ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.
ലോകകപ്പില്‍ രണ്ട് സെമി പോരാട്ടങ്ങളും അവസാനിച്ചപ്പോള്‍ ഇത്തവണ ലോകകപ്പിന് അവകാശികളാകുന്നത് പുതിയ അവകാശികള്‍ ആണെന്ന് ഉറപ്പായി. ആദ്യസെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ഫൈനല്‍ ടിക്കറ്റ് നേടിയപ്പോള്‍ ഇന്നലെ മുന്‍ ചാമ്പ്യന്‍മാരെ തകര്‍ത്താണ് കരുത്തരായ ഇംഗ്ലണ്ട് ഫൈനല്‍ യോഗ്യത നേടിയത്. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ഫൈനലും. 1979, 1987,1992 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ആകട്ടെ, ഓസ്‌ട്രേലിയയോടു തോല്‍ക്കുകയും ചെയ്തു.
ഇന്നലെ ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെയാണ് വിജയതീരമണിഞ്ഞത്. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.
ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 പന്തില്‍ 34 റണ്‍സെടുത്ത ജോണി ബെയ്‌സ്റ്റോമടങ്ങിയപ്പോള്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച് റോയ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. സെഞ്ചുറിയിലേക്ക് നയിച്ച റോയ് അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കാരി പിടിച്ച് പുറത്താകുമ്പോള്‍ റോയ് 65 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ചെടുത്തിരുന്നു. പിന്നീട് അനായാസം റൂട്ടും മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റൂട്ട് 46 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ 39 പന്തില്‍ 45 റണ്‍സായിരുന്നു മോര്‍ഗന്റെ സമ്പാദ്യം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറില്‍ 223 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദും ക്രിസ് വോക്സും ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്‌കോറര്‍. ഇനി ലോഡ്‌സില്‍ ജൂലായ് 14-ന് ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ഫൈനലിന് കളമൊരുങ്ങും. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അനായാസം കീഴടക്കിയ ഇംഗ്ലണ്ടിന് തന്നെയാകും കിരീട സാധ്യത.