ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഇന്ത്യ ഇന്ന് മനീഷ് പാണ്ഡെയ്ക്ക് അവസരം നല്‍കിയേക്കും.
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തില്‍ ഹോങ്കോംഗിനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. രണ്ടു മത്സരങ്ങളില്‍ വിജയിച്ച് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ച ടീം ഇന്ത്യ ഇന്ന് പൂര്‍ണ ആത്മവിശ്വാസത്തോടെ തന്നെയാകും ഇറങ്ങുക.
സൂപ്പർ ഫോറിലെ മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മല്‍സരവും ഇന്നു നടക്കും. ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ മത്സരത്തിനിറങ്ങുന്നതെങ്കില്‍ ബംഗ്ലാദേശിനെ തറപറ്റിച്ച അഫ്ഗാനിസ്ഥാന്‍ തികഞ്ഞ ആത്ണവിശ്വസത്തോടെയാകും ഇന്ന് കളത്തിലിറങ്ങുക.
ടീം ഇന്ത്യയെ താരങ്ങളുടെ പരുക്ക് ബാധിക്കുമോ ?
സൂപ്പര്‍ ഫോറില്‍ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യന്‍ ടീമില്‍ ചില താരങ്ങളുടെ പരുക്ക് വെല്ലുവിളിയാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദീക് പാണ്ഡ്യ, സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍, പേസ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പരുക്കേറ്റ താരങ്ങള്‍.പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പരുക്കേറ്റ് വീണ ഹാദീഖ് പണ്ഡ്യയുടെ അസാനിധ്യമാണ് ടീമിനെ ഒരു പക്ഷെ കാര്യമായി ബാധിക്കുക.
കൈ വിരലിനേറ്റ പരുക്കാണ് അക്ഷറിന് വിനയായതെങ്കില്‍ അരക്കെട്ടിലെ പരുക്കാണ് ശാര്‍ദുല്‍ ഠാക്കൂറിന് മാറി നില്‍ക്കേണ്ടി വന്നത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഇന്ത്യ ഇന്ന് മനീഷ് പാണ്ഡെയ്ക്ക് അവസരം നല്‍കിയേക്കും. ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലും ഹാര്‍ദികിനു കളിക്കാനാകില്ല. ഹാര്‍ദികിനു പകരം മൂന്നാം പേസര്‍ക്കാണ് ഇന്ത്യ അവസരം നല്‍കുന്നതെങ്കില്‍ ഖലീല്‍ അഹമ്മദാകും ടീമില്‍ ഇടം പിടിക്കുക.
അതേസമയം വിരാട് കോഹ്‌ലിയുടെ അഭാവം മത്സരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ പറഞ്ഞു. ടീമില്‍ തമീല്‍ ഇക്മാബിന്റെ അസാന്നിധ്യം തങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണെന്നും മൊര്‍ത്താസ പറഞ്ഞു.