ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്തായി.
ട്വന്റി-20 വനിത ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് ഓസീസ് വനിതകള്‍ ലോക ജേതാക്കളാകുന്നത്. 106 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ളീഷ് പടക്ക് വേണ്ടി 43 റണ്‍സെടുത്ത ദാനിയല്‍ വ്യാട്ടും 25 റണ്‍സെടുത്ത ഹെതര്‍ നൈറ്റും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‍ലി ഗാർഡ്നറും രണ്ട് വിക്കറ്റ് വീതം നേടിയ ജോർജിയയും മേഘൻ ഷോട്ടിന്റെയും മിന്നുന്ന ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 105 റൺസിൽ ഒതുക്കിയത്. ഇംഗ്ലിഷ് നിരയില്‍ എട്ടുപേർക്ക് രണ്ടക്കം കാണാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുപ്പടക്ക് വേണ്ടി ആഷ്ലി ഗാര്‍നെര്‍ 33 റൺസും മെഗ് ലാനിംഗ് 28 റൺസുമെടുത്ത് വിജയലക്ഷ്യം എളുപ്പം ആക്കി. സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് കലാശക്കളിയിലേക്ക് കുതിച്ചത്. ഓസീസാകട്ടെ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയത്തോടെയാണ് ഫൈനലിൽ ഇടം പിടിച്ചത്.