പാകിസ്താനോടും ശ്രീലങ്കയോടും ഓസ്‌ട്രേലിയയോടും തോറ്റ് സെമിയില്‍ നിന്ന് പുറത്താകുമെന്ന സ്ഥിതിയില്‍ നിന്നാണ് ഇംഗ്ലണ്ട് കരകയറിത്.
ലോകകപ്പില്‍ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഓസിസും, ആദ്യ ലോകകപ്പ് എന്ന മോഹവുമായി ആതിഥേയരും ഫൈനല്‍ ലക്ഷ്യംവെച്ച് നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എഡ്ജ്ബാസ്റ്റണിലേതും തീപാറും പോരാട്ടമാകുമെന്ന് ഉറപ്പിക്കാം. സെമി കാണാതെ പുറത്താകുമെന്ന സ്ഥിതിയില്‍ നിന്ന് ഇന്ത്യയെയും ന്യൂസീലന്‍ഡിനെയും തോല്‍പിച്ച് വന്‍ തിരിച്ച് വരവാണ് ഇംഗ്ലണ്ട് നടത്തിയത്. 1992-നുശേഷമുള്ള ആദ്യഫൈനലാണ് ഇംഗ്ലണ്ടിന്റെ സ്വപ്നം. പ്രാഥമികറൗണ്ടില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു ജയം. ഇന്ത്യന്‍സമയം മൂന്നുമണിക്കാണ് മത്സരം തുടങ്ങുന്നത്.
കപ്പിനോട് അടുക്കുമ്പോള്‍ ഓസിസിന്റെ പോരാട്ട വീര്യം കൂടും. എങ്ങനെയും ഫൈനലില്‍ ഇടം നേടുകയായിരിക്കും അവരുടെ ലക്ഷ്യം. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വിവഴങ്ങിയെങ്കിലും ഓസീസിനെ സംബന്ധിച്ച് അത് ആത്മവിശ്വാസം കെടുത്തുന്ന ഒന്നല്ല. എട്ടു മത്സരങ്ങളില്‍നിന്ന് 638 റണ്‍സടിച്ച് റണ്‍വേട്ടയില്‍ രണ്ടാമനായി നില്‍ക്കുന്ന ഡേവിഡ് വാര്‍ണറും 507 റണ്‍സോടെ അഞ്ചാമത് നില്‍ക്കുന്ന ആരോണ്‍ ഫിഞ്ചും അടങ്ങിയ ഓപ്പണിങ് നിരയാണ് ഓസീസിന്റെ കരുത്ത്. 26 വിക്കറ്റുമായി പട്ടികയില്‍ ഒന്നാമതുനില്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തേതൃത്വത്തിലുള്ള ബൗളിങ്നിരയും നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങുന്നു.
പാകിസ്താനോടും ശ്രീലങ്കയോടും ഓസ്‌ട്രേലിയയോടും തോറ്റ് സെമിയില്‍ നിന്ന് പുറത്താകുമെന്ന സ്ഥിതിയില്‍ നിന്നാണ് ഇംഗ്ലണ്ട് കരകയറിത്. ഇംഗ്ലണ്ട് അവസാനമത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഒടുവില്‍ കടന്നുകൂടിയത്. 500 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമതുള്ള ജോ റൂട്ടും രണ്ടു സെഞ്ചുറികളുമായി ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും അടങ്ങിയ മുന്‍നിര ബാറ്റിങില്‍ ശോഭിച്ചാല്‍ വലിയ സ്‌കോര്‍ ടീമിന് അനായാസമാകും. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍