എല്ലാ പൊസഷനിലും ഒരു മാച്ച് വിന്നര്‍, ഏതൊരു പരിശീലകന്റെയും സ്വപ്നമാണ്. അത്തരമൊരു ടീമാണ് ബെല്‍ജിയം
ലോകകപ്പ് ഗ്രൂപ്പ് ജി-യിലെ ആദ്യ മത്സരത്തില്‍ ഇന്ന് ട്യൂണീഷ്യയും ബെല്‍ജിയവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 05.30-ന് മോസ്‌കോയിലെ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ബെല്‍ജിയം തങ്ങളുടെ ആദ്യ മത്സരത്തില്‍ പാനമയെ തോല്‍പ്പിച്ചപ്പോള്‍ ട്യൂണീഷ്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു.
സോച്ചിയിലെ ഫിസ്റ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാനമയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം റഷ്യന്‍ കാര്‍ണിവലിന് തുടക്കം കുറിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ താരം ഡ്രെയ്സ് മെര്‍ട്ടന്‍സിന്റെ തകര്‍പ്പന്‍ ഗോളിലാണ് ബെല്‍ജിയം പനാമയുടെ ഗോള്‍വല ആദ്യം ചലിപ്പിച്ചത്. പിന്നീട് ലുക്കാക്കുവിന്റെ ഇരട്ടഗോളിലൂടെ ചുകന്ന ചെകുത്താന്മാര്‍ മത്സരവും മൂന്നു പോയന്റും സ്വന്തമാക്കി. തോല്‍വിയറിയാത്ത 18 മത്സരങ്ങള്‍ എന്ന നേട്ടവുമായാണ് ബെല്‍ജിയം റഷ്യയിലെത്തിയത്. 18 മത്സരങ്ങളില്‍ 13 എണ്ണവും ജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ പിരിഞ്ഞു. 2016 സെപ്തംബറില്‍ സ്പെയിനിനോട് 2-0ന് തോറ്റശേഷം ഒരു മത്സരത്തില്‍ പോലും ബെല്‍ജിയത്തെ പരാജയപ്പെടുത്താന്‍ എതിരാളികള്‍ക്കായിട്ടില്ല. ഈ ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ ടീമുകളില്‍ ഒന്നാണ് ബെല്‍ജിയം.
ലുക്കാക്കുവിന്റെ ഇരട്ടഗോള്‍
എല്ലാ പൊസഷനിലും ഒരു മാച്ച് വിന്നര്‍, ഏതൊരു പരിശീലകന്റെയും സ്വപ്നമാണ്. അത്തരമൊരു ടീമാണ് ബെല്‍ജിയം. അത് അവര്‍ കഴിഞ്ഞ ചില മത്സരങ്ങള തെളിയിച്ചതുമാണ്. അനുഭവ സമ്പത്തും പുതുരക്തവും സമാസമം ചേര്‍ന്നൊരു ടീമാണ് ബെല്‍ജിയം. പാനമയ്‌ക്കെതിരെയുള്ള ആദ്യമത്സരം അതിനുദാഹരണമാണ്. ഈഡന്‍ ഹസാര്‍ഡും ഡ്രിയസ് മെര്‍ട്ടിന്‍സും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കുവും കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ പിറന്നത് മൂന്നു എണ്ണം പറഞ്ഞ ഗോളുകളാണ്. ടോട്ടെന്‍ഹാം ജോഡി ടോബി ആള്‍ഡര്‍വെയേര്‍ഡും ജാന്‍ വെര്‍ട്ടോംഗേനും നയിക്കുന്ന പ്രതിരോധവും ഏതു വമ്പന്‍ മുന്നേറ്റ നിരയെയും പിടിച്ചു കെട്ടാന്‍ പോന്നതാണ്.
ബെല്‍ജിയം-പാനമ ഹൈലെറ്റ്‌സ്
ബെല്‍ജിയത്തിന്റെ അടുത്ത മത്സരം ഇംഗ്ലണ്ടുമായിട്ടാണ്. അത് തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ ജയം ഉറപ്പിക്കാനാവില്ല. അത് കൊണ്ട് തന്നെ ഇന്നത്തെ ട്യുണീഷ്യക്കെതിരെയുള്ള മത്സരം വിജയിച്ചു കൊണ്ട്, പ്രീ ക്വോര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാന്‍ ആയിരിക്കും കോച്ച് ഹാവി മാര്‍ട്ടിനേസിന്റെ പദ്ധതി.
ഇഞ്ചുറി ടൈം വരെ ശക്തരായ ഇംഗ്ലണ്ടിനോട് പിടിച്ചു നിന്ന ശേഷമാണ് ട്യൂണീഷ്യ ആദ്യ മത്സരത്തില്‍ തോല്‍വി സമ്മതിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരികിന്റെ ഇരട്ട ഗോളുകളാണ് ട്യുണീഷ്യയുടെ വിധി എഴുതിയത്. മത്സരം പരാജയപ്പെട്ടെങ്കിലും താരതമ്യേന ഭേദപ്പെട്ട പ്രകടനം ആയിരുന്നു ട്യുണീഷ്യയുടേത്. ടുണീഷ്യന്‍ അറ്റാക്കര്‍ ഫക്രദീന്‍ ബെനിന്റെ നേതൃത്വത്തില്‍ ഉള്ള മുന്നേറ്റ നിര പലപ്പോഴും ഇംഗ്ലീഷ് പ്രതിരോധത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി.
ഇംഗ്ലണ്ട്- ട്യൂണീഷ്യ ഹൈലെറ്റ്‌സ്
സെയ്ഫ് എഡ്ഡിന്റെ കരുത്തിലാണ് ട്യുണീഷ്യയുടെ മുന്നേറ്റം ഇന്നുമുണ്ടാവുക ഇംഗ്ലഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളും ടീമിലുണ്ട്. ആറ് കളിക്കാര്‍ ട്യുണീഷ്യന്‍ ലീഗില്‍ കളിക്കുന്നവരാണ്. നയിം സ്ലിത്തി ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. മിന്നലാക്രമണം നയിക്കാന്‍ ശേഷിയുള്ള ടീമിന് മികവുറ്റ പ്രതിരോധ നിരയുമുണ്ട്. ആദ്യ മത്സരത്തിലെ തോല്‍വി മറന്നു ശക്തരായ ബെല്‍ജിയത്തിനെതിരെ അരക്കൈ നോക്കാന്‍ തയ്യാറായിട്ടായിരുക്കും ട്യുണീഷ്യന്‍ പട അംഗത്തിലിറങ്ങുക.
ട്യുണീഷ്യയും, ബെല്‍ജിയവും ഇതിനു മുന്‍പ് മൂന്നു തവണ ഏറ്റു മുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു, ഒരു മത്സരം സമനിലയില്‍ കലാശിച്ചു.
ജീവിതത്തിലെയും കരിയറിലെയും തിരിച്ചടികള്‍ക്കു കളത്തില്‍ മറുപടി; ഇതാണ് ലുക്കാക്കു സ്റ്റൈല്‍
“ഗോളടിക്കുമ്പോൾ ഞാനവർക്ക് ബൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകുവാണ്, ഫോം മങ്ങിയാൽ കോംഗോ വംശജനായ ലുകാകുവും”