പിന്നീട് ഈ മത്സരം ഒത്തുകളി ആയിരുന്നുവെന്ന ആരോപണവുമായി കാംബ്ലി രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റ് ചരിത്രത്തില്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്ന ലോകകപ്പല്ലായിരുന്നു 1996ലേത്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തിന് ശേഷം മൈതാനത്ത് നിന്നും കരഞ്ഞുകൊണ്ട് കയറിവരുന്ന വിനോദ് കാംബ്ലിയുടെ മുഖം മറക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കഴിയില്ല. മത്സരത്തില്‍ ടോസ് നേടിയിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 251 റണ്‍സാണ് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നേടിയത്. ആ ലോകകപ്പിലെ ശക്തന്മാരായിരുന്ന വെസ്റ്റിന്‍ഡീസിനെയും പാക്കിസ്ഥാനെയും തോല്പിച്ചാണ് ഇന്ത്യ സെമിയില്‍ എത്തിയിരുന്നത്. ശ്രീലങ്കയോട് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. അവിശ്വസനീയമായ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. ഒരു വിക്കറ്റിന് 98 റണ്‍സെന്ന നിലയില്‍നിന്നിരുന്ന ഇന്ത്യ തുടര്‍ന്ന് 22 റണ്‍സ് നേടുന്നതിനിടയില്‍ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് എട്ടിന് 120ലെത്തി. തുടര്‍ന്ന് കാണികളുടെ ബഹളത്തെത്തുടര്‍ന്ന് കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മത്സരം തുടരാന്‍ ശ്രമിച്ചെങ്കിലും കാണികളുടെ പ്രശ്‌നമുണ്ടാക്കലിനെത്തുടര്‍ന്ന് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു. കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍ ഔട്ടാകാതെ തുടരുകയായിരുന്നു വിനോദ് കാംബ്ലി. പിന്നീട് കലങ്ങിയ കണ്ണുകളുമായാണ് കാംബ്ലി മൈതാനം വിട്ടത്. ഡ്രസ്സിംഗ് റൂമിലെത്തിയ കാംബ്ലിയും സച്ചിനും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു.
പിന്നീട് ഈ മത്സരം ഒത്തുകളി ആയിരുന്നുവെന്ന ആരോപണവുമായി കാംബ്ലി രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും മദ്ധ്യനിരബാറ്റ്‌സ്മാന്‍ അജയ് ജഡേജയും ഒത്തുകളിയുടെ സൂത്രധാരന്മാരായിരുന്നുവെന്ന ആരോപണമായിരുന്നു കാംബ്ലിയുടേത്.എന്നാല്‍ തന്റേത് വസ്തുനിഷ്ഠമായ ആരോപിക്കലല്ലെന്നും വ്യക്തിപരമായതും യുക്ത്യധിഷ്ഠിതമായതുമായ സംശയങ്ങളുടെ ഉന്നയിക്കല്‍ മാത്രമാണെന്നും കാംബ്ലി വ്യക്തമാക്കിയിരുന്നു. പിച്ചിന്റെ സ്വഭാവം രാത്രിയേറുമ്പോള്‍ സ്പിന്‍ ബോളിംഗിന് അനുകൂലമാകുമെന്ന് പിച്ച് റിപ്പോര്‍ട്ട് അസര്‍ വകവച്ചില്ല. മാത്രമല്ല, ശ്രീലങ്കന്‍ നിരയില്‍ വന്‍കിട സ്പിന്‍ താരങ്ങളുണ്ടെന്ന വസ്തുതതയും അന്ന് അസര്‍ ഗൗനിച്ചില്ല. ആറുവിക്കറ്റുകള്‍ വെറും 22 റണ്‍സിനിടെ നഷ്ടപ്പെടുത്തി. അസറും ജഡേജയും ഡക്കിനു പുറത്തായി. ഇവയെല്ലാം ഒത്തുകളി നടന്നതിനുള്ള തെളിവുകളായി പുറത്തു വന്നു. പിന്നീട് അസറിനെയും ജഡേജയെയും ഒത്തുകളിവിവാദത്തില്‍ പിടിക്കുകയും ആജീവനാന്തവിലക്കില്‍ പുറത്താക്കുകയും ചെയ്തു.