വൻ കുംഭകോണങ്ങളിൽ പെട്ടുഴലുന്ന മമതയെ സിപിഎം പിന്തുണക്കില്ലെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് രംഗത്തെത്തിയതാണ് കോൺഗ്രസ്സ് നേതാവും തൃത്താല എംഎൽഎയുമായ വിടി ബൽറാം. ‘ആർഎസ്എസ്-സിബിഐ-സിപിഎം കൂട്ടുകെട്ടിനെതിരെ പോരാടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കോൺഗ്രസിന്റേയും ഇന്ത്യയിലെ മതേതര മനസ്സുകളുടേയും പൂർണ്ണ പിന്തുണ’യും ബൽറാം പ്രഖ്യാപിച്ചു. ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ സഖാക്കൾ. എന്നു മുതലാണ് ബൽറാമിനും കോൺഗ്രസ്സിനും മമതയോടെ പ്രേമം തുടങ്ങിയതെന്നാണ് ഇവരുടെ ചോദ്യം.
ശാരദ ചിറ്റ് ഫണ്ട് തട്ടിപ്പിൽ കേസ് കൊടുത്തത് കോൺഗ്രസ്സ് നേതാവായിരുന്നെന്നും സിബിഐയെ കേസ് ഏൽപ്പിച്ചത് കോൺഗ്രസ്സിന്റെ ഭരണകാലത്തായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം. എൻഡിഎ സഖ്യത്തിൽ ചേർന്ന് അവരുടെ റെയിൽവേ മന്ത്രിയായിരുന്നയാളാണ് മമതയെന്നും രാഷ്ട്രീയ നേതാവെന്ന നിലയിൽ എന്തു നൈതികതയാണ് മമതയ്ക്കുള്ളതെന്നുമെല്ലാമാണ് ചോദ്യമുയരുന്നത്.
മമതാ ബാനർജിയെ കുറച്ചു മാസങ്ങൾക്കു മുമ്പു വരെ ശക്തമായി വിമർശിച്ചു കൊണ്ടിരുന്ന കോൺഗ്രസ്സിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. മമതാ ബാനർജിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോരുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് ഈ വിമർശനം.
ലാവലിൻ കേസിൽ സിബിഐ കേരളത്തിലേക്ക് ചോദ്യം ചെയ്യലിന് വരികയും മമതാ ബാനർജി ചെയ്തതു പോലെ സിബിഐ ഉദ്യോഗസ്ഥരെ പൊലീസിനെ വിട്ട് കസ്റ്റഡിയിലെടുപ്പിക്കുകയും ചെയ്യാൻ സംസ്ഥാന സർക്കാർ മുതിരുകയും ചെയ്താൽ എന്തായിരിക്കും കോൺഗ്രസ്സിന്റെ പ്രതികരണമെന്നും ചോദ്യമുന്നയിക്കുന്നുണ്ട് ചിലർ.