ഏഷ്യ കപ്പ് കിരീട ജേതാക്കള്‍ പാക്കിസ്ഥാനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ താരം സഹീര്‍ അബ്ബാസും രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങൾ അണിനിരക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ന് മുതല്‍ യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ യുവനിര മിന്നും പ്രകടനം കാഴ്ച്ചവെച്ച് ജേതാക്കളാകുമെന്നാണ് ഗാംഗുലിയുടെ പ്രവചനം. ഇത്തവണത്തെ ഏഷ്യാ കപ്പിലെ കിരീടഫേവറിറ്റുകള്‍ ഇന്ത്യയാണെന്ന ഉറച്ചവിശ്വാസത്തോടെയാണ് ഗാംഗുലി പ്രവചിക്കുന്നത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും നല്ല ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഏഷ്യ കപ്പില്‍ ടീമില്‍ നിന്ന് മികച്ച പ്രകടനം കാണാന്‍ സാധിക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം കഴിവു തെളിയിക്കും ദാദ അഭിപ്രായപ്പെട്ടു.
“വിരാട് കോഹ്‌ലിയുടെ അസാനിധ്യത്തിലും മികച്ച വിജയങ്ങള്‍ സ്വന്തമാക്കാന്‍ ടീം പ്രാപ്തമാണ്. നായകന്‍ രോഹിത് ശര്‍മയുടെ മികവില്‍ തൃപ്തനാണ്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് രോഹിത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം തന്നെ അദ്ദേഹത്തിന് കീഴില്‍ ഇന്ത്യക്കു കാഴ്ചയവയ്ക്കാന്‍ സാധിക്കും. പാകിസ്താന് യുഎഇയില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. എന്നാല്‍ ഇത് ഇന്ത്യയുടെ സമ്മര്‍ദ്ദം വർധിപ്പിക്കുന്നില്ല” മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
അതേസമയം ഏഷ്യ കപ്പ് കിരീട ജേതാക്കള്‍ പാക്കിസ്ഥാനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ താരം സഹീര്‍ അബ്ബാസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവും കിരീടപ്പോരാട്ടമെങ്കിലും മൂന്നാം തവണയും പാക്കിസ്ഥാന്‍ കപ്പുയര്‍ത്തുമെന്നാണ് സഹീര്‍ അബ്ബാസ് പറയുന്നത്.
50 ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച ഫോമിലാണ് പാക്കിസ്ഥാന്‍. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍ കോഹ്‌ലിയുടെ അഭാവം ടൂര്‍ണ്ണമെന്റില്‍ പ്രകടമാവുമെന്ന് അബ്ബാസ് പറഞ്ഞു. യുഎഇയില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള മികച്ച റെക്കോര്‍ഡും പാക്കിസ്ഥാനു തുണയാവുമെന്ന് അബ്ബാസ് കൂട്ടിച്ചേർത്തു. 2ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ 19 തവണയും പാക്കിസ്ഥാനായിരുന്നു ജയം.