UPDATES

സോഷ്യൽ വയർ

ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത്; സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി ടൊവിനോ

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കും

ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകിയയില്‍ പങ്കാളികളാകാതെ മാറി നില്‍ക്കുന്നതിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളിനെ തിരുത്തി നടന്‍ ടൊവിനോ തോമസ്. ചില താരങ്ങള്‍ കന്നി വോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു എന്നു തുടങ്ങിയായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനപരമായ കുറിപ്പ്. ഇവര്‍ക്ക് ഇപ്പോഴായിരിക്കും പ്രായപൂര്‍ത്തിയായതെന്ന് എന്നായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരിഹാസം. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നുവെന്നും സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നുവെന്നും പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ ഈ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. സെബാസറ്റിയന്‍ പോളിന്റെ വിമര്‍ശനത്തില്‍ തന്നെയും ഉള്‍പ്പെടുത്തിയതിനെതിരെയാണ് ടൊവിനോ പിന്നീട് രംഗത്തു വന്നത്. മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നാണ് ടൊവിനോ സെബാസ്റ്റിയന്‍ പോളിനോട് പറയുന്നത്. താന്‍ ചെയ്തത് കന്നി വോട്ട് അല്ലെന്നും തനിക്ക് ഇപ്പോള്‍ മുപ്പത് വയസ് ആയെന്നും ഇതിനിടയില്‍ വന്ന നിയമസഭ ഇലക്ഷന്‍, ലോക്‌സഭ ഇലക്ഷന്‍, മുന്‍സിപാലിറ്റി ഇലക്ഷന്‍ തുടങ്ങിയവയില്‍ എല്ലാം താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും ഇനി ജീവിതകാലം മുഴുവന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമെന്നും ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സെബാസ്റ്റ്യന്‍ പോളിനെ ഓര്‍മിപ്പിക്കുന്നു.

ടൊവിനോ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം;

അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്‌റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാന്‍ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കില്‍ സാറിനു അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗര്‍കോവില്‍ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടര്‍ച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാന്‍ ഓര്‍ക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങള്‍ ആണ്. നമ്മള്‍ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങള്‍ ആണേലും മോശം കാര്യങ്ങള്‍ ആണേലും റിയല്‍ ലൈഫിലും പ്രതിഫലിക്കപെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയില്‍.

എന്റെ പ്രായം 30 വയസ്സ് ആണ് സര്‍, എന്റെ 30 വയസ്സിനിടക്ക് വന്ന നിയമസഭ ഇലക്ഷന്‍, ലോക്‌സഭ ഇലക്ഷന്‍, മുന്‍സിപാലിറ്റി ഇലക്ഷന്‍ തുടങ്ങിയവയില്‍ എല്ലാം ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

Reference portion of Guppy – https://youtu.be/toQUlGHbr1U (Watch at 2:49min)

ഇന്ന് 6:15 am തൊട്ടു ക്യു നിന്ന് തന്നെ ആണ് ഞാന്‍ എന്റെ വോട്ട് രേഖെടുത്തിയത് ..

സെബാസ്റ്റ്യന്‍ പോളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍