UPDATES

കായികം

ഇന്ത്യയ്ക്കിന്ന് പരിശീലന മത്സരം; പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇത്‌ ‘സെമിഫൈനല്‍’

ഇന്ത്യ ഫൈനലില്‍ കടന്നതിനാല്‍ ഈ മത്സരഫലം ടൂര്‍ണമെന്റിനെ ബാധിക്കില്ല. അതേസമയം, സൂപ്പര്‍ ഫോറില്‍ ഓരോ ജയങ്ങളുള്ള പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടം ഫലത്തില്‍ സെമിഫൈനലാണ്.

Avatar

അമീന്‍

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന ഘട്ട മത്സരങ്ങള്‍ ഇന്ന് നടക്കും. അപരാജിത കുതിപ്പു തുടരുന്ന ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ അഫ്ഗാനിസ്ഥാനനെയാണ് നേരിടുന്നത്. ഇന്ത്യ ഫൈനലില്‍ കടന്നതിനാല്‍ ഈ മത്സരഫലം ടൂര്‍ണമെന്റിനെ ബാധിക്കില്ല. അതേസമയം, സൂപ്പര്‍ ഫോറില്‍ ഓരോ ജയങ്ങളുള്ള പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടം ഫലത്തില്‍ സെമിഫൈനലാണ്. ജയിക്കുന്ന ടീം ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് അഫ്ഘാനൊപ്പം നാട്ടിലേക്ക് വണ്ടിപിടിക്കാം.

ഇന്ത്യക്ക് പരീക്ഷണത്തിന് അവസരം; അഫ്ഗാന് ആശ്വാസത്തിനും

ടൂര്‍ണമെന്റില്‍ കളിച്ച നാല് മത്സരങ്ങളിലും ജയിച്ച് ഉജ്ജ്വല ഫോമിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ. ഹോങ്കോങ്, ബംഗ്ലാദേശ് ടീമുകളെ ഓരോ തവണയും പാക്കിസ്ഥാനെ രണ്ടു തവണയും തോല്‍പിച്ചാണ് ഇന്ത്യ ഫൈനല്‍ വരെ എത്തിയിരിക്കുന്നത്. ഇതുവരെ ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍ക്കായിട്ടില്ല. അതേസമയം, ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഇന്ത്യ അഫ്ഘാനിസ്ഥാനെ നേരിടുന്നത്.

ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്ത്യയുടെ അവസാന ഇലവനില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബാറ്റ്‌സ്മാന്‍മാരായ ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇടംകൈയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലും നാലു മത്സരങ്ങളിലും സൈഡ് ബെഞ്ചില്‍ തന്നെയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരമെത്തിയ ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂറിന് പകരമുള്‍പ്പെടുത്തിയ സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരും അവസാന ടീമില്‍ ഇടം കാത്തിരിപ്പുണ്ട്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ അരങ്ങേറി മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം പുറത്തിരിക്കേണ്ടി വന്ന പേസര്‍ ഖലീല്‍ അഹമ്മദാണ് അവസാന ഇലവനില്‍ എത്താന്‍ സാധ്യതയുള്ള മറ്റൊരു താരം.

തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്ന പേസര്‍മാര്‍ക്ക് ഫൈനലിന് മുന്നോടിയായി വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ ഖലീല്‍ അഹമ്മദിനോ സിദ്ധാര്‍ത്ഥ് കൗളിനോ അവസരം ലഭിക്കും. സ്പിന്നര്‍മാരുടെ കാര്യത്തിലും ഇതേ അവസ്ഥയുള്ളതിനാല്‍ ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കും ചില പ്രതീക്ഷകള്‍ക്ക് വകയുണ്ട്. അതേസമയം, ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തില്‍ ടീം എത്രമാത്രം പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, ഉജ്ജ്വല ഫോമില്‍ കളിക്കുന്ന രോഹിത്-ശര്‍മയ്ക്കും ശിഖര്‍ ധവാനും ശേഷം മധ്യനിരയ്ക്ക് ഇതുവരെ കാര്യമായ അവസരം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ നീണ്ട ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഏഷ്യാകപ്പിനെത്തിയ ശിഖര്‍ ധവാന് വിശ്രമം നല്‍കിയാലേ അവസരം ലഭിക്കാത്ത ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധ്യതയുള്ളൂ. അല്ലെങ്കില്‍ മധ്യനിരയില്‍ ഒരു താല്‍ക്കാലിക മാറ്റത്തിന് ക്യാപ്ടനും കോച്ചും തയ്യാറാകണം. എന്തായാലും, അപ്രധാനമായ മത്സരത്തില്‍ വിജയം തന്നെയാണ് ലക്ഷ്യമെങ്കിലും ടീമില്‍ ഒന്നുരണ്ട് മാറ്റങ്ങളെങ്കിലും പ്രതീക്ഷിക്കാം.

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും ലോകഫുട്ബോളിന്റെ നെറുകയിലേക്ക്

മറുവശത്ത് അഫ്ഗാനിസ്ഥാന് ആശ്വാസ ജയത്തിനുള്ള അവസരമാണ് ഇന്നത്തെ മത്സരം നല്‍കുന്നത്. ഇന്ത്യയ്‌ക്കെതിരെ ജയിക്കാനായാല്‍ അത് ഫൈനല്‍ പ്രവേശനത്തിന് തുല്യമായ സമ്മാനമാകും അഫ്ഘാന്. ടൂര്‍ണമെന്റില്‍ ഇതുവരെ നടത്തിയ കുതിപ്പിന് തുല്യം ചാര്‍ത്തലും. സൂപ്പര്‍ ഫോറില്‍ നിന്നും നിന്നും ആദ്യം പുറത്താകുന്ന ടീമായെങ്കിലും ഒട്ടുംതന്നെ തള്ളിക്കളയാനാകുന്ന ടീമല്ല അഫ്ഘാനിസ്ഥാന്‍. അവരുടെ കളിമികവിനോടോ പോരാട്ട വീര്യത്തോടോ നീതിപുലര്‍ത്തുന്നതുമല്ല ഏഷ്യാകപ്പിലെ പ്രകടനങ്ങളുടെ അന്തിമഫലവും.

ബംഗ്ലാദേശും ശ്രീലങ്കയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ നിന്നും ഇരുവരെയും നൂറിലേറെ റണ്‍സിന് തോല്‍പിച്ച് ചാമ്പ്യന്‍മാരായാണ് അഫ്ഘാന്‍ സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോട് മൂന്ന് വിക്കറ്റിനും ബംഗ്ലാദേശിനോട് വെറും മൂന്ന് റണ്‍സിനുമാണ് അവര്‍ തോറ്റത്. മികച്ച രീതിയില്‍ കളിച്ച അഫ്ഘാന് അന്താരാഷ്ട്ര മത്സര പരിചയക്കുറവാണ് വിനയായത്. രണ്ടു മത്സരങ്ങളും അവര്‍ അവസാന ഓവറിലാണ് കൈവിട്ടത്. ഇന്ത്യക്കെതിരെ പിഴവുകള്‍ തിരുത്തി ഒരു ജയത്തോടെ മടങ്ങാന്‍ തന്നെയാകും അസ്ഗര്‍ അഫ്ഘാന്റെയും സംഘത്തിന്റെയും ശ്രമം.

ഫൈനല്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനും ബംഗ്ലാദേശും

സെമിയ്ക്ക് പകരം നാലു ടീമുകളും പരസ്പരം കളിച്ച് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന ‘സൂപ്പര്‍ ഫോര്‍’ അവതരിപ്പിച്ച ഏഷ്യാകപ്പില്‍ ഒടുവില്‍ ഒരു സെമി മത്സരം. സൂപ്പര്‍ ഫോറില്‍ രണ്ടു പോയിന്റ് വീതമുള്ള പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ എത്തുമെന്നതാണ് നിലവിലെ സ്ഥിതി. ഇരുടീമുകളും കൈമെയ് മറന്ന് പൊരുതുമെന്നുറപ്പ്.

ടൂര്‍ണമെന്റില്‍ ഏതാണ്ട് സമാനമായ രീതിയില്‍ മുന്നേറിയ ടീമുകളാണ് പാക്കിസ്ഥാനും ബംഗ്ലാദേശും. ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ ഹോങ്കോങിനെ തോല്‍പിച്ച പാക്കിസ്ഥാന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യയോട് തോറ്റു. ബി ഗ്രൂപ്പില്‍ ശ്രീലങ്കയോട് ജയിച്ച ബംഗ്ലാദേശാകട്ടെ അഫ്ഘാനിസ്ഥാനോട് തോല്‍ക്കുകയായിരുന്നു. ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി സൂപ്പര്‍ ഫോറിലെത്തിയ ഇരു ടീമുകളും ഇന്ത്യയോട് തോല്‍ക്കുകയും അഫ്ഘാനിസ്ഥാനോട് ജയിക്കുകയും ചെയ്തു.

ഇന്ത്യയോട് മത്സരിക്കാന്‍ പാക്കിസ്ഥാന്‍ ടീം വളര്‍ന്നട്ടില്ലെന്ന് ഹര്‍ഭജന്‍

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം പരിഗണിക്കുമ്പോള്‍ ആര്‍ക്കും മുന്‍തൂക്കമുണ്ടെന്ന് പറയാനാകാത്ത സാഹചര്യമാണുള്ളത്. മുന്‍നിര ബാറ്റിങാണ് ബംഗ്ലാദേശിന്റെ പ്രധാന തലവേദന. ഓപ്പണിങ്ങില്‍ തമീം ഇഖ്ബാലിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ലെന്നതിന് ഒപ്പം തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് മധ്യനിരയെയും സമ്മര്‍ദ്ദത്തിലാക്കുന്നു. അഫ്ഘാശനതിരായ മത്സരത്തില്‍ ഇമ്രുള്‍ കൈസ്, മഹ്മൂദുള്ളാ, ലിറ്റണ്‍ ദാസ് എന്നിവര്‍ നടത്തിയ പ്രകടനം അവര്‍ക്ക് ആശ്വാസം നല്‍കും. സ്പിന്‍ കരുത്തില്‍ എതിര്‍ ടീമിനെ നിയന്ത്രിക്കുന്ന ബംഗ്ലാദേശിന് കൂടുതല്‍ പേസ് ഓപ്ഷനുകളില്ല എന്നതും ഒരു ദൗര്‍ബല്യമാണ്.

മികച്ച താരങ്ങളുണ്ടായിട്ടും ആര്‍ക്കും സ്ഥിരതായാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാകുന്നില്ല എന്നതു തന്നെയാണ് പാക്കിസ്ഥാന്റെ പ്രശ്‌നം. ബാറ്റിങ്ങില്‍ ഇപ്പോഴും നെടുന്തൂണ്‍ വെറ്ററന്‍ ഷുഐബ് മാലിക്ക് തന്നെ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഷുഐബിന്റെ അര്‍ധസെഞ്ച്വറികള്‍ ഇല്ലായിരുന്നെങ്കില്‍ ഫഖര്‍ സമാനും സര്‍ഫ്രാസ് അഹമ്മദുമൊക്കെ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയുടെ നില പരിതാപകരമാകുമായിരുന്നു. അതേസമയം, പേസ് ബൗളിങ്ങിലെ ശക്തിയും സ്പിന്‍ വൈവിധ്യവും അവര്‍ക്ക് തുണയാകുന്നു.

ലോക ഫുട്‌ബോളര്‍: പുരസ്‌കാര നിറവില്‍ ലൂക്ക മോഡ്രിച്ച്; മാര്‍ത്ത വനിതാ താരം

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍