‘അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു’
അഭിനേത്രിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ച് ഉണ്ണിമായയുടെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരന്റെ അമ്മ ഗീത പുഷ്‌കരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ, നിലപാടുകളെ, അഭിരുചികളെ അവള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്,” – ഗീത പുഷ്‌കരന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
കഴിഞ്ഞ നാല്‍പ്പതു വര്‍ഷം എന്താ ചെയ്തത്? എന്നോടു തന്നെയാ ചോദ്യം ..ആ… ആര്‍ക്കറിയാം..കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി. മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.ഇന്‍ലാന്‍ഡും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു. വേറെ എന്താ ചെയ്തിരുന്നേ..ഒന്നുല്ല അല്ലേ…
അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.
അല്ലാതെ ഔദ്യോഗിക ജീവിതത്തില്‍ കിട്ടുന്ന ഉയര്‍ച്ച പോലും ഉപേക്ഷിച്ച്, കുട്ടികളെ നല്ല സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടത് സഹിച്ച്, ഒരു പാട്ടു പോലും മൂളാതെ ഒരു യാത്ര പോകാതെ പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ ഒരു ഐസ് ക്രീം പോലും കഴിക്കാതെ ഒരു ചാറ്റല്‍മഴ പോലും നനയാതെ ആകാശവും ഭൂമിയും മേഘങ്ങളും പുഴയും കാണാതെ ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ ഏറ്റവും പ്രിയമായി തോന്നിയ ഒരു പെര്‍ഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം.