അലിക്കെതിരെ രാജ്യ ദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നു തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ചു എത്തുന്നത്
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച് ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍ രംഗത്ത്. “ഈദി ആമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷേ ഗോഡ്‌സെയെ കുറിച്ച് മിണ്ടിപ്പോവരുതെന്ന” അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് വിമര്‍ശനം.
സ്വന്ത ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയാണെന്ന കമലഹാസന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഗോഡ്‌സെയെ പിന്തുണച്ച് അലി അക്ബര്‍ എത്തിയത്. ഗോഡ്സെയെ വിമര്‍ശിച്ചതിനും ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ എന്നു പറഞ്ഞതിനും കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നാണ് ദേശീയ തലത്തില്‍ ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അതിനു പിന്നാലെയാണ് ഗോഡ്സെയെ പിന്തുണച്ചു കൊണ്ടുള്ള അലി അക്ബറിന്റെ പ്രസ്താവന.
ഇതിനു പിന്നാലെയും തന്റെ പ്രസ്താവനയെ ന്യായീകരിച്ച് അലി അക്ബര്‍ രംഗത്തെത്തിയിട്ടുണ്ട്. “പൊട്ടിത്തെറിക്കുന്ന ഭീകരതയ്ക്ക് മതമില്ല.ഗോഡ്സേക്ക് മതമുണ്ട്. ഇതൊക്കെ പറഞ്ഞാൽ നുമ്മ ദേശദ്രോഹി.
?
ന്നാ പിന്നെ അങ്ങിനെ തന്നെ”, എന്നാണ് മറ്റൊരു പോസ്റ്റ്.
അലിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം രൂക്ഷമാവുന്നുവെന്ന മലയാള മനോരമ വാര്‍ത്തയെ പരിഹസിച്ചും അലി അക്ബര്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. “മനോരമ എന്നെ തൂക്കി കൊല്ലുമോ?” എന്നാണ് ഏറ്റവും പുതിയ പോസ്റ്റ്.
അലിക്കെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം അലി അക്ബറിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തുണ്ട്.