ബ്രയന്‍ മര്‍ഫി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ദോഹയില്‍ ചേര്‍ന്ന, ഒപെക് കൂട്ടായ്മയ്ക്കകത്തും പുറത്തുമുള്ള പ്രധാനപ്പെട്ട എണ്ണയുത്പാദക രാജ്യങ്ങളുടെ യോഗത്തില്‍ ഉത്പാദനം ഇക്കഴിഞ്ഞ ജനുവരിയിലെ അളവില്‍ മരവിപ്പിച്ചു നിര്‍ത്താന്‍ ധാരണയായി. സൗദി അറേബ്യയും റഷ്യയും ചേര്‍ന്നെടുത്ത തീരുമാനത്തെ ഒപെക് അംഗങ്ങളായ ഖത്തറും വെനസ്വലയും ശക്തമായി പിന്തുണച്ചു. എണ്ണവില ദിനംപ്രതി കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരസ്പര ധാരണയോടെ വില പിടിച്ചു നിര്‍ത്തേണ്ടത് എണ്ണയുത്പാദക രാജ്യങ്ങളെ സംബന്ധിച്ച് അവരുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യങ്ങളായ സൗദിക്കും റഷ്യക്കും പരസ്പരം ധാരണയിലെത്താന്‍ കഴിയുന്നതിന്റെ പ്രധാന കാരണവും അതുതന്നെ.
എന്നാല്‍ ഇറാനടക്കമുള്ള മറ്റു എണ്ണയുത്പാദക രാജ്യങ്ങളുടെ കൂടി പിന്തുണയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ തീരുമാനം എത്രത്തോളം പ്രായോഗികമാവുമെന്നു പറയാന്‍ കഴിയു. ഉപരോധങ്ങളെല്ലാം നീങ്ങി ഈയടുത്തായി മാത്രം ആഗോള കയറ്റുമതി രംഗത്തേക്ക് വന്നിരിക്കുന്ന ഇറാന്‍ എണ്ണയുത്പാദനം കുറയ്ക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. ഇറാന്റെ പ്രത്രേക സാഹചര്യം കണക്കിലെടുത്ത് തീരുമാനത്തില്‍ അവര്‍ക്ക് ഇളവ് അനുവധിച്ചു കൊടുക്കേണ്ടി വരും. എന്നാല്‍ ഇതിന് മറ്റു രാജ്യങ്ങള്‍ സമ്മതിക്കുമോ എന്ന കാര്യം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ പറയാന്‍ സാധിക്കൂ.
2014ല്‍ ബാരലിന് 100 ഡോളറിന് മുകളിലുണ്ടായിരുന്ന എണ്ണവില 30 ഡോളറിന് താഴെ വരെയെത്തിയ അപകടകരമായ സാഹചര്യമാണ് എണ്ണയുത്പാദക രാജ്യങ്ങളെ പരസ്പര ശത്രുതതകള്‍ മാറ്റി വച്ച് ഇപ്പോഴിത്തരത്തിലൊരു ചര്‍ച്ചയ്‌ക്കെങ്കിലും പ്രേരിപ്പിച്ചിരിക്കുന്നത്. വരുമാനത്തില്‍ ഗണ്യമായ ഇടിവു തട്ടിയ ഗള്‍ഫ് രാജ്യങ്ങള്‍ അവര്‍ ഒട്ടും ശീലിച്ചിട്ടില്ലാത്ത ചെലവു ചുരുക്കല്‍ നടപടികളിലേക്കു കടക്കുന്നതും ഇതിനകം ലോകം കണ്ട കഴിഞ്ഞു. പ്രശ്‌നത്തിന്റെ രൂക്ഷത അനുഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ വിട്ടുവീഴ്ച്ചകള്‍ക്കു തയ്യാറാവുമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. ഒപെക് അംഗങ്ങളുടെയടക്കം എല്ലാ എണ്ണയുത്പാദക രാജ്യങ്ങളുടെയും പൂര്‍ണ്ണമായ സഹകരണം ഉറപ്പാക്കാതെ ഉത്പാദനം മരവിപ്പിക്കുക പോലുള്ള തീരുമാനങ്ങള്‍ നടപ്പാക്കാനാവില്ലെന്നതും വസ്തുതയാണ്.
എണ്ണ ഉത്പാദനം വന്‍തോതില്‍ കൂടുന്നതും അതിനനുസരിച്ച് ഡിമാന്റ് ഇല്ലാതെ വരുന്നതും ഗള്‍ഫ് രാജ്യങ്ങളെ മാത്രമല്ല, ആഗോള സാമ്പത്തിക രംഗത്തെ മൊത്തമായി തന്നെ പ്രതിസന്ധയിലാക്കിയിരിക്കുകയാണ്. മാന്ദ്യത്തിനു ശേഷം ചൈനീസ് വിപണി ഇനിയും പ്രതീഷയ്ക്കൊത്തുയര്‍ന്നിട്ടില്ല. അതിനിടയിലാണ് ആഗോള സാമ്പത്തിക ഘടനയെ പിടിച്ചു നിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന എണ്ണ വിപണിയും കൈവിട്ടു പോകുന്നത്.
സൗദിയേയും റഷ്യയേയും പോലെ ലോകത്തിലെ രണ്ടു വലിയ എണ്ണ ഉയുത്പാദക രാജ്യങ്ങള്‍ പങ്കെടുക്കുന്നൊരു യോഗത്തില്‍ എണ്ണയുത്പാദനം കുറച്ച് വില പിടിച്ചു നിര്‍ത്താനുള്ള നടപടികളുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഉത്പാദനം ജനുവരിയിലെ അളവില്‍ നിലനിര്‍ത്താന്‍ മാത്രമാണ് ധാരണയായത്. ജനുവരിയില്‍ റെക്കോര്‍ഡ് ഉത്പാദനമാണ് ഒപെക് രാജ്യങ്ങളിലുണ്ടായത് (പ്രതിദിനം 3.23 കോടി ബാരല്‍) നിലവിലെ സാഹചര്യത്തില്‍ ഇത്രയും ഉത്പാദനം നിലനിര്‍ത്തിക്കൊണ്ട് എണ്ണവില കുറയുന്നത് പിടിച്ചു നിര്‍ത്താനാവുമെന്നു കരുതുക വയ്യ. എണ്ണവില റെക്കോര്‍ഡ് ഉയരത്തിലായിരുന്ന സമയത്തു പോലും ഉത്പാദനം ഇത്രയും കൂടിയിരുന്നില്ലെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ എടുത്തിരിക്കുന്ന തീരുമാനം തന്നെ സാഹചര്യം നേരിടാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലുള്ളപ്പോഴാണ് അത് നടപ്പാക്കുന്നതില്‍പ്പോലും അനിശ്ചിതത്വം തുടരുന്നത്.
എണ്ണയുത്പാദനം മരവിച്ചു നിര്‍ത്താനുള്ള തീരുമാനം വന്നതിനു ശേഷവും യൂറോപ്പിലേയും മറ്റും ഓഹരി വിപണികളില്‍ പ്രകടമായ മാറ്റം ഉണ്ടാവാതിരുന്നത് വിപണികള്‍ക്ക് ഈ തീരുമാനത്തില്‍ വലിയ വിശ്വാസം ഇല്ലെന്നതിന്റെ തെളിവായി. എണ്ണ വിലയിലും നാമമാത്രമായ വര്‍ദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്.