മുത്തപ്പൻ കുുന്നിന് താഴെയുള്ള പണിതീരാത്ത കെട്ടിടത്തിന്റെ ടെറസിൽ വച്ചാണ് വൈദികർ സെൽഫി പകർത്തിയത്.
മഴക്കെടുതിയിൽ കേളത്തിന്റെ ദുരന്ത ഭൂമിയായി മാറിയ പ്രദേശമാണ് മലപ്പുറം നിലമ്പൂര്‍ കവളപ്പാറയിലെ മുത്തപ്പൻ കുന്ന്. 59 ഓളം പേരെയാണ് ഇവിടെ മാത്രം കാണാതായത്. തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ 21 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 38 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചു.
ഒരു ഗ്രാമത്തെ ഇല്ലാതാക്കിയ ഇരുൾപൊട്ടലിന് രക്ഷാ പ്രവർത്തനം പുരോഗമിക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളിയായത് അങ്ങോട്ടേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടമായിരുന്നു. കല്ലിനും ചെളിക്കുമിടയിൽ ജീവന്റെ നേർത്ത കണികയുമായി ആരെങ്കിലും ബാക്കിയുണ്ടോ എന്ന് തിരഞ്ഞ രക്ഷാ പ്രവർത്തകര്‍ക്കും, വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും ഈ ‘ദുരന്ത ടൂറിസ്റ്റുകൾ’ വെല്ലുവിളിയായി. നിരവധി വിമർശനങ്ങളാണ് ഇത്തരം സന്ദർശകർ നേരിട്ടത്.
എന്നാൽ ഇതിന്റെ ഭാഗമായതിൽ ഒരുപറ്റം വൈദികരുമുണ്ടായിരുന്നെന്നതാണ് ദൗർഭാഗ്യകരമായ സംഭവം. അപകടം നടന്ന് രക്ഷാ പ്രവർത്തനം മുന്നോ നാലോ ദിവസങ്ങൾക്കിപ്പുറം തിരച്ചിൽ ശക്തമാക്കുന്നതിനിടെ ഇവിടെയെത്തിയ വൈദികർ പകർത്തിയ സെൽഫിയാണ് ഇപ്പോഴത്തെ വിവാദം. സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് അവരുടെ നടപടിക്ക് ഏറ്റുവാങ്ങുന്നത്. ട്രോളർമാരുൾപ്പെടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
കവളപ്പാറ മുത്തപ്പൻ കുന്നിന് താഴെയുള്ള പണിതീരാത്ത കെട്ടിടത്തിന്റെ ടെറസിൽ വച്ചാണ് വൈദികർ സെൽഫി പകർത്തിയത്. അവിടെയുള്ള ആ കെട്ടിടത്തിന്റെ തൊട്ടു മുമ്പ് വരെ മലയിടിഞ്ഞ് എത്തിയിരുന്നു. ഫോട്ടോ പകർത്തുമ്പോൾ തന്നെ ആളുകളുടെ ചീത്ത വിളി മുറുമുറുപ്പുകൾ ആവോളം ഉയർന്നിരുന്നെന്നും ആ സമയം അവിടെ ഉണ്ടായിരുന്നവർ ചൂണ്ടിക്കാട്ടുന്നു.