സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കരച്ചിലിനെക്കുറിച്ച് ട്വിറ്റർ വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ സംസാരിച്ചത്.
ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നിമിഷം തൊട്ട് ഹൃദയം വേദനിക്കുകയാണെന്ന് കമൽ ഹാസൻ. പൊള്ളാച്ചി കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പറ്റിയാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കരച്ചിലിനെക്കുറിച്ച് ട്വിറ്റർ വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ സംസാരിച്ചത്.
‘ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നിമിഷം തൊട്ട് ഹൃദയം വേദനിക്കുകയാണ്, കണ്ണടയ്ക്കുമ്പോഴെല്ലാം ആ ശബ്ദം കാതുകളില്‍ വന്നടിക്കുന്നു. ആരാണ് ആ വീഡിയോ റിലീസ് ചെയ്തത്? അവര്‍ക്കെങ്ങനെ അതിനു കഴിഞ്ഞു’ കമൽ ഹാസൻ ചോദിക്കുന്നു.
കുറ്റവാളികളെ ശിക്ഷിക്കുന്നതോടെ ഈ കേസ് അവിടെ അവസാനിക്കരുതെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്ന ഏതൊരാള്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും കമല്‍ പറഞ്ഞു.കൂട്ടബലാത്സംഗക്കേസില്‍ പ്രതികളായവര്‍ക്ക് നല്‍കാന്‍ പോകുന്ന ശിക്ഷാവിധികളെച്ചൊല്ലി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും കമല്‍ഹാസന്‍ വീഡിയോയിലൂടെ ചോദിക്കുന്നു.
— Kamal Haasan (@ikamalhaasan) March 14, 2019
പൊള്ളാച്ചി കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ വഞ്ചിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന സംഘം കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കോളജ് വിദ്യാര്‍ഥിനിയായ 19 വയസ്സുകാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കേസിലെ പ്രധാന പ്രതിയായ തിരുനാവക്കരശന്‍ പെണ്‍കുട്ടിയുമായി സാമൂഹിക മാധ്യമംവഴി അടുപ്പത്തിലാകുകയും പിന്നീട് നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കാണാനെത്തിയ പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയതിനുശേഷം ഇയാളും സുഹൃത്തുക്കളായ മറ്റ് മൂന്നുപേരും ചേര്‍ന്ന് വസ്ത്രങ്ങള്‍ കീറി വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയതിനുശേഷം പണവും സ്വര്‍ണവും കവര്‍ന്നു. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും പോലീസില്‍ പരാതിനല്‍കുകയുമായിരുന്നു.