UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിറ്റ്മാന്‍ കരുത്തില്‍ തകര്‍ത്തടിച്ച ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ മികച്ച സ്‌കോര്‍

രോഹിത് പുറത്തായതിന് ശേഷം ക്യാപ്റ്റനൊപ്പം ചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറിന് ചേര്‍ന്ന പ്രകടനം പുറത്തെടുത്തു.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച ടീം ഇന്ത്യക്ക് മികച്ച് സ്‌കോര്‍. മത്സരത്തില്‍ അവസാന ഓവറുകളില്‍ മഴയെത്തി കളി തടസപ്പെടുത്തിയെങ്കിലും മഴ മാറിയതോടെ കളി വീണ്ടും തുടങ്ങുകയായിരുന്നു. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യന്‍ നിരയില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയായിരുന്നു റണ്‍വേട്ടയ്ക്ക് കരുത്തായത്. ഓപ്പണര്‍ ലോകേഷ് രാഹുലിനൊപ്പം മികച്ച തുടക്കമാണ് അദ്ദേഹം ടീമിന് സമ്മാനിച്ചത്. ഇരുപത്തിനാലാം ഓവറില്‍ 136 റണ്‍സുള്ളപ്പോള്‍ രാഹുല്‍(78 പന്തില്‍ 57) വഹാബ് റിയാസിന്റെ പന്തില്‍ ബാബര്‍ അസമിന്റെ കൈകളിലെത്തി പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി ചേര്‍ന്നും രോഹിത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. മുപ്പത്തിയൊമ്പതാം ഓവറില്‍ ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 113 പന്തുകള്‍ നേരിട്ട രോഹിത് 140 റണ്‍സാണ് എടുത്തത്. 14 ഫോറുകളും മൂന്ന് സിക്സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. രാഹുല്‍ രണ്ട് സിക്സും മൂന്ന് ഫോറും അടിച്ചു. രോഹിത് പുറത്തായതിന് ശേഷം ക്യാപ്റ്റനൊപ്പം ചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറിന് ചേര്‍ന്ന പ്രകടനം പുറത്തെടുത്തു. അടിച്ചു തകര്‍ക്കുന്ന തന്റെ പതിവ് ശൈലി കൈവിടാതിരുന്ന പാണ്ഡ്യ പക്ഷെ അതിവേഗം തന്നെ പുറത്തായി. 44-ാം ഓവറില്‍ ടീം സ്‌കോര്‍ 285ല്‍ എത്തിയപ്പോള്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍. നാല്‍പ്പത്തിയാറാം ഓവറില്‍ ധോണിയും(ഒന്ന്) പുറത്തായെങ്കിലും തൊട്ടുപിന്നാലെ ഇന്ത്യ മുന്നൂറ് കടന്നു. പിന്നീട്‌
ഫോമില്‍ കളിച്ച് സെഞ്ച്വറിയിലേക്ക് അടുത്ത കോഹ്‌ലിയാണ് പുറത്തായത്. 65 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടി ആയിരുന്നു കോഹ് ലിയുടെ മടക്കം. പിന്നീട് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. പാക്കിസ്ഥാന്‍ നിരയില്‍ മുഹമ്മദ് അമീര്‍ മൂന്നു വിക്കറ്റും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍