ദാദ രുദ്ര ബില്‍ഡ്വെലിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ അറസ്റ്റ് വാറന്റ. റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഗംഭീറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വാറന്റാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
രുദ്ര ബില്‍ഡ്വെല്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ദില്ലി കോടതിയുടെ നടപടി. ദാദ രുദ്ര ബില്‍ഡ്വെലിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. 2011ല്‍ ഗാസിയാബാദിലെ ഇന്ദ്രപുരത്ത് കമ്പനി വന്‍കിട ഹൗസിങ് പദ്ധതി തുടങ്ങിയപ്പോള്‍ ഗംഭീര്‍ ആയിരുന്നു ബ്രാന്‍ഡ് അംബാസിഡറായിരുന്നത്. ഗംഭീര്‍ കമ്പനിയുടെ ഡയറക്ടറായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഫ്ളാറ്റുകള്‍ക്കായി ഒട്ടേറെപേര്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ സമ്മതപത്രത്തില്‍ പറഞ്ഞതിന് വിരുദ്ധമായി ഉപയോക്താക്കള്‍ക്ക് ഫളാറ്റ് നിര്‍മ്മിച്ച് കൊടുക്കുന്നതി കാല താമസം വരുത്തി. ഫ്‌ളാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ നിക്ഷേപ തുക തിരികെ നല്‍കുകയോ ചെയ്തില്ല. 2016ലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
അതേസമയം, താൻ കമ്പനിയുടെ വെറും ബ്രാൻഡ് അംബാസിഡർ മാത്രമായിരുന്നെന്നാണ് വാർത്തയോടുള്ള താരത്തിന്റെ പ്രതികരണം. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നം അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഗംഭീര്‍ ഈ മാസമാണ് ക്രിക്കറ്റ് കളിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി 20യും കളിച്ചിട്ടുണ്ട്. ഫോമില്ലാത്തതിനാല്‍ ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. 2016ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്റെ അവസാന രാജ്യാന്തര മത്സരം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ കിരീരം നേടുമ്പോള്‍ ഗംഭീര്‍ ആയിരുന്നും ടോപ് സ്‌കോറര്‍.