ഒരു ദിവസം ഉണർന്നെഴുന്നേറ്റപ്പോൾ കോട്ടപ്പള്ളി തളത്തിൽ ദിനേശനായി. സമീപകാലത്തൊന്നും ദിനേശന്റെ നിഴലിൽ നിന്ന് മലയാളി പുരുഷന് മോചനമില്ല.
സന്ദേശത്തെ കുറിച്ച് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്‍ നടത്തിയ പരാമർശം വലിയ ചര്‍ച്ചയായിരുന്നു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരന്‍ പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താല്‍പര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യം പുഷ്‌കരന്‍ അഭിപ്രായപ്പെട്ടു. ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു.
എന്നാൽ ‘ശ്രിനിവാസന്റെ ഓരോ കഥാപാത്രവും ശരാശരി മലയാളിയുടെ നേരേ പിടിച്ച കണ്ണാടിയാണ്. കലാകാരൻ എന്ന നിലയിൽ അദ്ദേഹം ആ കണ്ണാടി യിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഓരോരുത്തരുടേയും കണ്ണിലേക്കടിപ്പിക്കുന്നുണ്ട്.’ കോളേജ് അദ്ധ്യാപകനായ സുനിൽ തോമസ്ന്റെ ഈ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സുനിൽ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
സന്ദേശം
—————
ശ്രിനിവാസന്റെ വർത്തമാനകാലത്തെ പല പരസ്യനിലപാടുകളോടും തരിമ്പും യോജിപ്പില്ല. പക്ഷെ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ശരാശരി മലയാളിയുടെ നേരേ പിടിച്ച കണ്ണാടിയാണ്. കലാകാരൻ എന്ന നിലയിൽ അദ്ദേഹം ആ കണ്ണാടി യിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഓരോരുത്തരുടേയും കണ്ണിലേക്കടിപ്പിക്കുന്നുണ്ട്.
എന്റെ കാര്യമെടുക്കാം. ഉള്ളിൽ ഒരു ഉത്തമനുണ്ട്. പൊതുബോധത്തിനെതിരെ നമ്മൾ എന്തുകൊണ്ട് തോറ്റു എന്ന് എണീറ്റ് നിന്ന് ചോദിക്കാൻ മടിക്കാത്ത ഉത്തമൻ. അധികാര കേന്ദ്രങ്ങളുടെ കണ്ണിൽ കരടായ ഉത്തമൻ. ഇപ്പോൾ ഉത്തമന് വിശ്രമ കാലമാണെന്ന് മാത്രം
എന്റെയുള്ളിൽ കോട്ടപ്പള്ളിയുണ്ടായിരുന്നു. പുസ്തകങ്ങൾ വായിച്ച് കുമാരപിള്ള യാ വാൻ വെമ്പിയ കോട്ടപ്പള്ളി . ഒരു ദിവസം ഉണർന്നെഴുന്നേറ്റപ്പോൾ കോട്ടപ്പള്ളി തളത്തിൽ ദിനേശനായി. സമീപകാലത്തൊന്നും ദിനേശന്റെ നിഴലിൽ നിന്ന് മലയാളി പുരുഷന് മോചനമില്ല.
എന്റെയുള്ളിലെ കുമാരപിള്ള സാർ വല്ലപ്പോഴും പുറത്ത് വരും ഫേസ് ബുക്കിലൂടെ നിങ്ങളെ വെറുപ്പിക്കും. ചായയും പരിപ്പുവടയും കഴിച്ച് പുതിയ താത്വികങ്ങൾ ചമച്ച് ആരാധകരെ പരിഭ്രമിപ്പിക്കും. ഡിങ്കോയിസ്റ്റായ ഞാൻ രഹസ്യമായി വടക്കുന്നാഥനെ തൊഴും.
ചിന്താവിഷ്ടയായ ശ്യാമള ഓരോ വീട്ടിലുമുണ്ട്. ക്യാമറ കൊണ്ട് വെള്ളത്തിലേക്ക് ഓരോ ദിവസവും ചാടുന്ന ഞാനൊക്കെ എന്തൊരു ദുരന്തമാണെന്ന് കാട്ടിത്തന്നത് ശ്രീനിയാണ്.
ശ്രീനിവാസന്റെ ചിത്രങ്ങളിൽ പ്രത്യേക സന്ദേശം വേണമെന്ന് തോന്നുന്നവർ വല്ല കുമാര സംഭവമോ സ്നാപക യോഹന്നാ നോ കാണാൻ ശ്രമിക്കണം.
എന്ന് തെങ്ങുംമൂട് രാജപ്പൻ
Pട: വിശ്വവിഖ്യാതമായ കുമ്പളങ്ങ ഇതുവരെ കണ്ടില്ല.