UPDATES

കായികം

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ച്വറി പ്രകടനം; ഡേവിഡ് വാര്‍ണര്‍ റെക്കോര്‍ഡ് നേട്ടത്തില്‍

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 147 പന്തില്‍ 166 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ലോകകപ്പില്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും പുത്തന്‍ റെക്കോര്‍ഡുകള്‍ പിറക്കുകയാണ്. ഓസ്‌ട്രേലിയയും ബംഗ്ലാദേശുമായി ഇന്നലെ നടന്ന മത്സരത്തിലും പുതിയൊരു ബാറ്റിംഗ് റെക്കോര്‍ഡ് പിറന്നു. മത്സരത്തില്‍ സെഞ്ച്വറി നേട്ടവും കടന്നു തിളങ്ങിയ ഓസിസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ് ഇത്തവണ നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ഒന്നിലധികം തവണ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 147 പന്തില്‍ 166 റണ്‍സാണ് വാര്‍ണര്‍ നേടിയത്. വാര്‍ണറുടെ ഇന്നിംസാണ് ഓസിസിന് വന്‍ സ്‌കോറിലേക്കെത്തിക്കാന്‍ സഹായിച്ചതും. 2015 ലോകകപ്പില്‍ പെര്‍ത്തില്‍ അഫ്ഗാനിസ്താനെതിരെ ആയിരുന്നു വാര്‍ണര്‍ ഇതിന് മുമ്പ് 150-ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. അന്ന് 164 പന്തില്‍ 178 റണ്‍സാണ് താരം നേടിയത്. ഇതോടെ ഏകദിന കരിയറില്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 16 സെഞ്ചുറികളായി.

വാര്‍ണറും വിരാട് കോലിയും 110 ഇന്നിങ്സുകളില്‍ നിന്നാണ് 16 സെഞ്ചുറി നേടിയത്. ഏറ്റവും വേഗത്തില്‍ ഇത്രയും സെഞ്ചുറി പൂര്‍ത്തിയാക്കിയതില്‍ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ഇരുവര്‍ക്കും മുന്നിലുള്ളത്. 94 ഇന്നിങ്സില്‍ നിന്നായിരുന്നു അംല 16 സെഞ്ചുറി നേടിയത്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓസീസ് ഇന്നിങ്സില്‍ അഞ്ച് ഓവര്‍ ശേഷിക്കെ വാര്‍ണര്‍ പുറത്താകുകയായിരുന്നു. ഇതോടെ താരത്തിന്റെ ഇരട്ടസെഞ്ച്വറിയെന്ന ലക്ഷ്യമാണ് നഷ്ടമായത്. ക്രിസ് ഗെയ്ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്‍മാര്‍. 2015-ലെ ലോകകപ്പിലായിരുന്നു ഇത്. ഇന്ത്യന്‍ പ്രീമയിര്‍ ലീഗിലും വാര്‍ണര്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍