അഴിമുഖം പ്രതിനിധി
ആത്മീയതയിലേക്ക് വഴിമാറിപ്പോയ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു ഒരു പിതാവ്. തീവ്ര ആത്മീയ സംഘത്തിന്റെ വലയില്‍ അകപ്പെട്ട മകനെ മോചിപ്പിക്കാന്‍ വഴിതേടി ഒരു പിതാവ് മുഖ്യമന്ത്രിയെ സമീപിക്കുന്നത് സംസ്ഥാനത്തു തന്നെ ആദ്യ സംഭവമായിരിക്കും.
എഞ്ചിനിയറിങ് പഠനം നിര്‍ത്തിയ മകന്‍ സാമൂഹിക ബന്ധങ്ങള്‍ ഉപേക്ഷിച്ച് തീവ്ര സലഫി വിഭാഗത്തിന്റെ ആത്മീയപാതയിലേക്ക് മാറിയിരിക്കുന്നു എന്ന് കാണിച്ച് കോഴിക്കോട് സ്വദേശി മുഖ്യമന്ത്രിക്കു പരാതി അയച്ചതായാണ് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഠനത്തില്‍ മിടുക്കനായിരുന്ന മകന്‍ ഇപ്പോള്‍ പഠനമെല്ലാം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകുകയാണെന്നും രാത്രി ഉറക്കമില്ലെന്നും ഭക്ഷണം പോലും വേണ്ടെന്ന അവസ്ഥയിലാണ് മകനെന്നും പിതാവ് പറയുന്നു.
മകന്‍ തീവ്ര ആത്മീയപാതയിലേക്കു പോയതിന് പിന്നില്‍ സൗദിയിലെ ഷെയ്ഖ് സ്വാലിഹ് ഫൗസാന്‍ എന്ന പണ്ഡിതന്റെ പിന്തുടര്‍ച്ചക്കാരായി അറിയപ്പെടുന്ന ഒരു സലഫി വിഭാഗമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. മകനിപ്പോള്‍ ജോലിക്കു പോകുന്നതുവരെ ഇവര്‍ക്കൊപ്പമാണെന്നും പിതാവ് പറയുന്നു.
മതപഠനമല്ലാത്ത വിദ്യാഭ്യാസം വേണ്ടെന്നാണ് ഇവരുടെ നിലപാട്. സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ച് ഇടപഴകുന്ന സ്ഥലങ്ങളില്‍ ജോലിചെയ്യരുത്, പഠിക്കരുത്. സ്വന്തം സഹോദരിമാര്‍, മാതാവിന്റെയും പിതാവിന്റെയും സഹോദരിമാര്‍ എന്നിവരല്ലാത്ത സ്ത്രീകളെ കാണരുത്, ടെലിവിഷന്‍ കാണരുത്, ഫോട്ടോയെടുക്കരുത്, പത്താംക്ലാസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല, എന്നിവയാണ് ഈ ആത്മീയസംഘം പ്രചരിപ്പിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.