ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതല്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്.
ഒടിയൻ സിനിമയുടെ പശ്ചാത്തലത്തിൽ വിവാദങ്ങളിൽ നിറയുന്ന സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ് എം എൽ എയുടെ മകൻ ഷോൺ ജോർജ്. ദിലീപിനെ കുടുക്കുവാനുള്ള സംവിധായകന്റെ തട്ടിപ്പാണ് രണ്ടാമൂഴമെന്ന് ഷോൺ ആരോപിച്ചു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷോണ്‍ ഇതിനെ പറ്റി പറയുന്ന വീഡിയോ പുറത്ത് വിട്ടത്. ശ്രീകുമാർ മേനോന്റെ പേര് പരാമർശിക്കാതെയാണ് ഷോൺ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
‘ഇന്നത്തെ വലിയ പടത്തിന്റെ വലിയ സംവിധായകനെ കുറിച്ച് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെയുണ്ട്’ എന്ന അടിക്കുറിപ്പോടെ പങ്കു വെച്ച വീഡിയോയിൽ ഷോൺ ഇപ്രകാരം പറയുന്നു. ” ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുമ്പോള്‍ പി.സി ജോര്‍ജ് പറഞ്ഞിരുന്നു ഇതിന്റെ പുറകില്‍ വലിയ സംവിധായകനുണ്ട്. ദിലീപിനെതിരെ ഗൂഡാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്ത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴം ഒരു കള്ള കഥയാണ്. അതൊരിക്കലും നടക്കാന്‍ പോവുന്നില്ല.
ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു.. അത് ഇന്ന് എം.ടി സാറും ശരിവച്ചിരിക്കുകയാണ്. ഈ പ്രോജക്റ്റ് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു. ഞാന്‍ പേരു പറയുന്നില്ല നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതല്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയത് ഈ സംവിധായകന്‍ തന്നെയാണെന്ന യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്ത് വരും.”
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ദിലീപിനെ പരസ്യമായി പിന്തുണച്ചു രംഗത്ത് വന്ന അപൂർവം ജനപ്രതിനിധികളിൽ ഒരാൾ ആയിരുന്നു പി സി ജോർജ്. പ്രസ്തുത കേസുമായി ബന്ധപ്പെട്ടു സംവിധായകൻ ശ്രീകുമാർ മേനോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ
അഭിമുഖം: എന്തായിരുന്നു ഒടിയനിലെ തന്റെ റോള്‍? സംവിധായകന്‍ എം പത്മകുമാര്‍ വെളിപ്പെടുത്തുന്നു