ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ വിജയം നേടി.
പാക്കിസ്ഥാനെ ഏഷ്യ കപ്പിലെ രണ്ടാം മത്സരത്തിലും തകർത്ത് ടീം ഇന്ത്യ. ടൂർണമെന്റിന് മുന്നേ പാക്കിസ്ഥാൻ ടീമിന്റ മികവിനെ പ്രശംസിച്ചവർക്ക് ബാറ്റു കൊണ്ടും ബൗളു കൊണ്ടും ചുട്ട മറുപടി നൽകിയ ഇന്ത്യ വിമർശകരുടെ നാവടപ്പിച്ചു. സർഫ്രാസ് അഹമ്മദിനു കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസത്തിൽ എത്തിയ പാക്കിസ്ഥാന് ഇന്ത്യയോട് തുടർച്ചയായ രണ്ടു മത്സരത്തിലും വൻ മാർജിനിലാണ് പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത്.
ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനോട് പൊരുതി ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ പാക്കിസ്ഥാനു മത്സരത്തിന്റെ ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ നേടാനായില്ല. ഷൊയ്ബ് മാലിക്ക്(78) ക്യാപ്റ്റൻ സര്‍ഫ്രാസ് (44) എന്നിവരുടെ മികവിൽ ബാറ്റ് ചെയ്ത പാക്കിസ്ഥാന് 237 റണ്‍സിൽ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ മൂർച്ചയേറിയ ബൗളിംഗ് നിരയ്ക്ക് കരുത്തരായ ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിക്കാനും കഴിഞ്ഞില്ല.
ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ വിജയം നേടി.
രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ നാലാം വിജയമാണ് സ്വന്തമാക്കിയത്. പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ മുതലാക്കി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനൊപ്പം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് നേടിയത്. ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് തന്റെ 15ാം ഏകദിന ശതകമാണ് ശിഖർ ധവാൻ നേടിയത്. ആക്രമിച്ച് കളിച്ച ധവാനും ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിതും മികച്ച് നിന്നപ്പോൾ മികച്ച രീതിയിൽ പന്തെറിഞ്ഞ് പാകിസ്ഥാൻ സ്കോറിംഗിനെ മന്ദഗതിയിലാക്കി വിക്കറ്റുകൾ എറിഞ്ഞിട്ട ഇന്ത്യൻ ബൗളർമാരും മത്സരത്തിൽ തിളങ്ങി.
210 റണ്‍സില്‍ ഇന്ത്യൻ സ്കോർ നിൽക്കേ ധവാൻ റണ്ണൗട്ടാവുമ്പോള്‍ 100 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 2 സിക്സും അടക്കം ശിഖര്‍ 114 റണ്‍സ് കൂട്ടി ചേർത്തിരുന്നു. വിജയത്തിനു 28 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷൊയ്ബ് മാലിക്കിന്റെ ഓവറില്‍ ഡബിള്‍ ഓടി രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.രോഹിത്തിന്റെ 19ാം ഏകദിന ശതകമാണ് ഇന്നലെ പാക്കിസ്ഥാനെതിരെ നേടിയത്. വിജയ സമയത്ത് 111 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയ്ക്കൊപ്പം 12 റണ്‍സുമായി അമ്പാട്ടി റായിഡും വിജയ റൺ കുറിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.