UPDATES

സോഷ്യൽ വയർ

അറം പറ്റുക എന്നതില്‍ വിശ്വാസമുണ്ടോ?; 16-ാം വയസ്സില്‍ താൻ എഴുതിയ കഥ ഭാവിയില്‍ യാഥാർഥ്യമായെന്ന് ബാലചന്ദ്ര മേനോൻ

‘ഈ ലോകത്തു എന്തു സംഭവിച്ചാലും ഞാന്‍ സിനിമ സംവിധാനം ചെയ്തിരിക്കും എന്ന് പ്രതികാര ബുദ്ധിയോടെ സഹപാഠികളോടും ഇലക്ട്രിക്ക് പോസ്റ്റുകളോടും പലയാവര്‍ത്തി വീമ്പിളക്കിക്കഴിഞ്ഞരുന്നു’

പ്രീ ഡിഗ്രി പഠനകാലത്ത് സംവിധായകനാകാൻ കൊതിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച സംവിധായകൻ ബാലചന്ദ്ര മേനോൻ. അക്കാലത്ത് താൻ എഴുതിയ ഒരു കഥയില്‍ തന്നെ സംവിധായകനാക്കി അവതരിപ്പിച്ചുവെന്നും പിന്നീട ഭാവിയില്‍ അതുപോലെ തന്നെ സംഭവിച്ചുവെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ ഓർമ്മകൾ പങ്കുവെച്ചത്.

ഞാന്‍ ഉടനെ ഒരു സിനിമ സംവിധാനം ചെയ്തില്ലെങ്കില്‍ മലയാള സിനിമ നശിച്ചു നാമാവശേഷമാകും എന്ന് ഭ്രാന്തു പിടിച്ചു നടക്കുന്ന കോളേജ് ജീവിതം. ഈ ലോകത്തു എന്തു സംഭവിച്ചാലും ഞാന്‍ സിനിമ സംവിധാനം ചെയ്തിരിക്കും എന്ന് പ്രതികാര ബുദ്ധിയോടെ സഹപാഠികളോടും ഇലക്ട്രിക്ക് പോസ്റ്റുകളോടും പലയാവര്‍ത്തി വീമ്പിളക്കിക്കഴിഞ്ഞരുന്നു എന്നും അദ്ദേഹം പറയുന്നു. കൂടാതെ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്ന കഥയുടെ പേജും അദ്ദേഹം ഇതോടൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അറം പറ്റുക എന്നതില്‍ വിശ്വാസമുണ്ടോ? വിശ്വാസം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് വായിക്കാം. ജീവിതത്തില്‍ ഞാന്‍ ആദ്യമായി എഴുതിയ കഥയാണ് കാര്യം. പ്രീ ഡിഗ്രിക്കു പഠിക്കുമ്പോള്‍ പ്രായമോ 16. ഞാന്‍ ഉടനെ ഒരു സിനിമ സംവിധാനം ചെയ്തില്ലെങ്കില്‍ മലയാള സിനിമ നശിച്ചു നാമാവശേഷമാകും എന്ന് ഭ്രാന്തു പിടിച്ചു നടക്കുന്ന കോളേജ് ജീവിതം. ഈ ലോകത്തു എന്തു സംഭവിച്ചാലും ഞാന്‍ സിനിമ സംവിധാനം ചെയ്തിരിക്കും എന്ന് പ്രതികാര ബുദ്ധിയോടെ സഹപാഠികളോടും ഇലക്ട്രിക്ക് പോസ്റ്റുകളോടും പലയാവര്‍ത്തി വീമ്പിളക്കിക്കഴിഞ്ഞു…

കോളേജ് കുമാരന്റെ മട്ടും ഭാവവും ഓക്കേ. പക്ഷെ പത്തു പൈസേടെ വക പോക്കറ്റില്‍ ഇല്ല. ഇനി സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. ഭാവനയുടെ ലോകത്തു അഭിരമിക്കുക. അഞ്ചു പൈസ മുടക്കില്ല. എഴുതാന്‍ പേപ്പറും പേനയും തയ്യാര്‍. ഇനി, വിശാലമായിരുന്നെഴുതാന്‍ ‘എന്റെ അച്ഛന്റെ റെയില്‍ വണ്ടി’ റെഡി.

ഒഴിഞ്ഞു കിടന്ന ഏതോ റെയില്‍ കംപാര്‍ട്‌മെന്റിലിരുന്നു രാജാവായി ഞാന്‍ എഴുതി എന്റെ ആദ്യകഥ… കോളേജ് മാഗസിന്‍ എഡിറ്ററെ മണിയടിച്ചു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. പതിനാറാം വയസ്സില്‍ ആദ്യത്തെ കഥ എഴുതി എന്നതല്ല ഇവിടെ പ്രസക്തം. ആ കഥയില്‍ ഞാന്‍ എന്ത് ആഗ്ഗ്രഹിച്ചാണോ എഴുതിയത്, അത് ജീവിതത്തില്‍ സത്യമായി ഭാവിച്ചു എന്നതാണ്. അമ്മയാണ് സത്യം!

പൗലോയുടെ ‘ആല്‍ക്കെമിസ്റ്റോ’ അല്ലെങ്കില്‍ ‘ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതൊക്കെ അവനെന്നു തോന്നും ‘എന്ന നാടന്‍ പ്രയോഗത്തെയോ നമുക്ക് ശരണം പ്രാപിക്കാം… ഇനി കഥയെ ശ്രദ്ധേയമാക്കുന്നു ചില പ്രധാന കാര്യങ്ങള്‍ ….

കഥയിലെ നായകന്റെ പേര് ബാലചന്ദ്ര മേനോന്‍ (പദ്മശ്രീ ഒന്നും ഇല്ല )
പണി അല്ലെങ്കില്‍ ജോലി …….സിനിമ സംവിധാനം ( ഭരത്, കേന്ദ്ര, സംസ്ഥാന അവാര്‍ഡുകള്‍ ഒന്നുമില്ല)
പക്ഷെ കഥയില്‍ പ്രത്യേകം പറയുന്നുണ്ട്, വെറും സംവിധായകനല്ല, കുടുംബ സംവിധായകനാണ് …. പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രമേയങ്ങളില്‍ താല്‍പര്യമുള്ള ആള്‍ … പുതു മുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ ഔല്‍സുക്യം ഉള്ള സംവിധായകന്‍…
ഇപ്പോള്‍ അറം പറ്റി എന്ന് പറഞ്ഞാല്‍ വിശ്വസിച്ചൂടെ ?

തീര്‍ന്നില്ല ….ആദ്യത്തെ കഥയില്‍ ഇനീം ഉണ്ട് ‘അറം പറ്റലുകള്‍ ‘

വരുന്ന വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു മണിക്ക്. ഫിലിമി ഫ്രൈഡേയ്‌സില്‍ വിശദമായി …

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍