UPDATES

സോഷ്യൽ വയർ

‘പണം കൊടുത്ത് പണം വാരുന്ന അധാര്‍മ്മിക പ്രവര്‍ത്തനം ആയി മാറരുത് രാഷ്ട്രീയം’ വിമര്‍ശിച്ച് പ്രതിഭാ ഹരി

അധികാരത്തിനായി പണം കൊടുക്കുന്ന നേതാക്കളുടെ വാര്‍ത്തയല്ല നല്‍കേണ്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച കടവുമായി ഇപ്പോഴും ജീവിക്കുന്ന നേതാക്കളുണ്ട്

അധികാരത്തിനായി പണം കൊടുക്കുന്ന നേതാക്കളുടെ വാര്‍ത്തകള്‍ പുതു തലമുറയ്ക്ക് രാഷ്ട്രീയക്കാരെ കുറിച്ച് മോശം അഭിപ്രായം ലഭിക്കുവാന്‍  ഇടയാക്കുമെന്ന്  വിമര്‍ശിച്ച് പ്രതിഭാ ഹരി എം.എല്‍.എ. പണം കൊടുക്കുന്ന യെദ്യൂരപ്പയെ പോലെയുള്ള നേതാക്കളുടെ തെളിവുകള്‍
വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഭാ ഹരിയുടെ ഫേസ്ബുക്ക് കുറിപ്പ്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച കടവുമായി ഇപ്പോഴും ജീവിക്കുന്ന നേതാക്കളുണ്ടെന്ന തന്റെ അനുഭവവും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ എല്ലാവരും അഴിമതിക്കാരല്ല എന്നും, ഇത് തെറ്റായ ചിന്താഗതിയാണെന്നും ,അഴിമതിക്കാരല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

‘ഇന്നലെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത യെദ്യൂരപ്പയുടെ ഡയറിയെ കുറിച്ച് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ ഏറെ ശപിക്കപ്പെട്ട അവസ്ഥയാണ് അഴിമതി. എന്തിനാണ് രാഷ്ട്രീയ നേതാക്കൻമാർ പണം കൊടുത്ത് അധികാരസ്ഥാനത്തേക്ക് വരുന്നത്. ഇത്തരം വാർത്തകൾ പരക്കെ പ്രചരിപ്പിക്കപ്പെടുമ്പോൾ അഴിമതി ഇല്ലാതെ സ്വജനപക്ഷപാതമില്ലാതെ പൊതുപ്രവർത്തനം നടത്തുന്ന നിരവധി രാഷ്ട്രീയ പ്രവർത്തകരെയും ഭരണാധികാരികളെയും പുതിയ തലമുറ എങ്ങനെ തിരിച്ചറിയും. എല്ലാവരും ഒരുപോലെ എന്ന് അവരിൽ ചിലരെങ്കിലും വിധി എഴുതുമ്പോൾ അതും ജനാധിപത്യത്തിന് കളങ്കം ആണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ആരും ആരെ കുറിച്ചും വെറും ആരോപണം പറയരുത്. ഇന്നലെ ജനങ്ങളെ അറിയിച്ച ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതായുണ്ട്… ഇല്ലെങ്കിൽ കൃത്യമായ നിയമ പോരാട്ടത്തിലൂടെ സത്യം പുറത്തു വന്നേ മതിയാകൂ.

(പണത്തിന്റെ പിൻബലത്തിൽ കൃത്യമായ നിയമ പോരാട്ടം എന്നതിന് എത്ര പ്രസക്തി എന്നെനിക്കും അറിയില്ല.)..
NB. കുട്ടനാട്ടിലെ പ്രളയത്തിനു ശേഷം ഏകദേശം പൂർണ്ണമായ് തകർന്നു പോയ എന്റെ വീട് പൊളിച്ചു.പുതിയ വീട് വെക്കാൻ ലോൺ അന്വേഷിച്ചപ്പോഴും ചെലവ് കുറഞ്ഞ വീട് നിർമ്മാണത്തെക്കുറിച്ച് അന്വേഷിച്ച് നടന്നപ്പോഴും അവസാനം ലോൺ തുകയ്ക്ക് അനുസരിച്ച് കോൺട്രാക്ടറോട് സംസാരിച്ച് ലോൺ തുകയല്ലാതെ മറ്റൊന്നും അധികം തരാൻ ഇല്ല കൈയ്യിൽ പറഞ്ഞപ്പോൾ ഞങ്ങളെ പോലെയുള്ളവരെ നോക്കി സാധാരണ ജനം ചോദിക്കുന്ന ചോദ്യം ഉണ്ട് ഒരു എം എൽ എ ആണോ ഈ പറയുന്നത് എന്ന്. അതെ ഈ അവസ്ഥയിലേക്ക് നമ്മുടെ ജനത്തിനെ ചിന്തിപ്പിക്കുന്നത് ഇത്തരം വാർത്തകളാണ്. പണം കൊടുത്ത് പണം വാരുന്ന അധാർമ്മിക പ്രവർത്തനം ആയ് രാഷ്ട്രീയം മാറരുത്… തെരഞ്ഞെടുപ്പ് കാലം പണം കണ്ടെത്തിയത് നല്ലവരായ നിരവധി മനുഷ്യർ നൽകുന്ന സംഭാവനകളിലൂടെ തന്നെയാണ്. പ്രസ്ഥാനത്തിന്റെ, സഖാക്കളുടെ ,ജനാധിപത്യവിശ്വാസികളുടെ കറ കളഞ്ഞ സ്നേഹവും വിശ്വാസവും അതുകൊണ്ട് തന്നെ നിറയെ അനുഭവിച്ചിട്ടും ഉണ്ട്.. തെരഞ്ഞെടുപ്പ് കാലത്തെ കടം ഇനിയും നിലനിൽക്കുന്നുണ്ട് എന്ന ബാബുജാൻ സഖാവിന്റെ ഓർമ്മപ്പെടുത്തലും ഉണ്ട്..’

 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍