UPDATES

സോഷ്യൽ വയർ

‘തമാശ’യിൽ പാട്ട് വന്ന വഴിയെ കുറിച്ച് ഷഹബാസ് അമൻ

‘നാൽപ്പത് കൊല്ലം മുൻപ് ആ വാക്കിന്റെ തേൻ ശേഖരിക്കാൻ പോയ ഒരു യുവാവിനെയും അയാളുടെ കൂട്ടാളികളെയുമാണ് അറിയേണ്ടത്’

വിനയ് ഫോര്‍ട്ട് നായകനാകുന്ന ‘തമാശ’ യിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികാരങ്ങളാണ് ഗാനത്തിന് ലഭിക്കുന്നതും. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായി കൈകോര്‍ക്കുന്ന ചിത്രത്തില്‍ ദിവ്യ പ്രഭയാണ് നായിക.

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘പാടി ഞാൻ..’ എന്ന ഗാനമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

പുലിക്കോട്ടിൽ ഹൈദറിന്റെ ഒരു ചെറു കവിതയുടെ വരികള്‍ക്ക് തുടര്‍ന്നെഴുതിയാണ് ഷഹബാസ് അമനും റെക്സ് വിജയനും ചേർന്ന് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.  മുഹ്‌സിൻ പരാരിയാണ് ഗാനത്തിനായി വരികൾ എഴുതിയിട്ടുള്ളത്. ഇപ്പോഴിതാ ഈ പാട്ടിലേക്ക് എത്തിപെട്ട സാഹചര്യത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷഹബാസ് അമാൻ.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

”പാടി ഞാൻ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ”

സത്യാന്വേഷികൾക്ക് വേണ്ടി ഒരൽപം ചരിത്രം!

പുലിക്കോട്ടിൽ ഹൈദർ ജീവിതകാലം :1 8 7 9 -1 9 7 5 .
ഏറനാട് താലൂക്ക് .

പാട്ട് വരുന്ന വഴി നോക്കണം .

കാലം:2014
ആമിയുടെ അച്ഛന്റെ (ഇ .പി .ശ്രീനിവാസൻ ) മരണത്തോടെ അദ്ദേഹത്തിന്റെ പുസ്തക ശേഖരം തൊട്ടടുത്ത അന്നശ്ശേരിയിലെ ഒരു ലൈബ്രറിക്ക് കൈമാറുന്നതിന്റെ ഭാഗമായി ഓരോരോ പുസ്തകങ്ങളായി അടുക്കിലും ചിട്ടയിലും പൊടി തട്ടി വെച്ചിരിക്കുകയാണ്.വീട്ടിൽ നിലനിർത്താനുള്ളത്- ലൈബ്രറിയിലേക്ക് എന്നിങ്ങനെ വേറെ വേറെ . ഇ -വായന വ്യാപകമായ ഈ കാലത്തും കടലാസ് പുസ്തകത്തിന്റെ അട്ടി കാണുന്നത്‌ ഒരാവേശമായത് കൊണ്ട് ഓരോന്നായി എടുക്കാനും വായിക്കാനും തുടങ്ങി ! ബഷീർ പുനർ വായനയായിരുന്നു ഉദ്ഘാടനവും പ്രധാനവും !അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വയലറ്റ് ചട്ടയുള്ള ഒരു പുസ്തകം കയ്യിൽ തടഞ്ഞു .പുറം ചട്ടയിൽത്തന്നെ എഴുതിവെച്ചിരിക്കുന്നു നെഞ്ചിൽത്തറക്കുന്ന ആ വാക്ക് !

”പാടി ഞാൻ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ”

പ്രിന്റല്ല .കൈപ്പട യുടെ സ്കാൻ . തൊട്ടു താഴെ അടയാളപ്പെടുത്തിയിരിക്കുന്നു , വിവരങ്ങൾ. പുലിക്കോട്ടിൽ ഹൈദർ കൃതികൾ -പുലിക്കോട്ടിൽ ഹൈദർ .എഡിറ്റർ: ഡോ:എം .എൻ .കാരശ്ശേരി .പുസ്തകപ്രസാദനം :കേരള സാഹിത്യ അക്കാദമി(സെക്രട്ടറി ഐ.വി.ദാസ് കാലം – റീ പ്രിന്റഡ് ജനുവരി.കാലം: 2007 ) .

അപ്പോൾ പുസ്തകം അവിടെയെത്തിയ വഴി വ്യക്തമായി .ശ്രീനിവാസൻ സാറും കാരശ്ശേരിയും അടുത്ത കൂട്ടുകാർ .താൻ എഡിറ്റ് ചെയ്ത ഒരു പുസ്തകം കാരശ്ശേരി തൻ്റെ കൂട്ടുകാരന് കൈ മാറി .സിംപിൾ !

കൂടുതൽ ചിന്തിക്കാനും ആരോടും അന്വേഷിക്കാനും നിൽക്കാതെ വായനയിലേക്ക് പൂളാൻ കുത്തി !ഹോ!എന്തൊരെഴുത്താണ് ! കാളപൂട്ട് പാട്ടും മാറിയക്കുട്ടിക്കുള്ള കത്തും ചങ്കിൽ കുടുങ്ങി !മുപ്പത്തിയാറ് കൃതികളും വായിച്ചു കഴിഞ്ഞിട്ടും ആദ്യം കണ്ണിൽ പെട്ട ആ രണ്ട് വരികളിൽത്തന്നെ മനസ്സ് കിടന്ന് പൊരിഞ്ഞു !”പാടി ഞാൻ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ”

നെഞ്ഞത്ത് ഒട്ടി മൂന്നാം കൊല്ലം ഹാർമോണിയം അതിനെ ഒരു പാട്ടായി പെറ്റിട്ടു ! ആ മാസം തന്നെ (കാലം:2017 ) നടന്ന ഒരു ലൈവ് കൺസർട്ടിൽ ആളുകൾക്ക് അത് പാടിക്കൊടുക്കുകയും അവരെക്കൊണ്ടെല്ലാം ഏറ്റു പാടിക്കുകയും ചെയ്തു !രണ്ടേ രണ്ട്‌ വരി!! അന്ന് മുതൽ മനുഷ്യർ ചോദിക്കാൻ തുടങ്ങിയതാണ് ആ പാട്ട് എന്ന് മുഴുവൻ കേക്കാൻ പറ്റും എന്ന് ! സത്യം പറഞ്ഞാൽ ആ വരികൾ സ്വയം സംപൂർണ്ണവും അനവധി മാനങ്ങൾ ഉള്ളതുമാണ് ! പുലിക്കോട്ടിൽ അതിനെക്കുറിച്ച് എങ്ങനെയാണ് ചിന്തിച്ചത് ? അത്രക്ക് സന്തോഷമുള്ള എന്ത് സങ്കടത്തെക്കെട്ടിപ്പിടിച്ചായിരിക്കാം അദ്ദേഹം അത് എഴുതിയിട്ടുണ്ടാവുക ?തുടരാൻ കഴിയാതെ നിന്നതോ നിർത്തിയതോ ? ഒന്നുമറിയില്ല !

ഇന്ന് 2019 ൽ നമ്മൾ ആ വരികൾ മൂളി നടക്കുന്നു !തീർച്ചയായും അതിൽ ആരും സന്തോഷിക്കാതിരിക്കില്ല !ഉറപ്പ് !പക്ഷെ, അപ്പോൾ അറിയേണ്ടത് ഇവിടുന്നങ്ങോട്ട് പിന്നിലേക്ക് നാൽപ്പത് കൊല്ലം മുൻപ് ആ വാക്കിന്റെ തേൻ ശേഖരിക്കാൻ പോയ ഒരു യുവാവിനെയും അയാളുടെ കൂട്ടാളികളെയുമാണ് ! എം.എൻ .കാരശ്ശേരിയാണ് ആ അന്വേഷണത്തിനു പിന്നീട് ഡോക്ടറേറ്റ് കിട്ടിയ അന്നത്തെ ആ യുവാവ് ! ആസാദ് വണ്ടൂരും നാലകത്ത് കാസിമും സലാം കാരാട്ടിലുമൊക്കെയാണ് അദ്ദേഹത്തെ തേൻ ശേഖരണത്തിൽ സഹാഹിച്ച ഉത്തമ കൂട്ടുകാർ ! നാൽപ്പത് വർഷം മുൻപ് ഇതുപോലൊരു മെയ്മാസച്ചൂടിലെ ആദ്യ വാരത്തിൽ (5 -6 ) വണ്ടൂരിൽ നടന്ന ഒരു ക്യാമ്പിൽ വെച്ചാണ് ”പാടീ ഞാൻ ” ഉൾപ്പെടെയുള്ള പുലിക്കോട്ടിൽ ഇശലുകൾ ആദ്യമായി സമാഹരിക്കപ്പെടുന്നതും അത്‌ ഒരു പുസ്തകമാവുന്നതും.നമ്പൂതിരിയാണ് അന്ന് അതിനു കവർ വരച്ചത് .1 9 7 9 ൽ . അതായത് പുലിക്കോട്ടിൽ വിട പറഞ്ഞു പോയതിന്റെ നാലാം കൊല്ലം !അതേ മലപ്പുറത്ത് ജനിച്ചു വളർന്ന, “പാടീ ഞാൻ”പാട്ടിന്റെ ഈണക്കാരനു അന്ന് പത്ത്‌ വയസ്സ് !

അത് കഴിഞ്ഞു ഇരുപത് വർഷങ്ങൾക്ക് ശേഷം തൊണ്ണൂറുകളുടെ അവസാനത്തിൽ കോഴിക്കോട്ട് വെച്ച് മാപ്പിളകലകളെ ആസ്പദമാക്കി കേരളചരിത്രത്തിൽ ആദ്യമായി സർക്കാർ തലത്തിൽ പതിനഞ്ച് ദിവസം നീണ്ടുനിന്ന ഒരു പഠന ശിബിരം നടക്കുന്നു .അതിന്റെയും ഡയറക്ടർ എം.എൻ കാരശ്ശേരി തന്നെ. 1979 ൽ വണ്ടൂർ ക്യാമ്പിന്റെ പ്രധാന കായ്‌ ഫലം പുലിക്കോട്ടിൽ ഹൈദർ കൃതികൾ ആയിരുന്നുവെങ്കിൽ 1998 ൽ കോഴിക്കോട് ക്യാമ്പിൽ നിന്ന് ഉണ്ടായത്‌ ഇന്നത്തെ പ്രശസ്ത മാപ്പിളപ്പാട്ട് ചരിത്രകാരൻ ഫയ്‌സൽ എളേറ്റിൽ അടക്കം ഇന്നും മാപ്പിളപ്പാട്ടു രംഗത്തെ സജീവ സത്യാന്വേഷികളായ എഴുത്തുകാരും ഗായകരും സംഘാടകരുമായിരുന്നു . ഏകദേശം 15 പേർ! ആ ക്യാംപിനു നേതൃത്വം നൽകാൻ സർക്കാരിന് വേണ്ടി കാരശ്ശേരിയെ ക്ഷണിക്കുന്നത് അന്നത്തെ കോഴിക്കോട് പി.ആർ.ഡി യുടെ ചുമതലയുള്ള ഇ .പി .ശ്രീനിവാസൻ സാറാണ്.മുക്കത്തെ ലാന്റ് ലൈനിലേക്ക് പോയ ആ കാൾ അന്നെടുക്കുന്നത് എൻ .പി ആഷ്‌ലി എന്ന ഒരു കൗമാരക്കാരൻ .കാരശ്ശേരിയുടെ പ്രിയ പുത്രൻ ! ആ കുട്ടിക്ക് നന്ദി .അത് കൊണ്ട് അറിയാതിരുന്ന ഈ കഥയുടെ ബാക്കി ഭാഗം പൂരിപ്പിക്കുവാൻ ഇന്ന് ദൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ പ്രൊഫസറായ ആ ചെറുപ്പക്കാരനെയാണ് കാലം ഏൽപ്പിച്ചത് !”പാടീ ഞാൻ ” എന്ന പാട്ട് കേട്ട് അഭിനന്ദിക്കാൻ അയാൾ വിളിച്ചപ്പോൾ വിടർന്നത് കഥയുടെ ചെമ്പനീർപ്പൂവ് !ഈ പൂവ് ബഷീറിന്റെ ഒരു കഥയിലുണ്ട് ! !

അപ്പോൾ 79 നും 98 നും ശേഷം 2007 ൽ ഉണ്ടായ പുലിക്കോട്ടിൽ പുസ്തകത്തിന്റെ പുനർജ്ജന്മ കോപ്പി കാരശ്ശേരി വഴി ശ്രീനിവാസൻ സാറിന്റെ വീട്ടിൽ എത്തിയതിന്റെയും അത് ഇന്നൊരു പാട്ടായതിന്റെയുമൊക്കെ കണക്ഷൻസ് സങ്കൽപ്പിച്ച പോലെ അത്ര സാങ്കേതികമോ ലളിതമോ (‘സിംപിൾ’) അല്ല ! കാലത്തിന്റെ ചെറിയൊരു ഇടപെടൽ അതിലടങ്ങിയിരിക്കുന്നു !
വെറുമൊരു ‘തമാശ’ !? ഉറപ്പായിട്ടും അല്ല.

കാരശ്ശേരിക്ക് മുൻപ് ഏതെങ്കിലും ഒരു പുലിക്കോട്ടിൽ അന്വേഷിയോ അല്ലെങ്കിൽ പുലിക്കോട്ടിൽ തന്നെയോ തന്റെ കുറിമാനങ്ങൾ കൂട്ടിക്കെട്ടിയതിനു തെളിവുകൾ ഇല്ല .ഉണ്ടെങ്കിൽ അത് കാരശ്ശേരിയോ കൂട്ടരോ തന്നെ കണ്ടെത്തുമായിരുന്നു എന്ന് നമുക്കുറപ്പുണ്ട് ! നാൽപ്പത് വർഷങ്ങൾക്ക് ശേഷം അതേ ഏറനാട് താലൂക്കിൽ നിന്നുമുള്ള,അതും കവിയുടെ കാൽപ്പാടുകൾ പതിഞ്ഞ അതേ വഴികളിൽ നിന്നുമുള്ള(എടവണ്ണ ) ഒരു കുട്ടിയെകൊണ്ടാണ് (മുഹ്‌സിൻ പരാരി )കാലം ആ ഇശലിന്റെ ചുവടൊപ്പിച്ച് ബാക്കി എഴുതിച്ചിരിക്കുന്നത് എന്നതിൽ നിന്നും കുരുത്തവും പൊരുത്തവും ഉള്ള ഒരു പിന്തുടർച്ച തന്നെയാണ് പുലിക്കോട്ടിൽ പാട്ടിനു സംഭവിച്ചിരിക്കുന്നത് എന്ന് നമുക്കുറപ്പിക്കാം!

‘തമാശ’ സിനിമയുടെ സംവിധായകനായ അഷ്‌റഫ് ഹംസ തന്റെ സിനിമയുടെ ഭാഗമായി ഈ പാട്ട് ആഗ്രഹിക്കുന്നതിന്റെ മുൻപ് തന്നെ തന്റെ കൂട്ടുകാരിയായ ഡോക്ടർ ഷംഷാദ് ഹുസൈന്റെ മാപ്പിളകലാ പഠന ത്തിന്റെ ഭാഗമായി സാക്ഷാൽ പുലിക്കോട്ടിൽ ഹൈദറിന്റെ വീട്ടിൽ എത്തിച്ചേർന്നിരുന്നു എന്നോർക്കണം !പിന്നീടാണ് ഇതിന്റെ പേരിൽ ഞങ്ങൾ ഇരിക്കുന്നത് തന്നെ! ഒന്നുകിൽ ഇതൊക്കെ അറിഞ്ഞോ അല്ലെങ്കിൽ ഇതൊന്നും അറിയാതെയോ ആണ് മുഹ്‌സിൻ ഇതിലേക്ക് പൊടുന്നനവെ അവതരിക്കുന്നതും മനോഹരമായി തന്റെ ധർമ്മം പൂർത്തിയാക്കുന്നതും !”എവിടെയുണ്ട് ?ഒന്ന് ഇരിക്കണല്ലോ ഭായ്” എന്ന് സമീർ താഹിർ വിളിക്കുന്നതാണ് സൈറൺ ! സുഡാനിക്കും അങ്ങനെയാണ് ! സംവിധായകരല്ല ,ഹാപ്പി ഹവേഴ്സ് നേരിട്ടാണ് പാട്ടിന്റെ എല്ലാ ചുമതലകളും ഏൽക്കുക !ഭംഗിയായി അത് പര്യവസാനിക്കും വരെ! നന്ദി.

വ്യക്തിപരമായിപ്പറഞ്ഞാൽ KEF1126 നുശേഷം മലയാളം സൂഫി റൂട്ട് സെക്കൻഡ് ട്രിപ്പ് -എന്ന പേരിൽ സ്വന്തം വേരിലേക്കുള്ള ഒരു ഓട്ടം പോകലിനു (ജീപ്പ് ) തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മലപ്പുറത്തും സമീപ പ്രദേശത്തുമുണ്ടായ അത്ഭുത കവികളെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സംഭവിക്കുന്ന ചില മാജിക്കുകളിൽ ഒന്ന് മാത്രമായിട്ടാണ് ഇതിനെ കാണുന്നത് ! ഇനിയുമുണ്ട് ! ഒന്നും രണ്ടുമല്ല ! ഇതിനൊക്കെ 1979 ലേക്കെന്നല്ല എവിടേക്കൊക്കെയാണ് എന്തിലേക്കൊക്കെയാണ് എങ്ങനെയൊക്കെയാണ് കണക്ഷൻ വരുന്നതെന്ന് പറയാനാകില്ല !

പണ്ടും ഇന്നുമുള്ള സത്യാന്വേഷികളും തേൻതേടികളുമായ എല്ലാവർക്കും ഹൃദയം നിറച്ചും നന്ദി ….

എല്ലാവരോടും സ്നേഹം …

”പാടി ഞാൻ മൂളക്കമാലേ ഒരു പാട്ട് തന്നാലേ “
കാലം:2019
ചിത്രം:തമാശ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍