UPDATES

കായികം

ആശിഷ് നെഹ്‌റ വിരമിക്കുന്നു

നവംബര്‍ ഒന്നിനായിരിക്കും നെഹ്‌റയുടെ അവസാന അന്താരാഷ്ട്ര മത്സരം

ഇന്ത്യന്‍ മീഡിയം പേസര്‍ ബൗളര്‍ ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. നവംബര്‍ ഒന്നിനായിരിക്കും നെഹ്‌റയുടെ അവസാന അന്താരാഷ്ട്ര മത്സരം. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ ഒന്നിന് ന്യൂസിലാന്‍ഡിനെതിരേ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലായില്‍ നടക്കുന്ന മത്സരത്തോടെ കളിക്കളത്തോടു വിടപറയാനാണ് 38 കാരനായ നെഹ്‌റയുടെ തീരുമാനം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ട്വന്റി-20 സ്‌ക്വാഡില്‍ നെഹ്‌റ അംഗമാണ്. വിരമിക്കാല്‍ തീരുമാനം ടീം പരിശീലകന്‍ രവി ശാസ്ത്രിയേയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും നെഹ്‌റ അറിയിച്ചു. ബിസിസിഐയും നെഹ്‌റയുടെ വിരമിക്കല്‍ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ഐപിഎല്ലിലും നെഹ്‌റ പങ്കെടുക്കില്ല.

1999 ല്‍ ആണ് നെഹ്‌റ ഇന്ത്യന്‍ ടീമില്‍ അംഗമാകുന്നത്. 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വന്റി-20 മത്സരങ്ങളും ടീം ഇന്ത്യക്കായി നെഹ്‌റ കളിച്ചു. ടെസ്റ്റില്‍ നിന്നും 44 വിക്കറ്റുകളും ഏകദനത്തില്‍ നിന്നു 157 ഉം ട്വന്റി-20യില്‍ നിന്നും 34 വിക്കറ്റുകളും ഈ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ കൊയ്തിട്ടുണ്ട്.

നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ട്വന്റി-20 ടീമിലേക്ക് നെഹ്‌റയെ തെരഞ്ഞെടുത്തതിനെതിരേ ആരാധകര്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവരാജിനെയും സുരേഷ് റെയ്‌നയേയും പോലുള്ളവരെ ഒഴിവാക്കുമ്പോള്‍ പ്രായമായ നെഹ്‌റയെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തുന്നു എന്നായിരുന്നു ചോദ്യം. പ്രായമല്ല പ്രകടനമാണ് വിലയിരുത്തേണ്ടതെന്നായിരുന്നു നെഹ്‌റയുടെ പ്രതികരണം. സേവാഗിനെപോലുള്ളവര്‍ നെഹ്‌റയെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു. നെഹ്‌റ കോഹ്ലിയോളം ഫിറ്റാണെന്നും അടുത്ത ലോകകപ്പില്‍ കളിക്കാന്‍ യോഗ്യനാണെന്നും വിരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ആശിഷ് നെഹ്‌റയുടെ വിരമിക്കല്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍