UPDATES

സോഷ്യൽ വയർ

പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്; അനില്‍ അക്കരയ്ക്ക് പി.കെ ബിജുവിന്റെ മറുപടി

പികെ ബിജുവിന്റെ ഡോക്ടറേറ്റ് കോപ്പിയടിച്ചു നേടിയതാണോ എന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ ഡോക്ടറേറ്റ് കോപ്പിയടിച്ചുണ്ടാക്കിയതാണോ എന്നു പരിഹസിച്ച അനില്‍ അക്കര എംഎല്‍എയ്ക്ക് പി.കെ ബിജുവിന്റെ മറുപടി. പി.കെ ബിജുവും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് വിവാദ പരാമര്‍ശങ്ങളുമായി അനില്‍ അക്കര രംഗത്തെത്തിയത്. കേരള വര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനുള്ള മറുപടി എന്ന നിലയിലാണ് അനില്‍ അക്കര ആരോപണം ഉന്നയിച്ചതെങ്കിലും ഇതിനു പിന്നാലെ ഇക്കാര്യം ഉയര്‍ത്തി യുഡിഎഫ് കേന്ദ്രങ്ങള്‍ രംഗത്തു വരികയും ചെയ്തു. വിജയിച്ചാല്‍ രമ്യ ഹരിദാസായിരിക്കും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ദളിത്‌ എംപി എന്ന അനില്‍ അക്കരയുടെ അവകാശവാദം ചോദ്യം ചെയ്തുകൊണ്ട് ദീപ നിശാന്ത് ഇട്ട പോസ്റ്റിനെ തുടര്‍ന്ന് അത് ദളിത്‌ ആക്ഷേപമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ദളിത്‌ സമുദായത്തില്‍ നിന്ന് തന്നെയുള്ള പികെ ബിജുവിന്റെ അക്കാദമിക് നേട്ടങ്ങളെ എന്തുകൊണ്ട് കുറച്ച് കാണിക്കുന്നു എന്ന ചോദ്യവും ഇതിനു പിന്നാലെ ഉയര്‍ന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രചരണത്തിനിടയില്‍ നടന്ന ഒരു കാര്യം സൂചിപ്പിച്ചു കൊണ്ട് ബിജു തന്റെ പി.എച്ച്.ഡി യോഗ്യതകള്‍ ചോദ്യം ചെയ്തവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രവും ബിജു പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

പി.കെ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

പഠിച്ചു നേടിയതാണ്
പൊരുതി നേടിയതാണ്

കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ് ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്. കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു. പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകി.

എനിക്ക് ഒരു മകളുണ്ട്

അഖില എന്നാണ് പേര്

നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്

നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം

മകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട്

സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹം.

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്റെ അച്ഛൻ മാത്രമായിരുന്നു.

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു.

പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ.

ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്.

ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം

പഠിച്ചു നേടിയതാണ്

പൊരുതി നേടിയതാണ്

തലമുറകൾ പകർന്നു നൽകിയതാണ്

അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം.

എംജി യൂണിവേഴ്സിറ്റിയില്‍ പി.കെ ബിജുവിന്റെ സീനിയര്‍ ആയി പഠിച്ചിരുന്ന സുരേഷ് സി പിള്ള എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുന്നുണ്ട്. ബിജുവിന്റെ അക്കാദമിക് മികവില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യങ്ങള്‍ പറയുന്നത് എന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഡോ. പി.കെ. ബിജു എന്റെ ജൂനിയർ ആയി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ പഠിച്ച ആളാണ്.

വളരെ മാന്യമായി, പെരുമാറുന്ന ആളും, എപ്പോളും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആളുമായ ബിജു അന്നേ എല്ലാവര്ക്കും പ്രിയങ്കരൻ ആയിരുന്നു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ അഡ്മിഷൻ കിട്ടുക എന്നാൽ അത്ര എളുപ്പം ഉള്ള കാര്യമല്ല. BSc യുടെ മാർക്കും, എൻട്രൻസ് പരീക്ഷയും കഴിഞ്ഞാണ് അഡ്മിഷൻ ലഭിക്കുക.

ലോക നിലവാരത്തിൽ ഉള്ള ഫാക്കൽറ്റി യാണ് അവിടെ ഉള്ളത്. (പലരും IIT യിൽ നിന്നും PhD യും വിദേശ യൂണിവേഴ്സിറ്റി യിൽ നിന്നും പോസ്റ്റ്-ഡോക്ടറൽ ഗവേഷണവും ഒക്കെ കഴിഞ്ഞവർ ആണ്.).

അന്താരാഷ്ട നിലവാരത്തിൽ ഉള്ള പല പ്രസിദ്ധീകരണങ്ങളും അവിടെ നിനിന്നും വന്നിട്ടുണ്ട്.

സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ നിന്നാണ് ഞാൻ ട്രിനിറ്റി കോളേജിലും, കാൽടെക്കിലും ഒക്കെ സ്കോളർഷിപ്പോടെ ഗവേഷണം നടത്തിയത്. ഞാൻ മാത്രമല്ല, എന്റെ പല സീനിയർ, ജൂനിയർ ആയ ആൾക്കാരും ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ഗവേഷണ സ്ഥാപനങ്ങളിലും, യൂണിവേഴ്സിറ്റി കളിലും ശാസ്ത്രജ്ഞൻ മാരും, പ്രൊഫസ്സർ മാരായുണ്ട്.

അവിടെ എത്തിയത് കൊണ്ട് മാത്രമാണ് എനിക്ക് ഗവേഷണം എന്താണെന്ന് മനസ്സിലായതും, അതിൽ ഒരു കരിയർ കണ്ടെത്തിയതും.

ബിജു PhD ചെയ്തതും സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ തന്നെ. അതും പോളിമർ സയൻസിൽ നിരവധി ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിച്ച ആയ ഡൊ. M. R. Gopinathan Nair സാറിന്റെ കൂടെ.

ഇനിയും സംശയം ഉള്ളവർക്ക് സ്കൂൾ ഓഫ് കെമിക്കൽ സയൻസിനെ പറ്റി MG യൂണിവേഴ്സിറ്റി യുടെ അതിരമ്പുഴ കാമ്പസ്സിൽ പ്രിയദർശിനി ഹില്ലിൽ വരാം. നിങ്ങള്ക്ക് അവിടുത്തെ ലോകോത്തര ഗവേഷണത്തെക്കുറിച്ചു അറിയാം.

ബിജുവിന്റെ ഗവേഷണത്തിൽ നിന്നും ഉരുത്തിരിഞ്ഞ രണ്ടു അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളാണ് താഴെ കൊടുത്തിരിയ്ക്കുന്നത്.

Biju, P. K., Nair, M. R., Thomas, G. V., & Nair, M. G. (2007). Plasticizing effect of epoxidized natural rubber on PVC/ELNR blends prepared by solution blending. Materials Science-Poland, 25(4), 919-932.

Radhakrishnan Nair, M. N., Biju, P. K., Thomas, G. V., & Gopinathan Nair, M. R. (2009). Blends of PVC and epoxidized liquid natural rubber: Studies on impact modification. Journal of applied polymer science, 111(1), 48-56.

ഇത് ഒരു രാഷ്ട്രീയ പോസ്റ്റ് അല്ല. ബിജുവിന്റെ അക്കാഡമിക് മികവിനെക്കുറിച്ച് ആരോ സംശയം പ്രകടിപ്പിച്ചു പോസ്റ്റ് എഴുതിയതാണ് ഇത്രയും എഴുതാൻ കാരണം. ഇനിയും ധാരാളം എഴുതാറുണ്ട്.

[ഇപ്പോൾ അമേരിക്കയിലെ Carnegie Mellon യൂണിവേഴ്സിറ്റി യിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആണ്. ലഞ്ച് ബ്രേക്കിൽ തിരക്കിട്ടെഴുതിയ പോസ്റ്റാണ്. കൂടുതൽ പിന്നാലെ എഴുതാം.]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍