ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക വിന്‍ഡീസ് താരവും ഗെയ്ൽ ആണ്. 2015 ലോകകപ്പിൽ സിംബാംബ്‍വേയ്ക്കെതിരെ നേടിയ 215 റൺസാണ് ഉയർന്ന സ്കോർ
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ഈ വർഷത്തെ ലോകകപ്പിന് ശേഷമാകും വിരമിക്കൽ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെയാണ് ഗെയ്‌ല്‍ അവസാനമായി കളിച്ചത്.ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്ക് ഗെയ്‌ലിനെ തിരിച്ചുവിളിച്ചിട്ടുണ്ട്.
23 സെഞ്ച്വറി ഉൾപ്പടെ 284 ഏകദിനങ്ങളിൽ നിന്ന് 9727 റൺസെടുത്തിട്ടുണ്ട് ഈ മുപ്പത്തിയൊമ്പതുകാരനായ താരം. 215 റൺസാണ് ഈ കരീബിയൻ താരത്തിന്റെ ഉയർന്ന സ്കോർ. കൂടാതെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക വിന്‍ഡീസ് താരവും ഗെയ്ൽ ആണ്. 2015 ലോകകപ്പിൽ സിംബാംബ്‍വേയ്ക്കെതിരെ നേടിയ 215 റൺസാണ് ഉയർന്ന സ്കോർ. ഗെയ്ൽ 103 ടെസ്റ്റിലും 56 ഏകദിനത്തിലും വിൻഡീസിനായി കളിച്ചിട്ടുണ്ട്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. 2007 ലെ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് ഈ നേട്ടം ഗെയ്ൽ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ.
BREAKING NEWS – WINDIES batsman Chris Gayle has announced he will retire from One-day Internationals following the ICC Cricket World Cup 2019 England & Wales. (More to come) #MenInMaroon #ItsOurGame pic.twitter.com/AXnS4umHw2
— Windies Cricket (@windiescricket) February 17, 2019
ട്വന്റി 20യിൽ ഏറ്റവുമധികം സിക്സർ നേടിയ താരവും ഗെയ്ൽ തന്നെയാണ്. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ.
എന്നാൽ ഇനിയുള്ള ഇംഗ്ളണ്ട് വിൻഡീസ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ ലോകകപ്പിനുള്ള ടീമില്‍ ഗെയ്‌ലിന് സ്ഥാനം നേടാനാകൂ. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.