UPDATES

സോഷ്യൽ വയർ

‘ആ വി കെ പ്രശാന്ത് എന്ന് പറയുന്ന ഒരു കമ്മിയുടെ കഴിവിന് പുറത്താണ് അവന്മാർ അഹങ്കരിക്കുന്നത്’; കൊച്ചി മേയർക്കൊരു കത്ത്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ വടക്കൻ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കാൻ ശ്രദ്ധക്ഷണിച്ച് കൊച്ചി മേയർ സൗമിനി ജയിന് ഒരു തുറന്ന കത്ത്. തിരുവനന്തപുരം മേയറുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സാധങ്ങൾ എത്തിക്കുന്നത് വാർത്തയായതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകയായ ബീന സണ്ണി കൊച്ചി മേയറെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്.

ഈ പ്രളയത്തിന് ശേഷം, താങ്കളെ കാണാൻ പോലും കിട്ടുന്നില്ലെന്ന് വിമർശിക്കുന്ന പോസ്റ്റ് കഴിഞ്ഞ പ്രളയകാലത്ത് നഗര പ്രദേശത്തെ പ്രളയ ബാധിതരെ ഒന്ന് കാണാൻ പോലും തയ്യാറാവാതിരുന്ന താങ്കൾക്ക്, ആ ന്യൂനത തന്റെ മകളുടെ വിവാഹ സൽക്കാരത്തിനായി മാറ്റി വെച്ച തുക പ്രളയ ദുരിതാശ്വാസത്തിനായി നൽകും എന്ന മാധ്യമങ്ങളുടെ മുന്നിലെ ഒറ്റ പ്രഖ്യാപനം കൊണ്ട് മായ്ക്കാൻ സാധിച്ചെന്നും വ്യക്തമാക്കുന്നു.

എന്നാൽ, കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന, ഏറ്റവും അധികം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉള്ള…. എന്നിവയൊക്കെ ആയ കൊച്ചി കോർപറേഷൻ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്ത് ചെയ്തു എന്ന തിരുവനന്തപുരം കാരുടെയൊക്കെ ചോദ്യത്തിന് മുന്നിൽ കൊച്ചിക്കാർ പരുങ്ങുകയാണെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

ഞ്ഞങ്ങളുടെ പ്രിയ നഗര മാതാവ് Soumini Jain സൗമിനി മാഡത്തിന്,

മാഡം….

കേരള സംസ്ഥാനത്തിലെ ചില പ്രദേശങ്ങൾ. വിശിഷ്യാ മലപ്പുറം, വയനാട് ജില്ലകളിലെ ചില കേന്ദ്രങ്ങൾ. പ്രകൃതി ക്ഷോഭത്തിൽ കഷ്ടപ്പെടുന്ന വിവരം വാർത്താ മാധ്യമങ്ങൾ മുഖേന താങ്കൾ അറിഞ്ഞ് കാണും എന്ന് കരുതുന്നു.

കഴിഞ്ഞ പ്രളയകാലത്ത് നഗര പ്രദേശത്തെ പ്രളയ ബാധിതരെ ഒന്ന് കാണാൻ പോലും തയ്യാറാവാതിരുന്ന താങ്കൾക്ക്, ആ ന്യൂനത തന്റെ മകളുടെ വിവാഹ സൽക്കാരത്തിനായി മാറ്റി വെച്ച തുക പ്രളയ ദുരിതാശ്വാസത്തിനായി നൽകും എന്ന മാധ്യമങ്ങളുടെ മുന്നിലെ ഒറ്റ പ്രഖ്യാപനം കൊണ്ട് മായ്ക്കാൻ സാധിച്ചു. എന്നാൽ ഈ പ്രളയത്തിന് ശേഷം, വിശിഷ്യാ ആഗസ്റ്റ് ഒന്നിന് ശേഷം താങ്കളെ കാണാൻ പോലും കിട്ടുന്നില്ല എന്നാണ് ശത്രുക്കൾ പറയുന്നത്.

ഞ്ഞങ്ങൾക്കറിയാം, താങ്കൾ താങ്കളുടെ കസേര ഉറപ്പിച്ച് നിർത്തുന്നതിനായി വലിയ നെട്ടോട്ടത്തിൽ ആണെന്ന കാര്യം. താങ്കൾ ഒന്ന് അയഞ്ഞ് കൊടുത്താൽ ആ ഷൈനി മാത്യു താങ്കളെ താഴെയിറക്കി അവിടെ ഇരിക്കും എന്നും അറിയാം. ഇതിനിടയിൽ വരാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി കരുക്കൾ നീക്കുന്ന തിരക്കിൽ ആണെന്നും അറിയാം….

ഇതൊന്നും അറിയാഞ്ഞിട്ടല്ല മാഡം. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന, ഏറ്റവും അധികം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉള്ള…. എന്നിവയൊക്കെ ആയ കൊച്ചി കോർപറേഷൻ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്ത് ചെയ്തു എന്ന തിരുവനന്തപുരംകാരുടെയൊക്കെ ചോദ്യത്തിന് മുന്നിൽ ഞ്ഞങ്ങൾ, താങ്കളുടെ പ്രജകൾ, പരുങ്ങുകയാണ് മാഡം….

അവിടെ, തിരുവനന്തപുരത്ത് താങ്കളേക്കാൾ ജൂനിയറായ ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ പത്തോ അറുപതോ ലോഡ് സാധനങ്ങൾ മലപ്പുറത്തേക്കും വയനാട്ടിലേക്കും കയറ്റി വിട്ടു എന്നാണ് അവൻമാർ വീമ്പ് പറയുന്നത്. ഫേസ്ബുക്ക് തുറന്നാൽ ന്യൂസ് ഫീഡിൽ വരുന്നത് മുഴുവൻ ഇവന്മാരുടെ ലോഡിന്റെ കണക്കാണ്…. ഭയങ്കര അഹങ്കാരമായിരിക്കുകയാണ് മാഡം അവിടത്തെ ജനങ്ങൾക്ക്. ആ വി കെ പ്രശാന്ത് എന്ന് പറയുന്ന ഒരു കമ്മിയുടേ കഴിവിന് പുറത്താണ് അവന്മാർ അഹങ്കരിക്കുന്നത്….

നമുക്ക് ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല മാഡം. താങ്കൾ തയ്യാറാണെങ്കിൽ ഞ്ഞാനും എന്റെ സുഹൃത്തുക്കളും ഒരു അഞ്ച് പെട്ടി ഓട്ടോയെങ്കിലും മലപ്പുറം വരെയുള്ള വാടക കൊടുത്ത് റെഡിയാക്കാം. ‘നഗര മാതാവ്’ എന്ന താങ്കളുടെ വിലയേറിയ പദവി വെച്ച് ആ ബ്രോഡ് വേ, മേനക, എംജി റോഡ് എന്നിവിടങ്ങളിൽ ഒന്ന് കറങ്ങിയാൽ ഈ അഞ്ച് ലോഡ് നമുക്ക് ഇന്ന് തന്നെ കയറ്റി വിടാനാകും. കാരണം നന്മയുടെ ഉറവ വറ്റാത്ത ജനങ്ങൾ കൊച്ചിയിലും ധാരാളമുണ്ട് മാഡം. ബ്രോഡ് വേയിലെ നൗഷാദിന്റെ കഥയൊക്കെ മാഡവും കണ്ട് കാണുമല്ലോ?

ദീർഘിപ്പിക്കുന്നില്ല…

കൊല്ലത്ത് നിന്നുള്ള പിള്ളേര് വരെ തിരുവനന്തപുരം നഗരസഭയുടേ ക്രെഡിറ്റ് പറഞ്ഞ് നമ്മളെ ട്രോളാൻ തുടങ്ങി.

മാഡം മുന്നിട്ടിറങ്ങിയാൽ നമുക്കും വലിയ നാണക്കേടില്ലാതെ മുകളിൽ പറഞ്ഞ രീതിയിൽ ഒരു പൊടിക്കൈ കൊണ്ട് പിടിച്ച് നിൽക്കാം. അതിനായി മാഡം അരയും തലയും മുറുക്കി രംഗത്തെത്തുമെന്ന പ്രതീക്ഷയിൽ നിർത്തട്ടെ….

എന്ന്,
കൊച്ചി നഗരവാസിയായ അങ്ങയുടെ ഒരു പ്രജ

NB: ഈ കത്ത് ഏതെങ്കിലും വിധേന ഞ്ഞങ്ങളുടെ നഗര മാതാവിൻറെ അടുത്ത് എത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള കനിവ് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നേരിട്ട് ആളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. അതൂകൊണ്ടാണ്….ഇത്‌പുള്ളിക്കാരിയുടെ മുന്നിൽ എത്തിയാൽ…… കമ്മികളേ…. നിങ്ങൾ തീർന്ന്…..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍