UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസാന ഓവര്‍ വരെ ആവേശം; പാക്കിസ്ഥാനെ വിറപ്പിച്ച് അഫ്ഗാന്‍ പട കീഴടങ്ങി

54 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടിയ ഇമദ് വസിമിന്റെ ചെറുത്ത് നില്‍പാണ് തകര്‍ച്ചയിലേക്ക് പോയ പാക്കിസ്ഥാനെ വിജയത്തിലേക്ക് പിടിച്ച് കയറ്റിയത്.

ലോകകപ്പില്‍ അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് മൂന്നു വിക്കറ്റ് ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 227 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ (49.4) ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ മറികടന്നത്.  54 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടിയ ഇമദ് വസിമിന്റെ ചെറുത്ത് നില്‍പാണ് തകര്‍ച്ചയിലേക്ക് പോയ പാക്കിസ്ഥാനെ വിജയത്തിലേക്ക് പിടിച്ച് കയറ്റിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഇന്നിംഗ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ഓപ്പണര്‍ ഫഖര്‍ സമനെ(0) നഷ്ടമായിരുന്നു. മുജീബ് റഹ്മാനായിരുന്നു വിക്കറ്റ് നേട്ടം. തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് ഇമാം ഉള്‍ ഹഖും(36) ബാബര്‍ അസമും ചേര്‍ന്ന് കരകയറ്റിയെങ്കിലും സ്‌കോര്‍ 72 ല്‍ നില്‍ക്കെ ഇമാമിനെ നബി മടക്കി. ഒരോവറിന് ശേഷം ഫോമില്‍ കളിച്ച് വന്ന് ബാബര്‍ അസം(45) ഉം മടങ്ങി. ഇത്തവണയും നബി തന്നെയായിരുന്നു വിക്കറ്റ് നേടിയത്. മധ്യ ഓവറുകളില്‍ അഫ്ഗാന്‍ സ്പിന്‍ നിരയെ വേണ്ട വിധം നേരിടാന്‍ പാ്ക്കിസ്ഥാന് കഴിഞ്ഞില്ല. പിന്നീട് 121 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന്റെ നാലാം വിക്കറ്റും വീണു. 35 പന്തുകളില്‍ നിന്ന് 19 റണ്‍സെടുത്ത മൊഹമ്മദ് ഹാഫീസാണ് പുറത്തായത്. വിക്കറ്റ് നേട്ടം മുജീബ് റഹ്മാനും. പിന്നീട് 35 ആം ഓവറില്‍ ഹാരിസ് സൊഹാലി 57 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത് മടങ്ങി. ഇതോടെ പരാജയ ഭീതിയിലായി പാക് പട. ക്രീസില്‍ എത്തിയ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് 22 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും റണ്ണൗട്ടിലൂടെ താരം പുറത്തായി. പിന്നീട് 49 റണ്‍സെടുത്ത ഇമദ് വസിമിന്റെ ഇന്നിംഗ്‌സാണ് പാക്കിസ്ഥാന് അവസാന ഓവറില്‍ വിജയം സമ്മാനിച്ചത്. ഇമദിനൊപ്പം വഹാബ് റിയാസ്(15) പുറത്താകാതെ നിന്നു. അഫ്ഗാന്‍ നിരയില്‍ മുജീബ് റഹ്മാന്‍, മുഹമ്മദ് നബി എന്നിവര്‍ രണ്ടും റാഷീദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്നിംഗ്സ് സ്‌കോര്‍ 27 ല്‍ നില്‍ക്കെ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാതിന്‍ നായ്ബ്(15)ന്റെയും ഹഷ്മത്തുള്ള ഷഹീദി(0)യുടെയും വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ച്ചയായ പന്തുകളില്‍ ഷഹീന്‍ അഫ്രിദിയാണ് ഇരുവരെയും പുറത്താക്കിയത്. വിക്കറ്റ് നഷ്ടമായിട്ടും അഫ്ഗാന്‍ നിര പാക് പേസര്‍മാരെ ആക്രമിച്ച് തന്നെ കളിക്കുകയായിരുന്നു. 57 ന് മൂന്ന് എന്ന നിലയില്‍ നിന്ന് തകര്‍ച്ച നേരിട്ടപ്പോള്‍ ഇക്രം അലി(24), അസ്ഗര്‍ ഖാന്‍(42) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 121 ലെത്തിച്ചു. 26 ആം ഓവറില്‍ അസ്ഗര്‍ ഖാന്‍ പുറത്തായ ശേഷം ഒരോവറിന് ശേഷം ഇക്രം അലിയും പുറത്തായി. പിന്നീട് 167 ന് ആറ്, 202 ന് ഏഴ്, 210 ന് എട്ട്, 219 ന് ഒമ്പത് എന്നിങ്ങനെ അഫ്ഗാന്‍ വിക്കറ്റുകള്‍ വീണു.

അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് നബി(16),നജീബുള്ള സദ്രന്‍(42), സമിയുള്ള ഷിന്‍വാരി(17), റാഷിദ് ഖാന്‍(8), ഹമീദ് ഹസന്‍(1), മുജീബ് റഹ്മാന്‍(7) എന്നിവരും സ്‌കോര്‍ ചെയ്തു. പാക്കിസ്ഥാനെതിരെ മികച്ച ഇന്നിംഗ്സ് നേടുമെന്ന് തോന്നിച്ചെങ്കിലും അശ്രദ്ധമായി ബാറ്റ് വീശിയത് അഫ്ഗാന് തിരിച്ചടിയായി. പാക് നിരയില്‍ ഷഹീന്‍ അഫ്രിദി നാലും, ഇമദ് വസിം, വഹാബ് റിയാസ് എന്നിവര്‍ രണ്ടും, ഷഹബ് ഖാന്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍