അഴിമുഖം പ്രതിനിധി
കേരളം ഏറെ ചര്‍ച്ച ചെയ്ത സൌമ്യ വധക്കെസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസില്‍ ഗോവിന്ദച്ചാമിക്ക് കേരള ഹൈക്കോടതി വധ ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. കേസ് പരിഗണിക്കവെ കോടതി കൊലപാതകത്തിന് തെളിവുകള്‍ ആരാഞ്ഞതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രോസിക്യൂഷനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വിധിയെ കേരളം ഉറ്റുനോക്കുന്നത് ഉത്കണ്ഠയോടെയാണ്.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. അപ്പീല്‍ പരിഗണിക്കവെ ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പ്രോസിക്യൂഷന് വ്യക്തമായ ഉത്തരം നല്കാനായിരുന്നില്ല. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നു താക്കീത് ചെയ്ത കോടതി സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സൗമ്യ ട്രെയിനില്‍ നിന്നു എടുത്തുചാടിയെന്നാണു സാക്ഷി മൊഴി. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണമായി ചൂണ്ടിക്കാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
വധ ശിക്ഷ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടാണ് ഗോവിന്ദ ച്ചാമി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.