കുട്ടിയെ കണ്ടെത്താൻ കഴിയുമോ. കേരളത്തിലെ ദിന പത്രങ്ങളിലൊന്നായ ദീപിക തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പമുള്ള ചോദ്യമാണിത്. മലയാളത്തിലെ ആദ്യ ബാലമാസികയായ ‘കുട്ടികളുടെ ദീപിക’യുടെ ആദ്യ കവർഗേള്‍ ഇപ്പോള്‍ എവിടെയാണ് എന്നതായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം.
രണ്ടു നായ്‌ക്കുട്ടികളുമായി നില്ക്കുന്ന പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. 1958ൽ പുറത്തിറങ്ങിയ കുട്ടികളുടെ ദീപികയുടെ ആദ്യപതിപ്പിന്‍റെ മുഖചിത്രമായിരുന്നും ഇത്. കളർ പ്രിന്‍റിംഗ് അദ്ഭുതമായിരുന്ന കാലത്താണ് മനോഹരമായ കവർചിത്രവുമായി കുട്ടികളുടെ ദീപിക പുറത്തിറങ്ങിയത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അറുപത് വർഷങ്ങൾക്കിപ്പുറം ആ ‘പെൺകുട്ടി’ ഇപ്പോൾ എവിടെ എന്ന കണ്ടെത്താനാവുമോ എന്നാണ് ദീപികയുടെ ശ്രമം.
ചിത്രം ഇതിനോടകം തന്നെ മലയാളി സോഷ്യല്‍ മീഡിയ വാളിൽ വൈറലായിട്ടുണ്ട്. ഒട്ടുമിക്കപ്പേരും ആകാംഷയോടെ കാത്തിരിക്കുകയാണ് ആ കവർ ഗേളിനെ കണാൻ.
പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ദീപിക എഡിറ്റർ ഹരിപ്രസാദിന്റെ കുറിപ്പ്…
ആ പെൺകുട്ടി എവിടെയായിരിക്കും?
മലയാളത്തിലെ ആദ്യ ബാലമാസികയായ ‘കുട്ടികളുടെ ദീപിക’യുടെ ആദ്യ കവർഗേളിനെ തേടി സോഷ്യൽ മീഡിയ. 1958ൽ പുറത്തിറങ്ങിയ കുട്ടികളുടെ ദീപികയുടെ ആദ്യപതിപ്പിന്‍റെ മുഖചിത്രമായിരുന്നത് രണ്ടു നായ്‌ക്കുട്ടികളുമായി നില്ക്കുന്ന പെൺകുട്ടിയാണ്. ഫോട്ടോഗ്രാഫറായ ജോസ് ഇടനാട് ആണ് ചിത്രമെടുത്തത്. അന്ന് ദീപിക ബാലസഖ്യത്തിന്‍റെ കൊച്ചേട്ടനായിരുന്ന ആബേലച്ചൻ ആദ്യപതിപ്പിന് മുഖപ്രസംഗമെഴുതി. കളർ പ്രിന്‍റിംഗ് അദ്ഭുതമായിരുന്ന കാലത്താണ് മനോഹരമായ കവർചിത്രവുമായി കുട്ടികളുടെ ദീപിക പുറത്തിറങ്ങിയത്.
ഈ കുട്ടി ഇപ്പോള്‍ എവിടെയായിരിക്കുമെന്നതാണ് നെറ്റിസൺസ് ആകാംക്ഷയോടെ ചോദിക്കുന്നത്. കുട്ടിയെ കണ്ടെത്താൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് കുട്ടികളുടെ ദീപിക ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്ത ചിത്രം വൈറലായി മാറിക്കഴിഞ്ഞു.