അഴിമുഖം പ്രതിനിധി
സോളാര്‍ കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കി. മൂന്നു സിഡികളും ബന്ധപ്പെട്ട മറ്റു തെളിവുകളുമാണ് ഹാജരാക്കിയിരിക്കുന്നത്. ഒന്നില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബെന്നി ബഹനാനുമായി 2014-16 കാലയളവില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും മറ്റുള്ളവയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുമായും മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരുമായുള്ള സംഭാഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സരിതയുടെ ഡയറിയില്‍ നിന്നും തോമസ് കുരുവിളയുമായുള്ള ബന്ധം പരാമര്‍ശിക്കുന്ന രണ്ടു പേജുകളും ഹാജരാക്കിയിട്ടുണ്ട്. പീഡനം നടന്നതായി അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കൈവശമുണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ എബ്രഹാം കലമണ്ണില്‍ ആവശ്യപ്പെട്ടതായും ആ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്‍റെ പക്കലുണ്ട് എന്നും സരിത വ്യക്തമാക്കി. ഇടയാറന്മുള സ്വദേശി ഇകെ ബാബുരാജിന് വേണ്ടി നിവേദനം മുഖമന്ത്രി ഒപ്പിട്ട നിവേദനത്തിന്റെ പകര്‍പ്പും സരിത കമ്മീഷനു സമര്‍പ്പിച്ചു. അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് തമ്പാനൂര്‍ രവി ആണെന്നും ക്ലിഫ് ഹൌസിലെ ഫോണ്‍ ദുരുപയോഗം ചെയ്ത കേസില്‍ സലിം രാജിന് അനുകൂലമായി മൊഴി നല്കാന്‍ പ്രേരിപ്പിച്ചത് ബെന്നി ബഹനാന്‍ ആണെന്നും സരിത വെളിപ്പെടുത്തി. അന്വേഷണസംഘം ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ പോലും അന്ന് ലഭിച്ചിരുന്നു എന്നും ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം താമസിച്ചത് ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ വീട്ടിലാണെന്നും സരിത വ്യക്തമാക്കി. എന്നാല്‍ തെളിവുകള്‍ സ്വീകരിക്കുന്നതിനു മുന്‍പ് അതിന്റെ നിജസ്ഥിതി പരിശോധിക്കണം എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെയുള്ള ശക്തമായ ആരോപണങ്ങളുമായാണ് സരിത എസ് നായര്‍ രംഗത്തെത്തിയത്. ഇതിനു ശക്തിപകരുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ ഹാജരാക്കിയിരിക്കുന്നത് . മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചും സരിത തെളിവുകള്‍ ഹാജരാക്കിയിരുന്നു. കൂടാതെ ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായിയായ എബ്രഹാം കലമണ്ണിനെ മുഖ്യമന്തിക്കു പരിചയപ്പെടുത്തുന്നതും താനാണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.
സരിത സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന്‍ പരിശോധിച്ചു.