അഴിമുഖം പ്രതിനിധി
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയം മൂലമാണ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതെന്ന് പ്രതിയുടെ അഭിഭാഷകനായ ബി.എ ആളൂര്‍. പ്രോസിക്യൂഷന് പറ്റിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആളൂര്‍.
ഒരു അഭിഭാഷകന്‍ എന്ന നിലയിലല്ലാതെ നോക്കുമ്പോള്‍ ഈ കേസില്‍ സൗമ്യയ്ക്ക് നീതി കിട്ടിയില്ലെന്നും തെളിവു ശേഖരിക്കുന്നതിലും സമര്‍പ്പിക്കുന്നതിലും പൊലീസും പ്രോസിക്യൂഷനും അലംഭാവം കാണിച്ചെന്നും പ്രതിക്ക് അനുകൂലമായെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷ സുപ്രീംകോടതി വിധിയില്‍ നിര്‍ണായകമായതായും. ജീവപര്യന്തമായിരുന്നു കീഴ്‌ക്കോടതികള്‍ വിധിച്ചിരുന്നതെങ്കില്‍ ഒരു പക്ഷേ സുപ്രീംകോടതിയിലും ശിക്ഷയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലായിരുന്നുവെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി.
ഐ.പി.സി 325 വകുപ്പ് പ്രകാരം മുറിവേല്‍പ്പിച്ചു എന്ന കുറ്റത്തിനും 397, 394, 447 എന്നീ വകുപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തിയുമാണ് ഗോവിന്ദച്ചാമിക്ക് 7 വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്.
കേരളത്തില്‍ പ്രതിക്കെതിരെ കടുത്ത ജനവികാരം നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ പരിഗണിച്ച് ഗോവിന്ദച്ചാമിയെ കേരളത്തിലെ ജയിലില്‍ നിന്നും മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും കര്‍ണാടക,തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റാനാകും ശ്രമിക്കുകയെന്നും ആളൂര്‍ വ്യക്തമാക്കി.