UPDATES

സോഷ്യൽ വയർ

കെ.ആര്‍ മീരയ്ക്കെതിരെ തെറിവിളി ആഹ്വാനവുമായി വി.ടി ബല്‍റാം എംഎല്‍എ; എഴുത്തുകാരിയുടെ പേര് തെറ്റാതെ വിളിക്കണമെന്ന് അണികള്‍ക്ക് ഉപദേശം

ബല്‍റാമിനെ വിമര്‍ശിച്ച് കൊണ്ട് മീര എഴുതിയ പോസ്റ്റിനു താഴെയാണ് എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പ്രതികരിച്ച എഴുത്തുകാരി കെ.ആര്‍ മീരയ്ക്കെതിരെ തെറിവിളി ആഹ്വാനവുമായി ബല്‍റാം.

സാംസ്‌കാരികനായകര്‍ക്കെതിരെ വാഴപ്പിണ്ടി പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട പോസ്റ്റിനടിയില്‍ ബല്‍റാം ഇട്ട കമന്റുമായി ബന്ധപ്പെട്ടാണ് ബല്‍റാമിനെ പരിഹസിച്ച് കെആര്‍ മീര രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ മീരയ്‌ക്കെതിരെ കടന്നാക്രമണം നടത്തിയിരുന്നു. “പോ മോനേ ബാല രാമാ, പോയി തരത്തില്‍ പോയി ലൈക്കടിക്കൂ” എന്നായിരുന്നു മീരയുടെ പോസ്റ്റിലെ വാചകങ്ങളിലൊന്ന്.

എന്നാല്‍ ഇതിനുള്ള മറുപടിയായി മീരയുടെ പോസ്റ്റിനു താഴെ തന്നെയാണ് ബല്‍റാം അധിക്ഷേപാര്‍ഹവും സ്ത്രീവിരുദ്ധവുമായ രീതിയില്‍ പ്രതികരിച്ചിരിക്കുന്നത്.

 

.

പോ മോനേ ബാല – രാമാ ” എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും എന്ന് മീരയുടെ നിലപാടിനെ വിമര്‍ശിച്ചതിന് ഒപ്പമാണ് ബല്‍റാം തന്റെ അനുഭാവികളോട് ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ എഴുത്തുകാരിക്കെതിരെ അപഹാസ്യമായ പോസ്റ്റുകളുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തു വരികയും ചെയ്തു.

ബല്‍റാമിന്റെ മറുപടി ഇങ്ങനെയാണ്

ഇതിനോട്‌ കെ.ആര്‍ മീര പ്രതികരിച്ചത് ഇങ്ങനെ

“ശ്രീ വി.ടി. ബലറാം എം. എല്‍.എ, ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ആണല്ലോ താങ്കളെ അങ്ങേയറ്റം ചൊടിപ്പിച്ചത്. എന്‍റെ പേര് ഭേദഗതിപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ നടത്തിയ ആഹ്വാനം ഇഷ്ടപ്പെട്ടു. അത് ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു. ഇല്ലെങ്കില്‍ താങ്കളുടെ അണികള്‍ക്ക് ആശയക്കുഴപ്പം അനുഭവിച്ചാലോ?”

മീരയുടെ യഥാര്‍ത്ഥ പോസ്റ്റ്‌

പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക–

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

–അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,‌

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

 Also Read: “പോ മോനേ ‘ബാലരാമാ’, തരത്തില്‍ പോയി ലൈക്കടി”: വി.ടി ബല്‍റാമിനെ ട്രോളി കെആര്‍ മീര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍