UPDATES

സോഷ്യൽ വയർ

പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു: എസ് ശാരദക്കുട്ടി

കനകദുർഗ്ഗ, ബിന്ദു ..കല്ലയും മാലയും ബഹിഷ്കരിച്ച അഭിമാനിനികളുടെ പിന്മുറക്കാർ. ഘോഷ ബഹിഷ്കരിച്ചവരുടെ പെൺമക്കൾ. അനാചാരദുർഗ്ഗങ്ങളെ തകർത്തെറിഞ്ഞ കനക ദുർഗ്ഗമാർ.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇടശ്ശേരിയുടെ കവിതയടക്കം പ്രതിപാദിച്ചാണ് ശാരദക്കുട്ടി കുറിപ്പ് എഴുതിയിരിക്കുന്നത്.

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചു കൊണ്ട് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

കനകദുർഗ്ഗ, ബിന്ദു ..കല്ലയും മാലയും ബഹിഷ്കരിച്ച അഭിമാനിനികളുടെ പിന്മുറക്കാർ. ഘോഷ ബഹിഷ്കരിച്ചവരുടെ പെൺമക്കൾ. അനാചാരദുർഗ്ഗങ്ങളെ തകർത്തെറിഞ്ഞ കനക ദുർഗ്ഗമാർ. പ്രിയ കൂട്ടുകാരികളേ മുൻ തലമുറയിലെ വീര വനിതകൾക്കൊപ്പം ചരിത്രത്തിൽ നിങ്ങളുടെ പേരുകൾ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

ശുദ്ധികലശം നടക്കട്ടെ.ചാണകവും ഗോമൂത്രവും തളിക്കട്ടെ. നടയടച്ചിടട്ടെ..ആചാരപ്രകാരം എല്ലാം നടക്കട്ടെ. അതൊക്കെ തന്ത്രി മന്ത്രിമാർ കൂടിയാലോചിക്കട്ടെ. എന്തു ഭൂകമ്പവും നടക്കട്ടെ. ഈ നിമിഷം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. അതിനി ഇല്ലാതാകുന്നില്ല. ചർച്ചകൾ മുന്നേറട്ടെ. ഈ നിമിഷം ഇല്ലാതാക്കാനാകില്ല.

“ഇടറിയോ മാർഗ്ഗവും ലക്ഷ്യവും
ഇടയുള്ളോർ വാദിപ്പിൻ..
ഞാനൊന്നു തല ചായ്ക്കട്ടെ” ഇടശ്ശേരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍