വിരാട് കോഹ്ലി തുടർച്ചയായി കളിക്കളത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിനെതിരെ മുതിർന്ന നടൻ നസ്രുദീൻ ഷാ. “വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ മാത്രമല്ല കളിക്കളത്തിലെ ഏറ്റവും മോശം പെരുമാറ്റക്കാരനുമാണ്. അദ്ദേഹത്തിന്റെ മോശം പെരുമാറ്റവും, അഹങ്കാരവും ക്രിക്കറ്റിലെ വൈദഗ്ധ്യത്തെ നിഷ്പ്രഭമാക്കുന്നു. മറ്റൊന്ന് കൂടി ഈ പറഞ്ഞതിന്റെ പേരിൽ നാട് വിട്ടു പോകാനെനിക്ക് ഉദ്ദേശം ഇല്ല.” നസ്രുദീൻ ഷാ തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പരസ്പരം ഏറ്റുമുട്ടി വിരാട് കോഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയിനും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. നാലാം ദിനം ആദ്യ സെഷനിലായിരുന്നു സംഭവം. ടിം പെയിനും ഉസ്മാന്‍ ഖവാജയും ക്രീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം നടന്നത്. വിഷയം അമ്പയര്‍മാര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
മത്സരത്തിനിടെ റണ്ണിനായി ഓസീസ് നായകന്‍ ടിംപെയിന്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടിയെത്തിയപ്പോള്‍ കോഹ്‌ലി റണ്ണിംഗിന്് തടസമുണ്ടാക്കുന്ന രിതിയില്‍ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഓസീസ് നായകനെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു കോഹ്ലിയുടെ പെരുമാറ്റമെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. സംഭവം കൈവിട്ട് പോകേണ്ടതായിരുന്നെങ്കിലും അമ്പയര്‍മാര്‍ കൃത്യസമത്ത് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മൈതാനത്ത് വലിയ പ്രശ്‌നങ്ങളിലേക്ക് പോകാതെ സംഭവം അവസാനിച്ചു.
മത്സരത്തിന്റെ മൂന്നാം ദിനത്തിലും കോഹ്ലിയും പെയ്‌നും തമ്മില്‍ ഉരസിയിരുന്നു. പെയ്‌നെ പുറത്താക്കാന്‍ ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ‘ഈ ഔട്ട് അംപയര്‍ അനുവദിച്ചിരുന്നെങ്കില്‍ പരമ്പര 2-0 ആയേനെ’ എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. ‘അതിനു മുന്‍പ് നിങ്ങള്‍ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’ എന്നായിരുന്നു കോഹ്ലിക്ക് ഓസീസ് നായകന്റെ മറുപടി.
വിരാട് കോഹ്ലി തുടർച്ചയായി കളിക്കളത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പരാമർശം നേരത്തെ വൻ വിവാദം ആയിരുന്നു. ബി സി സി ഐ അടക്കം ഇടപെട്ട് വിരാട് കോഹ്‌ലിക്ക് താക്കീത് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാജ്യം വിടാൻ ഉദ്ദേശമില്ലെന്ന് നസ്രുദീൻ ഷാ പറഞ്ഞിരിക്കുന്നത്.