുമ്പോൾ അതല്ല വിഷയം, കേരള നവോത്ഥാന മൂല്യങ്ങളാണ് എന്ന് അമ്പല വിശ്വാസികളായ ഈ സ്ത്രീകൾ പറയുന്നത് വിപ്ലവകരമാണ്. രഹ്ന ഫാത്തിമയ്ക്ക് നീതി കിട്ടണം,പികെ ശശി പ്രശ്നത്തില്‍ യുവതിക്ക് നീതി ലഭിക്കണം. ഇതിലൊന്നും സംശയമില്ല.പക്ഷേ, അതു കിട്ടിയിട്ട് മതി എസ് എൻ ഡി പി, കെ പി എം എസ് അംഗങ്ങളായ സഹോദരിമാർ തെരുവിലിറങ്ങുന്നതിനെ ഉയർത്തിപ്പിടിക്കുന്നത് എന്നു പറയുന്നത് ശരിയായ രാഷ്ട്രീയമാണോ ?. സാറ ടീച്ചർ, മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം,

സുജ സൂസൻ ജോർജ്.

പികെ ശശിക്കൊപ്പം വേദി പങ്കിടാനില്ല; സർഗ്ഗവിദ്യാലയം ഉദ്ഘാടനത്തിൽ നിന്ന് എംടി പിന്മാറി

വനിതാ മതിലിൽ പങ്കെടുക്കില്ല: സാറാ ജോസഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍