UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗമ്യ കേസ് വിധി എന്തുകൊണ്ട് യുക്തിഭദ്രവും വസ്തുനിഷ്ഠവുമാണ് സൗമ്യ കേസ് വിധി എന്തുകൊണ്ട് യുക്തിഭദ്രവും വസ്തുനിഷ്ഠവുമാണ്

Avatar

അഡ്വ. മനു സെബാസ്റ്റ്യന്‍

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി വ്യാപകമായ വിമര്‍ശനള്‍ക്ക് വിധേയമാക്കപ്പെട്ടു. നീതിപീഠം പെണ്ണിനെ കൈവിട്ടു എന്നും നിയമത്തിന്റെ സാങ്കേതികതകള്‍ക്ക് മുന്നില്‍ നീതി പരാജയപെട്ടു എന്നും മറ്റുമുള്ള തരത്തിലാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. പക്ഷെ, കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇത്തരം പ്രതികരണങ്ങള്‍ വൈകാരികതയില്‍ നിന്ന് ഉത്ഭവിക്കുന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുമ്പോഴല്ലേ നീതി പൂര്‍ത്തീകരിക്കപെടുന്നത്? തെളിവുകളുടെ അഭാവത്തില്‍ എങ്ങനെ കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ സാധിക്കും? പ്രോസിക്യുഷന്‍ വാദത്തില്‍ തന്നെ വ്യക്തമായ വിള്ളലുകള്‍ ഉള്ളപ്പോള്‍, സംശയത്തിന്റെ ആനുകൂല്യം എങ്ങനെ പ്രതിക്ക് നിഷേധിക്കാന്‍ സാധിക്കും? സമൂഹത്തിന്റെ മുറവിളികള്‍ കേട്ടു പ്രേരിതമായി, നിയമത്തിന്റെയും സാമാന്യനീതിയുടെയും എല്ലാ തത്വങ്ങളും കാറ്റില്‍ പറത്തി, ഒരാളെ ശിക്ഷിക്കാനുള്ള അമിതാവേശത്തോടെ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അവര്‍ അഭിനവ പീലാത്തോസുമാരായി പരിണമിക്കുകയല്ലേ ചെയ്യുക?

ഇവിടെ സൗമ്യയുടെ മരണകാരണമായി ഡോ.ഷേര്‍ലി വാസു പറയുന്നത്, തലയ്‌ക്കേറ്റ ക്ഷതവും വീഴ്ചയിലുണ്ടായ പരിക്കുകളും അതുപോലെ ശ്വാസനാളത്തില്‍ രക്തം കെട്ടിനിന്നതും മൂലമുണ്ടായ സങ്കീര്‍ണതകളാണ്. ഒന്നാമത്തെ മുറിവ് തലയിലെ നെറ്റി ഭാഗത്തുണ്ടായതാണ്. അത്, സൗമ്യയുടെ തല കമ്പാര്‍ട്ട്‌മെന്റിന്റെ ചുവരില്‍ ഇടിച്ചത് കൊണ്ടാകാം എന്നാണ് ഡോ. ഷേര്‍ലി വാസു അനുമാനിക്കുന്നത്. കീഴ്ക്കോടതിയും ഹൈക്കോടതിയും അങ്ങനെ കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്തലുകളില്‍ സുപ്രീം കോടതി ഇടപെട്ടില്ല. ശിരസ്സിലേറ്റ ആ പരിക്ക് കൊണ്ടുമാത്രം മരണം സംഭവിക്കും എന്ന മെഡിക്കല്‍ തെളിവ് ഈ കേസില്‍ ഇല്ല. ഡോ. ഷേര്‍ലി വാസുവിന്റെ നിഗമനത്തില്‍ ശിരസ്സിലേറ്റ ആദ്യത്തെ ആഘാതം സൗമ്യയെ ബോധരഹിതയാക്കും എന്നും നിശ്ചലയായ സൗമ്യയെ പ്രതി പുറത്തേക്കു തള്ളിയിട്ടത് മൂലം രണ്ടാമത്തെ മുറിവ് ഉണ്ടായി എന്നുമാണ്. ഇടതുകവിള്‍ എല്ലിനുണ്ടായ പൊട്ടലും അത് മൂലം മുഖത്തും തലയിലും ഉണ്ടായതുമാണ് രണ്ടാമത്തെ മുറിവ്. ഇത് റെയില്‍ പാളത്തില്‍ തല ഇടിച്ചത് കൊണ്ടാണെന്നാണ് നിഗമനം. ഇവിടെയാണ് പ്രോസിക്യുഷന്‍ കേസില്‍ ഒരു വൈരുദ്ധ്യം വരുന്നത്. സൌമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടു എന്ന തരത്തിലാണ് സാക്ഷിമൊഴികള്‍. ആദ്യ മുറിവിന്റെ ഫലമായി സൗമ്യ ബോധരഹിതയായിരുന്നെങ്കില്‍ എങ്ങനെ സൗമ്യ ചാടിയിറങ്ങും? സൗമ്യ സ്വയമേ ചാടി ഇറങ്ങിയതായിരുന്നെങ്കില്‍, പ്രതി തള്ളിയിട്ടതു മൂലം പരിക്കുണ്ടായി എന്ന ആരോപണം എങ്ങനെ നിലനില്‍ക്കും? ഇത്തരത്തില്‍ ഒരു സംശയം ഉടലെടുക്കുകയും ആ സംശയത്തിന്റെ ആനുകൂല്യം കോടതി പ്രതിക്ക് നല്‍കുകയും ചെയ്തു.

 

മരണത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പറയുന്നത് ശ്വാസനാളത്തില്‍ രക്തം ഊര്‍ന്നിറങ്ങി തങ്ങി നിന്നതാണ്. പരിക്ക് പറ്റിയതിനു ശേഷം ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ മലര്‍ത്തി കിടത്തിയത് മൂലം ശിരസ്സില്‍ നിന്നും വായില്‍ നിന്നും രക്തം ശ്വാസനാളിയിലേക്ക് വാര്‍ന്നിറങ്ങി. ശിരസ്സിനു പരിക്ക് പറ്റിയവരെ ഒരിക്കിലും മലര്‍ത്തി കിടത്തരുത് എന്നും അങ്ങനെ ചെയ്താല്‍ രക്തം ഉള്ളിലേക്ക് വാര്‍ന്നിറങ്ങും എന്നും മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട് എന്നും ഡോക്ടര്‍ ഷേര്‍ലി വാസു മൊഴിയില്‍ പറയുന്നു. അതായത്, അങ്ങനെ മലര്‍ത്തി കിടത്തുന്നത് മരണത്തിനു കാരണമാകാം എന്നത് മെഡിക്കല്‍ വൈദഗ്ധ്യം ഉള്ള ഒരാള്‍ക്ക് മാത്രമുള്ള അറിവാണ്.

 

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടണമെങ്കില്‍, കൊല്ലണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാവുന്ന പരിക്കുകള്‍ ഏല്‍പ്പിക്കണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തി മരണത്തിലേക്ക് നയിക്കാം എന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. ഇവിടെ, ശിരസ്സിലേറ്റ ഒന്നാമത്തെ മുറിവ് കൊണ്ട് മാത്രം മരണം സംഭവിക്കും എന്ന് മെഡിക്കല്‍ തെളിവില്ല. സൌമ്യ ചാടുന്നത് കണ്ടു എന്ന മൊഴി, രണ്ടാമത്തെ മുറിവ് പ്രതി ഏല്‍പ്പിച്ചതാണ് എന്ന ആരോപണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. അതുപോലെ, മരണത്തിലേക്ക് നയിക്കാം എന്ന അറിവ് മെഡിക്കല്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത ഒരാളില്‍ അനുമാനിക്കുക പ്രയാസവുമാണ്. ഈ കാരണങ്ങളാലാണ് സുപ്രീം കോടതി പ്രതിയെ കൊലപാതകക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയത്.

 

 

സൗമ്യ ട്രെയിനില്‍ നിന്ന് ചാടാന്‍ കാരണം പ്രതിയായിരുന്നു എന്നും, മാരകമായി മുറിവേറ്റ ഒരാളെ ബലാത്സംഗം നടത്തി ഉപേക്ഷിച്ചു പോകുന്നത് കൊല്ലാനുള്ള ഉദ്ദേശത്തോടെ ചെയ്തതാണ് എന്നും സുപ്രീം കോടതി കണ്ടെത്തേണ്ടാതായിരുന്നു എന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ പല നിയമ തടസ്സങ്ങളുണ്ട്. സുപ്രീം കോടതി ഒരു അപ്പീല്‍ കോടതിയാണ്. അതും രണ്ടാമത്തെ അപ്പീല്‍ കോടതി. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ അവതരിപ്പിച്ച കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ അപ്പീല്‍ കോടതിക്ക് സാധിക്കൂ. പുതിയ ഒരു കേസോ ആരോപണമോ വാദമോ അപ്പീല്‍ കോടതിക്ക് പരിഗണിക്കാന്‍ സാധിക്കുകയില്ല. കാരണം, അത്തരം ഒരു പുതിയ കേസില്‍ ഒരിക്കിലും പ്രതി വിചാരണ ചെയ്യപ്പെട്ടിട്ടില്ല. പ്രതി വിചാരണ ചെയ്യപ്പെട്ട ആരോപണം നിലനില്‍ക്കുന്നതാണോ എന്ന് പരിഗണിക്കുന്നതില്‍ അപ്പീല്‍ കോടതിയുടെ അധികാര പരിധി ഒതുങ്ങുന്നു.

കേരളത്തിലെ കോടതികള്‍ കൊലപാതകത്തിന് വധശിക്ഷ നല്‍കിയ പ്രതികള്‍, സുപ്രീം കോടതി ഇടപെടലിലൂടെ പൂര്‍ണമായി കുറ്റവിമുക്തരാകുന്ന സംഭവം സൗമ്യ കേസില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ഇത് സംഭവിച്ചിരുന്നു.

ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്‍പില്‍ അധ്യാപകന്‍ കൊല്ലപെട്ട ഈ കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഞ്ചു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിചാരണ കോടതി, അവരെയെല്ലാം തൂക്കികൊല്ലാന്‍ വിധിച്ചു. വധശിക്ഷ ഹൈക്കോടതി ശരി വെച്ചു.

എന്നാല്‍, സുപ്രീം കോടതി മറിച്ചാണ് ചിന്തിച്ചത്. അഞ്ചു പ്രതികളില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് സുപ്രീം കോടതി വിലയിരുത്തി. ബാക്കി നാല് പേരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കീഴ്‌കോടതികളുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ല എന്ന് സുപ്രീം കോടതി വിധിച്ചു. അതിനാല്‍ ആ നാല് പേരെയും കുറ്റവിമുക്തരാക്കി. പ്രതിയെന്നു കണ്ടെത്തിയ ആ ഒരാള്‍ വധശിക്ഷയ്ക്ക് അര്‍ഹനല്ല എന്നും ജസ്റ്റിസ് എസ്.ബി സിന്‍ഹയും ജസ്റ്റിസ് കട്ജുവും ഉള്‍പ്പെട്ട ബെഞ്ച് കണ്ടെത്തി. അതിനാല്‍, അയാളുടെ വധശിക്ഷ ജീവപര്യന്തം തടവ് ശിക്ഷയാക്കി കുറച്ചു.

 

വിട്ടയച്ച ഈ നാല് പ്രതികള്‍ കൊലപാതകത്തില്‍ പങ്കാളികളല്ലായിരുന്നു എന്ന് 2012-ല്‍, ടി.പി ചന്ദ്രശേഖരന്‍ കേസില്‍ പിടിയിലായ പ്രതി രാജേഷ് വെളിപ്പെടുത്തുക വഴി സുപ്രീം കോടതി വിധിക്ക് കൂടുതല്‍ സാധൂകരണം കൈവന്നു. പൊതുവികാരമാണ് നീതിപീഠത്തെ നയിച്ചിരുന്നതെങ്കില്‍, നാല് നിരപരാധികള്‍ തൂക്കിക്കൊല്ലപ്പെട്ടേനെ.

കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം പൊതുവികാരത്തിന് അടിമപ്പെട്ട്, പിഴവുകള്‍ വരുത്തുന്നുണ്ടോ? കേരളത്തിലെ പ്രാദേശിക വിവാദങ്ങള്‍ക്കും മാധ്യമകോലാഹലങ്ങള്‍ക്കും വശംവദരാകാത്തത് മൂലം, കൂടുതല്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ അവലോകനം സുപ്രീം കോടതിയില്‍ സാധ്യമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ കൂടി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

 

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

അഡ്വ. മനു സെബാസ്റ്റ്യന്‍

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി വ്യാപകമായ വിമര്‍ശനള്‍ക്ക് വിധേയമാക്കപ്പെട്ടു. നീതിപീഠം പെണ്ണിനെ കൈവിട്ടു എന്നും നിയമത്തിന്റെ സാങ്കേതികതകള്‍ക്ക് മുന്നില്‍ നീതി പരാജയപെട്ടു എന്നും മറ്റുമുള്ള തരത്തിലാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. പക്ഷെ, കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഇത്തരം പ്രതികരണങ്ങള്‍ വൈകാരികതയില്‍ നിന്ന് ഉത്ഭവിക്കുന്നതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുമ്പോഴല്ലേ നീതി പൂര്‍ത്തീകരിക്കപെടുന്നത്? തെളിവുകളുടെ അഭാവത്തില്‍ എങ്ങനെ കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ സാധിക്കും? പ്രോസിക്യുഷന്‍ വാദത്തില്‍ തന്നെ വ്യക്തമായ വിള്ളലുകള്‍ ഉള്ളപ്പോള്‍, സംശയത്തിന്റെ ആനുകൂല്യം എങ്ങനെ പ്രതിക്ക് നിഷേധിക്കാന്‍ സാധിക്കും? സമൂഹത്തിന്റെ മുറവിളികള്‍ കേട്ടു പ്രേരിതമായി, നിയമത്തിന്റെയും സാമാന്യനീതിയുടെയും എല്ലാ തത്വങ്ങളും കാറ്റില്‍ പറത്തി, ഒരാളെ ശിക്ഷിക്കാനുള്ള അമിതാവേശത്തോടെ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അവര്‍ അഭിനവ പീലാത്തോസുമാരായി പരിണമിക്കുകയല്ലേ ചെയ്യുക?

ഇവിടെ സൗമ്യയുടെ മരണകാരണമായി ഡോ.ഷേര്‍ലി വാസു പറയുന്നത്, തലയ്‌ക്കേറ്റ ക്ഷതവും വീഴ്ചയിലുണ്ടായ പരിക്കുകളും അതുപോലെ ശ്വാസനാളത്തില്‍ രക്തം കെട്ടിനിന്നതും മൂലമുണ്ടായ സങ്കീര്‍ണതകളാണ്. ഒന്നാമത്തെ മുറിവ് തലയിലെ നെറ്റി ഭാഗത്തുണ്ടായതാണ്. അത്, സൗമ്യയുടെ തല കമ്പാര്‍ട്ട്‌മെന്റിന്റെ ചുവരില്‍ ഇടിച്ചത് കൊണ്ടാകാം എന്നാണ് ഡോ. ഷേര്‍ലി വാസു അനുമാനിക്കുന്നത്. കീഴ്ക്കോടതിയും ഹൈക്കോടതിയും അങ്ങനെ കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്തലുകളില്‍ സുപ്രീം കോടതി ഇടപെട്ടില്ല. ശിരസ്സിലേറ്റ ആ പരിക്ക് കൊണ്ടുമാത്രം മരണം സംഭവിക്കും എന്ന മെഡിക്കല്‍ തെളിവ് ഈ കേസില്‍ ഇല്ല. ഡോ. ഷേര്‍ലി വാസുവിന്റെ നിഗമനത്തില്‍ ശിരസ്സിലേറ്റ ആദ്യത്തെ ആഘാതം സൗമ്യയെ ബോധരഹിതയാക്കും എന്നും നിശ്ചലയായ സൗമ്യയെ പ്രതി പുറത്തേക്കു തള്ളിയിട്ടത് മൂലം രണ്ടാമത്തെ മുറിവ് ഉണ്ടായി എന്നുമാണ്. ഇടതുകവിള്‍ എല്ലിനുണ്ടായ പൊട്ടലും അത് മൂലം മുഖത്തും തലയിലും ഉണ്ടായതുമാണ് രണ്ടാമത്തെ മുറിവ്. ഇത് റെയില്‍ പാളത്തില്‍ തല ഇടിച്ചത് കൊണ്ടാണെന്നാണ് നിഗമനം. ഇവിടെയാണ് പ്രോസിക്യുഷന്‍ കേസില്‍ ഒരു വൈരുദ്ധ്യം വരുന്നത്. സൌമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടു എന്ന തരത്തിലാണ് സാക്ഷിമൊഴികള്‍. ആദ്യ മുറിവിന്റെ ഫലമായി സൗമ്യ ബോധരഹിതയായിരുന്നെങ്കില്‍ എങ്ങനെ സൗമ്യ ചാടിയിറങ്ങും? സൗമ്യ സ്വയമേ ചാടി ഇറങ്ങിയതായിരുന്നെങ്കില്‍, പ്രതി തള്ളിയിട്ടതു മൂലം പരിക്കുണ്ടായി എന്ന ആരോപണം എങ്ങനെ നിലനില്‍ക്കും? ഇത്തരത്തില്‍ ഒരു സംശയം ഉടലെടുക്കുകയും ആ സംശയത്തിന്റെ ആനുകൂല്യം കോടതി പ്രതിക്ക് നല്‍കുകയും ചെയ്തു.

 

മരണത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പറയുന്നത് ശ്വാസനാളത്തില്‍ രക്തം ഊര്‍ന്നിറങ്ങി തങ്ങി നിന്നതാണ്. പരിക്ക് പറ്റിയതിനു ശേഷം ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ മലര്‍ത്തി കിടത്തിയത് മൂലം ശിരസ്സില്‍ നിന്നും വായില്‍ നിന്നും രക്തം ശ്വാസനാളിയിലേക്ക് വാര്‍ന്നിറങ്ങി. ശിരസ്സിനു പരിക്ക് പറ്റിയവരെ ഒരിക്കിലും മലര്‍ത്തി കിടത്തരുത് എന്നും അങ്ങനെ ചെയ്താല്‍ രക്തം ഉള്ളിലേക്ക് വാര്‍ന്നിറങ്ങും എന്നും മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട് എന്നും ഡോക്ടര്‍ ഷേര്‍ലി വാസു മൊഴിയില്‍ പറയുന്നു. അതായത്, അങ്ങനെ മലര്‍ത്തി കിടത്തുന്നത് മരണത്തിനു കാരണമാകാം എന്നത് മെഡിക്കല്‍ വൈദഗ്ധ്യം ഉള്ള ഒരാള്‍ക്ക് മാത്രമുള്ള അറിവാണ്.

 

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടണമെങ്കില്‍, കൊല്ലണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാവുന്ന പരിക്കുകള്‍ ഏല്‍പ്പിക്കണം എന്ന ഉദ്ദേശം, അല്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തി മരണത്തിലേക്ക് നയിക്കാം എന്ന അറിവ് പ്രതിക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കണം. ഇവിടെ, ശിരസ്സിലേറ്റ ഒന്നാമത്തെ മുറിവ് കൊണ്ട് മാത്രം മരണം സംഭവിക്കും എന്ന് മെഡിക്കല്‍ തെളിവില്ല. സൌമ്യ ചാടുന്നത് കണ്ടു എന്ന മൊഴി, രണ്ടാമത്തെ മുറിവ് പ്രതി ഏല്‍പ്പിച്ചതാണ് എന്ന ആരോപണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. അതുപോലെ, മരണത്തിലേക്ക് നയിക്കാം എന്ന അറിവ് മെഡിക്കല്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത ഒരാളില്‍ അനുമാനിക്കുക പ്രയാസവുമാണ്. ഈ കാരണങ്ങളാലാണ് സുപ്രീം കോടതി പ്രതിയെ കൊലപാതകക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയത്.

 

 

സൗമ്യ ട്രെയിനില്‍ നിന്ന് ചാടാന്‍ കാരണം പ്രതിയായിരുന്നു എന്നും, മാരകമായി മുറിവേറ്റ ഒരാളെ ബലാത്സംഗം നടത്തി ഉപേക്ഷിച്ചു പോകുന്നത് കൊല്ലാനുള്ള ഉദ്ദേശത്തോടെ ചെയ്തതാണ് എന്നും സുപ്രീം കോടതി കണ്ടെത്തേണ്ടാതായിരുന്നു എന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ പല നിയമ തടസ്സങ്ങളുണ്ട്. സുപ്രീം കോടതി ഒരു അപ്പീല്‍ കോടതിയാണ്. അതും രണ്ടാമത്തെ അപ്പീല്‍ കോടതി. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ അവതരിപ്പിച്ച കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ അപ്പീല്‍ കോടതിക്ക് സാധിക്കൂ. പുതിയ ഒരു കേസോ ആരോപണമോ വാദമോ അപ്പീല്‍ കോടതിക്ക് പരിഗണിക്കാന്‍ സാധിക്കുകയില്ല. കാരണം, അത്തരം ഒരു പുതിയ കേസില്‍ ഒരിക്കിലും പ്രതി വിചാരണ ചെയ്യപ്പെട്ടിട്ടില്ല. പ്രതി വിചാരണ ചെയ്യപ്പെട്ട ആരോപണം നിലനില്‍ക്കുന്നതാണോ എന്ന് പരിഗണിക്കുന്നതില്‍ അപ്പീല്‍ കോടതിയുടെ അധികാര പരിധി ഒതുങ്ങുന്നു.

കേരളത്തിലെ കോടതികള്‍ കൊലപാതകത്തിന് വധശിക്ഷ നല്‍കിയ പ്രതികള്‍, സുപ്രീം കോടതി ഇടപെടലിലൂടെ പൂര്‍ണമായി കുറ്റവിമുക്തരാകുന്ന സംഭവം സൗമ്യ കേസില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ഇത് സംഭവിച്ചിരുന്നു.

ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്‍പില്‍ അധ്യാപകന്‍ കൊല്ലപെട്ട ഈ കേസ് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഞ്ചു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിചാരണ കോടതി, അവരെയെല്ലാം തൂക്കികൊല്ലാന്‍ വിധിച്ചു. വധശിക്ഷ ഹൈക്കോടതി ശരി വെച്ചു.

എന്നാല്‍, സുപ്രീം കോടതി മറിച്ചാണ് ചിന്തിച്ചത്. അഞ്ചു പ്രതികളില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് സുപ്രീം കോടതി വിലയിരുത്തി. ബാക്കി നാല് പേരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കീഴ്‌കോടതികളുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ല എന്ന് സുപ്രീം കോടതി വിധിച്ചു. അതിനാല്‍ ആ നാല് പേരെയും കുറ്റവിമുക്തരാക്കി. പ്രതിയെന്നു കണ്ടെത്തിയ ആ ഒരാള്‍ വധശിക്ഷയ്ക്ക് അര്‍ഹനല്ല എന്നും ജസ്റ്റിസ് എസ്.ബി സിന്‍ഹയും ജസ്റ്റിസ് കട്ജുവും ഉള്‍പ്പെട്ട ബെഞ്ച് കണ്ടെത്തി. അതിനാല്‍, അയാളുടെ വധശിക്ഷ ജീവപര്യന്തം തടവ് ശിക്ഷയാക്കി കുറച്ചു.

 

വിട്ടയച്ച ഈ നാല് പ്രതികള്‍ കൊലപാതകത്തില്‍ പങ്കാളികളല്ലായിരുന്നു എന്ന് 2012-ല്‍, ടി.പി ചന്ദ്രശേഖരന്‍ കേസില്‍ പിടിയിലായ പ്രതി രാജേഷ് വെളിപ്പെടുത്തുക വഴി സുപ്രീം കോടതി വിധിക്ക് കൂടുതല്‍ സാധൂകരണം കൈവന്നു. പൊതുവികാരമാണ് നീതിപീഠത്തെ നയിച്ചിരുന്നതെങ്കില്‍, നാല് നിരപരാധികള്‍ തൂക്കിക്കൊല്ലപ്പെട്ടേനെ.

കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം പൊതുവികാരത്തിന് അടിമപ്പെട്ട്, പിഴവുകള്‍ വരുത്തുന്നുണ്ടോ? കേരളത്തിലെ പ്രാദേശിക വിവാദങ്ങള്‍ക്കും മാധ്യമകോലാഹലങ്ങള്‍ക്കും വശംവദരാകാത്തത് മൂലം, കൂടുതല്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ അവലോകനം സുപ്രീം കോടതിയില്‍ സാധ്യമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ കൂടി ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

 

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍