ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ ന്യൂസിലന്‍ഡുമായുള്ള മത്സരം
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിലെ കെനിങ്ടണ്‍ ഓവലില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും. താരതമ്യേന മികച്ച ബാറ്റിങ് നിരയുമായാണ് ഇന്ത്യ ലോകകപ്പിനെത്തിയിരിക്കുന്നത്. ശിഖര്‍ ധവാന്‍, രൊഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയും ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി എന്നിവര്‍ നയിക്കുന്ന ബൗളിംഗ് നിരയും കരുത്തുറ്റതാണ്. ലോക റാങ്കിങ് പട്ടികയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ ന്യൂസിലന്‍ഡുമായുള്ള കളി. നാലാം നമ്പറില്‍ ഇവരില്‍ ഒരാളെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ന് കളിച്ചേക്കും. പേസര്‍മാരെ ജസ്പ്രീത് ബുമ്ര നയിക്കും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരും ഇറങ്ങിയേക്കും. കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുശ്വേന്ദ്ര ചഹാലും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ അത്ഭുതം കാട്ടാന്‍ കഴിവുള്ളവരാണ്. ഇവരിലൊരാള്‍ ഇന്ന് ന്യൂസിലന്‍ഡിനെതിരെ കളിച്ചേക്കും.
കെയ്ന്‍ വില്യംസനാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ന്യൂസിലന്‍ഡിനെ സംബന്ധിച്ച് ഫെബ്രുവരിയിലാണ് അവര്‍ അവസാന ഏകദിനം കളിച്ചത്. അതുകൊണ്ട് തന്നെ ടീമിന് താളം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി. റോസ് ടെയ്ലറാണ് ഏകദിനത്തില്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. മികച്ച ഫോമിലാണ് ടെയ്ലര്‍. ഇന്ന് നടക്കുന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും. മത്സരങ്ങൾ ഉച്ച കഴിഞ്ഞ് 3:00 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.