UPDATES

കായികം

പാക്കിസ്ഥാനെതിരെ കളിക്കണമെന്ന് പറഞ്ഞ സച്ചിന്‍ 100 ശതമാനവും തെറ്റെന്ന് അര്‍ണബ്; ചര്‍ച്ചക്കെത്തിയവര്‍ ഇറങ്ങിപ്പോയി

മുന്‍ താരങ്ങളായ അസ്ഹറുദ്ദീനും ഹര്‍ഭജന്‍ സിങും പാകിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള മത്സരങ്ങള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കെ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തി അര്‍ണബ് ഗോസ്വാമി. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്മാറേണ്ടതില്ലെന്ന നിലപാടറിയിച്ച സച്ചിനെതിരെ റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് ആരോപണമുന്നയിക്കുകയായിരുന്നു.

”ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വിവരമുണ്ടെങ്കില്‍ സച്ചിന്‍ പറയേണ്ടിയിരുന്നത് ഇന്ത്യ പാക്കിസ്ഥാനൊപ്പം കളിക്കില്ലെന്നായിരുന്നു. സുനില്‍ ഗവാസ്‌കറും ഇത് തന്നെ പറയേണ്ടയാളാണ്. പക്ഷെ രണ്ടു പേരും പറഞ്ഞത് രണ്ട് പോയിന്റ് വേണമെന്നാണ്. രണ്ടു പേരും തീര്‍ത്തും തെറ്റാണ്. നമുക്ക് രണ്ട് പോയിന്റല്ല, പ്രതികാരമാണ് വലുത്. സച്ചിന്‍ രണ്ട് പോയിന്റ് എടുത്ത് ചവറ്റു കൊട്ടയിലിടണം” അര്‍ണബ് പറഞ്ഞു. പുല്‍വാമയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് രണ്ട് കൂട്ടര്‍ മാത്രമേയുള്ളൂവെന്നും ഗോസ്വാമി പറഞ്ഞു. ഇന്ത്യക്കൊപ്പമുള്ളവരും ഇന്ത്യക്ക് എതിരെയുള്ളവരും. നടുവില്‍ നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ രണ്ടു പേര്‍ ഇറങ്ങിപ്പോയി. രാഷ്ടീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണിയും എഎപി നേതാവ് അശുതോഷുമാണ് ഇറങ്ങിപ്പോയത്. പുല്‍വാമയില്‍ ആക്രമണമുണ്ടായപ്പോള്‍ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ പോയ നിങ്ങളുടെ ബോസ് മോദിയെ എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ചോദിച്ചു കൊണ്ടായിരുന്നു അശുതോഷ് ഇറങ്ങിപ്പോയത്. എന്നാല്‍ ഇതിന് മറുപടി പറയാന്‍ ഗോസ്വാമി കൂട്ടാക്കിയില്ല.

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയിന്റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പ്പര്യമില്ല, ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സഹായിക്കുക മാത്രമേ ചെയ്യൂവെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം. ലോകകപ്പില്‍ ഒരിക്കല്‍ കൂടി പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ നിലപാട് തുറന്നു പറഞ്ഞത്. മുന്‍ താരങ്ങളായ അസ്ഹറുദ്ദീനും ഹര്‍ഭജന്‍ സിങും പാകിസ്താനെതിരെ ഇന്ത്യ കളിക്കേണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍