മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് പ്രിട്ടോറിയസിന് ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയത് വെറും 24 മത്സരങ്ങളാണ്.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിജയിച്ച് സെമി പ്രതീക്ഷ ഉറപ്പിക്കാനായിരുന്നു ലങ്ക ഇന്നലെ ഇറങ്ങിയത്. എന്നാല്‍ കണക്കുകള്‍ തെറ്റിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് നിര ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്ത് തരിപ്പണമാക്കി. ലങ്കന്‍ പ്രതീക്ഷകള്‍ എറിഞ്ഞുടച്ചത് ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് ആയിരുന്നു. പ്രിട്ടോറിയസിന് ഈ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഇത് രണ്ടാം തവണ മാത്രം. ഓവലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ മത്സരം. അന്ന് വിക്കറ്റൊന്നും കിട്ടാതിരുന്നത് കൊണ്ട് ദക്ഷിണാഫ്രിക്ക ഈ മുപ്പതുകാരന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം നിഷേധിച്ചു.
ലോകകപ്പ് സെമിയില്‍ സാധ്യതയില്ലെന്ന ഘട്ടത്തിലാണ് വീണ്ടും പ്രിട്ടോറിയസിനെ പരിഗണിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസ് ഇന്ന് ദുഃഖിക്കുന്നുണ്ടാവണം, ഈ ഓള്‍റൗണ്ടര്‍ക്ക് നിര്‍ണയാക മത്സരങ്ങളില്‍ അവസരം കൊടുക്കാത്തതില്‍. എന്തായാലും ഇപ്പോള്‍ കിട്ടിയ അവസരം ശരിക്കും പ്രിട്ടോറിയസ് മുതലാക്കി. ശ്രീലങ്കയ്ക്കെതിരേ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി. പത്തോവറില്‍ വെറും 25 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വെറും മൂന്നു വിക്കറ്റല്ല, എണ്ണം പറഞ്ഞ മുന്‍നിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ്. മികച്ച അടിത്തറ പാകി മുന്നേറുകയായിരുന്ന കുശാല്‍ പെരേര, മൂന്നാമനായിറങ്ങിയ അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരെയാണ് പ്രിട്ടോറിയസ് കൂടാരം കയറ്റിയത്. പത്തോവറില്‍ രണ്ട് ഓവറുകള്‍ മെയ്ഡനായിരുന്നുവെന്നു കൂടി ഓര്‍ക്കണം. ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ സ്റ്റേഡിയത്തില്‍ റണ്‍മഴ ഒഴുകുമെന്ന് കണ്ട് ടോസ് നേടിയ ഉടന്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയുടെ സ്വപനങ്ങള്‍ എല്ലാം പ്രിട്ടോറിയസ് തകര്‍ത്തെറിയുകയായിരുന്നു.
എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് പ്രിട്ടോറിയസിന് ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയത് വെറും 24 മത്സരങ്ങളാണ്. 20 ഏകദിനവും നാല് ട്വന്റി 20യും. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ഈ ഓള്‍റൗണ്ടര്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ല. വലത് കൈമുട്ടിനു സാരമായ പരിക്കേറ്റു. മൂന്നു വര്‍ഷത്തിന് ശേഷം പരിക്ക് ഭേദമായതോടെ വീണ്ടും പിച്ചിലെത്തഫകയായരിരുന്നു.