മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്‍കാന്‍ കോഹ്‌ലി ഹാജരാകേണ്ടതില്ല
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയെങ്കിലും മൈതാനത്തെ മോശമായ പെരുമാറ്റം ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിക്ക് തിരിച്ചടിയായി. മല്‍സരത്തിനിടെ അംപയറെ നോക്കി രൂക്ഷമായി അലറിയ സംഭവത്തില്‍ താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. എല്‍ബിക്കായി അപ്പീല്‍ ചെയ്യുമ്പോഴായിരുന്നു അംപയര്‍ അലിംദാറിനെ നോക്കി വിരാടിന്റെ വൈകാരിക പ്രകടനം. ജസ്പ്രീത് ബുമ്രയെറിഞ്ഞ 29ാം ഓവറിലായിരുന്നു കോഹ്‌ലി യുടെ അതിരുവിട്ട പെരുമാറ്റം ഉണ്ടായത്. അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍ റഹ്മത്ത് ഷായ്‌ക്കെതിരെ ഇന്ത്യ എല്‍ബിക്കായി അപ്പീല്‍ ചെയ്തു. പക്ഷേ അംപയര്‍ അലിം ദാര്‍ ഔട്ട് അനുവദിച്ചില്ല. ആകെയുണ്ടായിരുന്ന റിവ്യു തുടക്കത്തില്‍ തന്നെ ഇന്ത്യ നഷ്ടപ്പെടുത്തിയതിനാല്‍ ഡിആര്‍എസ് സംവിധാനം ഉപയോഗിക്കാനും സാധിക്കുമായിരുന്നില്ല. അപ്പോഴായിരുന്നു കോഹ്‌ലി അംപയറിനോട് അതിരുകടന്ന് അപ്പില്‍ ചെയ്തത്.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ അച്ചടക്ക ലംഘനമാണ് കോഹ്‌ലി നടത്തിയതെന്നാണു കണ്ടെത്തല്‍. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.1 പ്രകാരം ‘രാജ്യന്തര മല്‍സരത്തിനിടയിലെ അമിതമായ അപ്പീല്‍’ എന്ന വ്യവസ്ഥയില്‍പ്പെടുന്നതാണ് കോഹ്‌ലിയുടെ പ്രവര്‍ത്തി. മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയ കുറ്റം കോഹ്‌ലി അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേള്‍ക്കല്‍ കൂടാതെ തന്നെ പിഴ ചുമത്തുകയായിരുന്നു.
ഐസിസി പെരുമാറ്റചട്ടം 2016 സെപ്റ്റംബറില്‍ പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കോഹ്‌ലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം. ഇതോടെ കോഹ്‌ലിയുടെ പേരില്‍ രണ്ടു ഡീമെറിറ്റ് പോയിന്റുകളായി. 24 മാസത്തിനിടെ ഒരു താരത്തിന്റെ പേരില്‍ നാലോ, അതിലധികമോ ഡീമെറിറ്റ് പോയിന്റ് വന്നാല്‍ സസ്‌പെന്‍ഷന്‍ ലഭിക്കും.